ADVERTISEMENT

‘ഇനി ഞങ്ങള്‍ ആൺപിള്ളാരായിട്ട് കുറയ്ക്കുന്നില്ല, ഇതാ പിടിച്ചോ ഒരു ഗ്രൂം ഷവർ’. ബ്രൈഡൽ ഷവറിന് മേക്കോവർ നൽകി, ഗ്രൂം ഷവറാക്കി ഒരുക്കിയ ഫോട്ടോഷൂട്ടിനൊപ്പം കുറിച്ച വരികളാണിവ. സോഷ്യല്‍ മീഡിയയിൽ ചിരിപടർത്തി കറങ്ങി നടക്കുകയാണ് ഈ ഗ്രൂം ഷവർ. ഏതാനും സുഹൃത്തുക്കൾ  തമാശയ്ക്കു വേണ്ടി ചെയ്തതാണ് ഈ ഫോട്ടോഷൂട്ട് എന്നാണ് പലരും കരുതിയത്. എന്നാൽ ഇത് ശരിക്കും ‘ഗ്രൂം ഷവർ’ തന്നെയാണ്. കളമശ്ശേരി സ്വദേശി സാദിഖാണ് ചിത്രങ്ങളിലെ ‘ഗ്രൂം’. നവംബര്‍ 8നാണ് സാദിഖിന്റെ വിവാഹം.

groom-shower-2

വിവാഹത്തിന് മുന്നോടിയായി വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് നടത്തണമെന്ന് ആഗ്രഹിച്ചിരുന്ന സാദിഖിനോട് സുഹൃത്തും ഫൊട്ടോഗ്രഫറുമായ അനസ് അലിയാണ് ഇത്തരമൊരു ആശയം പങ്കുവയ്ക്കുന്നത്. അനസ്സിന്റെയും സുഹൃത്ത് ശ്രാവണിന്റെയും മനസ്സിൽ ഗ്രൂം ഷവർ ഫോട്ടോഷൂട്ട് എന്ന ആശയം വിരിഞ്ഞിട്ട് കുറച്ച് നാളുകളായിരുന്നു. വിഡിയോഗ്രഫറായി പ്രവർത്തിക്കുന്ന സാദിഖിന് ഇവരുടെ ആശയം പെട്ടന്നു തന്നെ മനസ്സിലായി. നല്ല കളർഫുൾ ആയ, കാണുമ്പോൾ ചിരിവരുന്ന, രസകരമായ ചിത്രങ്ങൾ ലഭിക്കുമെന്ന് മനസ്സിലാക്കി സാദിഖ് സമ്മതം മൂളി.

groom-shower-3

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. കാര്യം പറഞ്ഞപ്പോൾ സാദിഖിന്റെ സുഹൃത്തുക്കളും റെഡി. ഈരാറ്റുപേട്ട തീക്കോയിലുള്ള വെള്ളച്ചാട്ടമാണ് ലൊക്കേഷനായി തിരഞ്ഞെടുത്തത്. ‘‘അതൊരു ടൂറിസ്റ്റ് സ്പോട്ട് അല്ല. ആ സ്ഥലത്തേക്ക് പോകാൻ ശരിക്കുള്ള വഴിയൊന്നും ഉണ്ടായിരുന്നില്ല. എന്നാലും വലിയ തിരക്കൊന്നുമില്ലാത്ത സ്ഥലമായതിനാൽ ഷൂട്ടിന് അനുയോജ്യമായിരുന്നു’’– അനസ് അലി പറഞ്ഞു.

സ്ത്രീകളുടെ ഷവർ ഡ്രസ് തന്നെ കോസ്റ്റ്യൂം ആക്കാനായിരുന്നു തീരുമാനം. രസകരമായ പോസുകളും ഭാവങ്ങളുമായി സാദിഖും കൂട്ടുകാരും മത്സരിച്ചതോടെ ഗ്രൂം ഷവർ ഗംഭീരമായി. അനസ്സും ശ്രാവണും ചേർന്ന് ചിത്രങ്ങൾ പകര്‍ത്തി. 

ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ മികച്ച അഭിപ്രായമാണ് ലഭിച്ചത്. വ്യത്യസ്തമായ ആശയമാണെന്നും ഇനിയിതൊരു ട്രെന്റ് ആയിമാറുമെന്നുമാണ് കമന്റുകൾ. അഭിനന്ദനങ്ങൾ അറിയിച്ച് പലരും വിളിച്ചെന്ന് അനസ് അലി പറയുന്നു. വെഡ്ഡിങ്–ഫാഷന്‍ ഫൊട്ടോഗ്രഫർമാരാണ് അനസും ശ്രാവണും. ഗ്രൂം ഷവറിന്റെ വിഡിയോയും വൈകാതെ പുറത്തിറങ്ങും. ചാലക്കുടി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അജി മേനോൻ ആണ് വിഡിയോഗ്രഫർ.

English Summary : Groom Shower photoshoot trendng in Social Media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com