രജിതയുടെ മുഖം ഇനി വാടില്ല; 8 വർഷത്തിനുശേഷം വീണ്ടും ‘വിവാഹം’, സാക്ഷിയായി മകള്
Mail This Article
ഭാര്യയുടെ ആഗ്രഹ സഫലീകരണത്തിന് വിവാഹദിന ചടങ്ങുകൾ പുനരാവിഷ്കരിച്ച് യുവാവ്. വിവാഹം കഴിഞ്ഞ് 8–ാം വർഷമാണ് വിവാഹദിന ചടങ്ങുകൾ വീണ്ടും ആവർത്തിച്ച് ഫോട്ടോ ഷൂട്ട് നടത്തി പ്രിയതമയെ സന്തോഷവതിയാക്കുകയായിരുന്നു.
വെഞ്ഞാറമൂട് കോട്ടുകുന്നം മണ്ഡപക്കുന്ന് കിളിക്കൂട്ടിൽ വി.അനീഷ്– ഡോ.വൈ.എസ്.രജിത ദമ്പതികളാണ് വിവാഹദിനം പുനരാവിഷ്കരിച്ച് നാട്ടിലെ താരങ്ങളായി മാറിയത്. എല്ലാത്തിനും സാക്ഷിയായി ഇവരുടെ മകൾ ഏഴു വയസ്സുകാരി അമ്മുവും ഉണ്ടായിരുന്നു.
2014 ഡിസംബർ 29നായിരുന്നു ഇവരുടെ വിവാഹം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാർഥിനിയും. പ്രണയത്തിലായിരുന്ന ഇരുവരും രക്ഷിതാക്കളെ വിട്ട് ഒളിച്ചോടാൻ തയാറായിരുന്നില്ല. തുടർന്ന് വരന്റെ വീട്ടുകാർ പെണ്ണ് ചോദിച്ചെത്തി. എന്നാൽ വധുവിന്റെ വീട്ടുകാർക്ക് മൗനമായിരുന്നു.
ഇടപെടൽ രക്ഷിതാക്കളുടെ തീരുമാനത്തിൽ മാറ്റം വരുത്തി. വിവാഹ ചടങ്ങുകൾ ഒന്നുമില്ലാതെ പെൺകുട്ടിയെ വന്നു വിളിച്ചു കൊണ്ടു പോകാൻ അനീഷിന്റെ കുടുംബത്തിനെ അറിയിച്ചുവത്രെ.
അനീഷിന്റെ മാതാവും സഹോദരിയും എത്തി പെൺകുട്ടിയെ വിളിച്ചുകൊണ്ടു വന്നു. അന്ന് വൈകിട്ട് കീഴായിക്കോണം ഓഡിറ്റോറിയത്തിൽ അനീഷിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അനീഷ് രജിതയെ മിന്നു ചാർത്തി ജീവിത സഖിയാക്കി.
തുടർന്ന് അനീഷിന് ജീവിത വിജയം നേടാനുള്ള പോരാട്ടത്തിന്റെ നാളുകളായിരുന്നു. സ്വകാര്യ കമ്പനിയിലെ ജോലിയിൽ നിന്നും ലഭിക്കുന്ന ചെറിയ വരുമാനത്തിൽ രജിതയെ തുടർ പഠനത്തിന് അയച്ചു. രജിത കൊമേഴ്സിൽ പിഎച്ച്ഡി നേടി. തുടർന്ന് കുറച്ചുകാലം കിളിമാനൂരിലെ സ്വകാര്യ കോളജിൽ ഗെസ്റ്റ് ലക്ചറർ ആയി ജോലി നോക്കി.
അനീഷും ഭാര്യയും വിവിധ കൂട്ടായ്മകൾക്കും വിവാഹങ്ങൾക്കും പങ്കെടുക്കുമ്പോൾ ഭാര്യയുടെ മുഖം വാടുന്നത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴാണ് കൂടുതൽ പ്രയാസവതിയാകുന്നതെന്നു മനസ്സിലാക്കാൻ അനീഷിന് അധിക നാളുകൾ വേണ്ടി വന്നില്ല. വിവാഹം ഒളിച്ചോട്ടമല്ലായിരുന്നെങ്കിലും അണിഞ്ഞൊരുങ്ങി വിവാഹ പന്തലിലേക്ക് എത്തുന്നത് രജിതയുടെയും സ്വപ്നമായിരുന്നു. പ്രത്യേക സാഹചര്യത്തിൽ വിവാഹ ചടങ്ങുകൾ വർണാഭമല്ലാതായത് തന്റെ വിധിയാണെന്നു രജിതയും ഉറപ്പിച്ചു.
