‘താങ്ങുവില ഉറപ്പാക്കുക; കർഷകരില്ലെങ്കിൽ ഭക്ഷണമില്ല’: ശ്രദ്ധ നേടി വിവാഹക്ഷണക്കത്ത്
Mail This Article
വിളകൾക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കാൻ ആവശ്യപ്പെട്ടുള്ള വിവാഹക്ഷണക്കത്ത് ശ്രദ്ധ നേടുന്നു. ഹരിയാനയിലെ ഭിവാനി ജില്ലയിലെ ഭൂഷൻ ഗ്രാമത്തിലെ പ്രദീപ് കാളിരമണയാണ് തന്റെ വിവാഹക്ഷണക്കത്തിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഫെബ്രുവരി 9ന് ആണ് പ്രദീപിന്റെ വിവാഹം. കവിതയാണ് വധു.
‘യുദ്ധം അവസാനിച്ചിട്ടില്ല. ഇനിയുള്ള പോരാട്ടം താങ്ങുവില ഉറപ്പാക്കാനാണ്’ എന്നതായിരുന്നു വിവാഹക്ഷണക്കത്തിൽ അച്ചടിച്ചിരുന്നത്. ‘ജയ് ജവാൻ, ജയ് കിസാൻ’ ‘കർഷകരില്ലെങ്കിൽ ഭക്ഷണമില്ല’ എന്നും ട്രാക്ടറിന്റെ ഒരു ചിത്രവും ഇതോടൊപ്പം ഉൾപ്പെടുത്തിയിരുന്നു. ‘‘കർഷക സമരം അവസാനിച്ചെന്നും കർഷകർ വിജയം നേടിയെന്നും കരുതുന്നവർ നിരവധിയാണ്. എന്നാൽ നമ്മളിപ്പോഴും മുഖ്യമായ പലതിനുമായുള്ള പോരാട്ടം തുടരുകയാണ്. താങ്ങുവില പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ വിജയം അവകാശപ്പെടാനാകില്ല’’– പ്രദീപ് ഇന്ത്യൻ എക്സപ്രസ്സിനോട് പ്രതികരിച്ചു.
പ്രദീപും കവിതയും കർഷക കുടുംബങ്ങളിൽ നിന്നുള്ളവരാണ്. കർഷക നിയമങ്ങൾക്കെതിരെയുള്ള സമരത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ ആവേശമാണ് വിവാഹക്ഷണക്കത്തിലേക്കും പടർന്നത്. അത് ഇത്രയേറെ ശ്രദ്ധിക്കപ്പെടുമെന്നോ ചർച്ചയാകുമെന്നോ കരുതിയില്ലെന്നും പ്രദീപ് പറഞ്ഞു.
English Summary : Haryana couple’s wedding invitation goes viral