വിവാഹസത്കാരം ഒഴിവാക്കി ആഹാരം അനാഥമന്ദിരത്തിലേക്ക് ; മാതൃകയായി ദമ്പതികള്‍
Mail This Article
കോവിഡ് പശ്ചാത്തലത്തിൽ വിവാഹസത്കാരം മാറ്റിവെച്ച്, ഭക്ഷണം അനാഥമന്ദിരത്തിൽ നൽകി നവദമ്പതികൾ. അമേരിക്കയിലെ ഒഹായോ സ്വദേശികളായ മെലാനിയയും ടെയ്‌ലറുമാണ് വിവാഹദിനത്തിൽ മാതൃകയായത്. ഓഗസ്റ്റ് 15ന് ആയിരുന്നു ഇവരുടെ വിവാഹം.
വിവാഹത്തിന് ഡിജെ പാർട്ടിയും വിഭവങ്ങളുമൊക്കെയായി വമ്പൻ സത്കാരമായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തിൽ, പ്രിയപ്പെട്ടവരുടെ സുരക്ഷയ്ക്കായി സത്കാരം ഉപേക്ഷിക്കാം എന്ന തീരുമാനത്തിലേക്ക് മെലാനിയയും ടെയ്‌ലറും എത്തുകയായിരുന്നു. സത്കാരം നടക്കില്ലെങ്കിലും ഭക്ഷണം തയാറാക്കി അനാഥമന്ദിരത്തിലേക്ക് എത്തിക്കാമെന്ന തീരുമാനത്തിലേക്ക് പിന്നീട് ഇരുവരും എത്തുകയായിരുന്നു.
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി മുത്തച്ഛന്റെ വീടിനു പുറകിലെ ഉദ്യാനത്തിൽ നടന്ന വിവാഹചടങ്ങിനുശേഷം സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി നടത്തുന്ന ലൗറ ഹോമിലേക്ക് ഇരുവരും എത്തി. കാറ്ററിങ് സർവീസ് വഴി ഇവിടേക്ക് വിഭവസമൃദ്ധമായ ഭക്ഷണം എത്തിച്ചിരുന്നു. വിവാഹവേഷത്തിൽനിന്ന് ഇരുവരും ഭക്ഷണം എല്ലാവർക്കും വിളമ്പി കൊടുക്കുകയും ചെയ്തു. 135 പേരാണ് ഇവിടെ താമസിക്കുന്നത്.
ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമെന്നാണ് മെലാനിയ മാധ്യമങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ പ്രവൃത്തി ആര്‍ക്കെങ്കിലും മാതൃകയാവുമെങ്കിൽ സന്തോഷമെന്ന് ടെയ്‌ലറും പറഞ്ഞു.
English Summary : newlyweds donate wedding reception food to local shelter