വിവാഹദിനത്തിൽ എടുത്ത ഫോട്ടോകൾ എല്ലാംതന്നെ മുഖം വാടി കണ്ണീരിൽ വിങ്ങിയ കണ്ണുകളുമായി വിഷാദ ഭാവത്തിലുള്ളതായിരുന്നു. എന്നിരുന്നാലും അന്നത്തെ ആൽബം ദമ്പതികൾ സൂക്ഷിച്ചു വച്ചു. ആൽബം കാണുമ്പോഴൊക്കെ മനസ്സിൽ വിഷമം ഉണ്ടാകുമെന്ന് ദമ്പതികൾ പറയുന്നു.
തന്റെ ഭാര്യയ്ക്ക് നഷ്ടപ്പെട്ടുപോയ ഇത്തരം ചടങ്ങുകൾ ചെറിയ വരുമാനം മാത്രമുള്ള തനിക്ക് എങ്ങനെ തിരിച്ചു നൽകാൻ കഴിയുമെന്ന ചിന്തയിലായിരുന്നു അനീഷ്. സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ അനീഷിന്റെ ആഗ്രഹം സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീരാ അജിത്കുമാർ മനസ്സിലാക്കുകയും വിവാഹ ഫോട്ടോ ഷൂട്ടിനു സാഹചര്യം ഒരുങ്ങുകയുമായിരുന്നു. തുടർന്ന് ഇരുവരും വധൂവരന്മാരായി അണിഞ്ഞൊരുങ്ങി ക്യാമറയ്ക്കു മുന്നിലേക്ക്.... സേവ് ദ ഡേറ്റ്, പ്രീ വെഡിങ്, പോസ്റ്റ് വെഡിങ് എന്നിവയുടെ ഫോട്ടോ ഷൂട്ടുകൾ തിരുവനന്തപുരം, ആറ്റുകാൽ ക്ഷേത്രം, ശംഖുംമുഖം എന്നിവയുടെ പശ്ചാത്തലത്തിൽ ഷൂട്ട് ചെയ്ത് തങ്ങൾക്ക് നഷ്ടപ്പെട്ടുപോയ ദിനങ്ങൾ മനോഹരമായി ചിത്രീകരിച്ച് ഡിജിറ്റൽ ആൽബമാക്കി. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്.
ഭാര്യയെക്കുറിച്ച് രണ്ടു വാക്കുകൾ പറയണമെന്ന ആവശ്യത്തിനു കവി കൂടിയായ അനീഷ് ഭാര്യയ്ക്കായി എഴുതിയ കവിത ആലപിച്ചു.
‘....ഹൃദയത്തിലെരിയുന്ന നോവുകളിലെപ്പോഴും നിന്റെ ചുടുനിശ്വാസമായിരുന്നു. നിന്റെ ചുടുനിശ്വാസമേൽക്കുവാനെന്നുടെ കരവും കരുതലും ഉണ്ടാകുമെന്നും...........നിറമൊന്നു മങ്ങിയാൽ നെടുവീർപ്പിടുന്നൊരു കുഞ്ഞിന്റെ ലാളിത്യമാണവൾക്ക്.പ്രാണനായ് പ്രണയം ചൊരിഞ്ഞു നൽകുന്നൊരു മണ്ണിന്റെ മണമുള്ള പെണ്ണാണവൾ........’കവിത തുടരുന്നു.
വലിയകട്ടയ്ക്കാൽ കേന്ദ്രമാക്കി സ്നേഹയാത്ര എന്ന സംഘടന രൂപീകരിച്ച് 15 വയസ്സിനു താഴെയുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സൗജന്യ സഹായം എത്തിക്കുന്ന പ്രവർത്തനവും അനീഷിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. അനീഷ് സ്നേഹയാത്ര എന്ന പേരിലാണ് രചനകൾ നടത്തുന്നത്. പ്രളയകാലത്ത് സജീവമായ വിഭവ ശേഖരണത്തിനു രംഗത്തുണ്ടായിരുന്നു. രക്തദാന പ്രവർത്തനത്തിനും പ്രത്യേകം ഗ്രൂപ്പ് ഉണ്ടാക്കിയിട്ടുണ്ട്.