സിമന്റും മണലും കുഴച്ചെടുത്ത സേവ് ദ് ഡേറ്റ്; ആശയത്തിനു കാരണം പപ്പ; ഫൊട്ടോഗ്രഫര്‍ പറയുന്നു
Mail This Article
കെട്ടിടം പണിയുന്ന സൈറ്റിലൊന്നു പോയി. തിരിച്ചു വന്നപ്പോൾ ഉഗ്രനൊരു സേവ് ദ് ഡേറ്റ് റെഡി. എരുമേലി സ്വദേശി എബി ടോമിന്റെയും ജസ്റ്റീന ജെയിംസിന്റെയും സേവ് ദ് ഡേറ്റാണ് സിമന്റും മണലും പ്രണയത്തിൽ കുഴച്ച് വാർത്തെടുത്തത്. ആത്രേയ ഫൊട്ടോഗ്രഫിയിലെ ജിബിൻ ജോയ് ആണ് മേസ്തിരിയുടെയും മെയ്ക്കാടിന്റെയും പ്രണയം പറഞ്ഞ ഈ സേവ് ദ് ഡേറ്റിനു പിന്നിൽ.
വ്യത്യസ്തമായ സേവ് ദ് ഡേറ്റിനായി സമീപിച്ച എബിനോടും ജെസ്റ്റീനയോടും നിരവധി ആശയങ്ങൾ ജിബിൻ പങ്കുവച്ചു. എന്നാൽ പല കാരണങ്ങൾ കൊണ്ട് ആദ്യത്തെ ആശയങ്ങളൊന്നും ഇരുവർക്കും അത്ര ഇഷ്ടപ്പെട്ടില്ല. ഒടുവിലാണ് വാർക്കപ്പണിക്കാരനും സഹായിയും എന്ന ആശയം ജിബിൻ മുന്നോട്ടുവയ്ക്കുന്നത്. ജിബിന്റെ പപ്പ മേസ്തിരിയുടെ സഹായി ആയാണ് ജോലി ചെയ്യുന്നത്. ഇതാണ് ഇത്തരമൊരു ചിന്തയ്ക്ക് കാരണമായത്. സംഭവം എബിന് ഇഷ്ടമായി. ജെസ്റ്റീനയെ പറഞ്ഞ് സമ്മതിപ്പിക്കുകയും ചെയ്തു.
അങ്ങനെ തിരുവനന്തപുരത്തെ ടെക്നോപാർക്ക് ജീവനക്കാരനായ എബിൻ വാർക്കപ്പണിക്കാരനായി സൈറ്റിലെത്തി. ജെസ്റ്റീന സഹായിയായും മാറി. ജിബിന്റെ പപ്പ പണിയെടുക്കുന്ന മുണ്ടക്കയത്തെ സൈറ്റിലായിരുന്നു ഷൂട്ട്. അവിടെയുള്ള ജോലിക്കാരെ കൂടാതെ വരന്റെയും വധുവിന്റെയും ചില സുഹൃത്തുക്കളും ബന്ധുക്കളും പണിക്കാരായി വേഷമിട്ടു. ഒന്നര മണിക്കൂർ കൊണ്ട് ജിബൻ ഷൂട്ട് പൂർത്തിയാക്കി.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ സേവ് ദ് ഡേറ്റിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്. ഇതോടെ വരനും വധുവും ബന്ധുക്കളുമൊക്കെ ഡബിൾ ഹാപ്പിയായി. ഇപ്പോൾ ആശയങ്ങൾക്കാണ് പ്രാധാന്യമെന്ന് ജിബിൻ പറയുന്നു. ‘‘വമ്പൻ ലൊക്കേഷനുകളെക്കാളും ആഡംബരം നിറഞ്ഞ സാഹചര്യങ്ങളെക്കാളും സാധാരണ രീതിയിൽ ഒരുക്കുന്ന സേവ് ദ് ഡേറ്റുകളോടാണ് ആളുകൾക്ക് പ്രിയം. ആമ്പിയൻസ് സൃഷ്ടിക്കുന്നതിനാണ് പ്രധാന്യം. അതിൽ വിജയിച്ചാൽ ഷൂട്ട് പകുതി തീർന്നു’’– ജിബൻ വെഡ്ഡിങ് ഷൂട്ടിലെ ട്രെന്റ് വ്യക്തമാക്കി. നവംബര്‍ 14ന് ആണ് എബിയുടെയും ജെസ്റ്റീനയുടെയും വിവാഹം.
English Summary : Story behind viral save the date