ADVERTISEMENT

കോവിഡ് മഹാമാരി വിവാഹ സങ്കൽപങ്ങളെ തന്നെ മാറ്റിമറിച്ചപ്പോൾ നിരവധി പരീക്ഷണങ്ങളാണ് ഇക്കാലയളവിൽ നടന്നത്. അതിൽ ഏറ്റവും പുതിയതാണ് ലണ്ടന്‍ സ്വദേശികളായ റോമ പോപറ്റിന്റെയും വിനാൽ പട്ടേലിന്റെയും വിവാഹം. പരമാവധി 15 പേരെ വിവാഹത്തിൽ പങ്കെടുപ്പിക്കാനേ നിയന്ത്രണങ്ങൾ അനുവദിക്കുന്നുള്ളൂവെങ്കിലും ഒക്ടോബർ 2ന് നടന്ന ഇവരുടെ വിവാഹത്തിന് നേരിട്ട് സാക്ഷ്യം വഹിച്ചത് 250 പേരാണ്. എന്നാൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതുമില്ല. നൂറോളം വാഹനങ്ങളിൽ ഇരുന്നാണ് ഇത്രയും ആളുകൾ ഈ വിവാഹം കണ്ടത്.

wedding-drive-in-2

ചെംസ്ഫോർഡിലുള്ള ബ്രാക്സ്റ്റഡ് പാർക്കിലായിരുന്നു ഇന്ത്യൻ വംശജരായ റോമയുടെയും വിനാലിന്റെയും വിവാഹം. അടുത്ത ബന്ധുക്കളായ 15 പേർ സമീപത്തുനിന്ന് വിവാഹത്തിൽ പങ്കാളികളായപ്പോൾ മറ്റുള്ളവർ വേദിക്കു മുമ്പിൽ വാഹനങ്ങളിൽ ഇരുന്നു. ഇവർക്ക് വ്യക്തതയോടെ കാണാനായി വലിയ സ്ക്രീനിൽ തത്സമയ പ്രദർശനവും ഒരുക്കിയിരുന്നു. ഇന്ത്യൻ ആചാരപ്രകാരമായിരുന്നു ചടങ്ങുകൾ.

wedding-drive-in-4

ലഘു ഭക്ഷണവും സാനിറ്റൈസറുമടങ്ങിയ പാക്കറ്റുകൾ നൽകിയാണ് അതിഥികളെ സ്വീകരിച്ചത്. ഭക്ഷണം ഓഡർ ചെയ്യാൻ ഒരു വെബ്സൈറ്റ് ക്രമീകരിച്ചിരുന്നു. വിവാഹവേദിയിലേക്ക് വധൂവരന്മാർ പ്രവേശിച്ചപ്പോൾ ഹോൺ മുഴക്കിയാണ് വിവാഹത്തിനെത്തിയവർ സ്വീകരിച്ചത്. ചടങ്ങുകൾക്ക്ശേഷം ഒരു വാഹനത്തിൽ കയറി അതിഥികൾക്കിടയിലൂടെ സഞ്ചരിച്ച് ആശംസകൾ സ്വീകരിക്കുകയും ചെയ്തു. ഇന്ത്യ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് വിവാഹം ഓൺലൈനായി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു. 

wedding-drive-in-3

റോമ മാർക്കറ്റിങ് മേഖലയിലും വിനാൽ ഐടി മേഖലയിലുമാണ് ജോലി ചെയ്യുന്നത്. ഇവരുടെ വിവാഹം ഏപ്രിൽ 20ന് ആയിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധികളെ തുടർന്ന് മാറ്റിവെച്ചു. പിന്നീട് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പമായി. ഈ സാഹചര്യത്തിലാണ് ഡ്രൈവ് ഇൻ വെഡ്ഡിങ് എന്ന ആശയത്തിലേക്ക് എത്തിയത്. ഔട്ട്ഡോർ സിനിമാ പ്രദർശനങ്ങളാണ് ഇതിനു പ്രചോദനമായത്. ആഗ്രഹിച്ചതു പോലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് വിവാഹം നടത്താന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് വധൂവരന്മാർ.

English Summary : Couple get married in front of 250 guests by having a drive-in wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com