ADVERTISEMENT

പഠന ഇടവേളകളിലുള്ള ചെറുകറക്കങ്ങളിൽനിന്നാണ് ബംഗാളിലെ ഖരഗ്പുരിനടുത്തുള്ള കുച്‌ലാ ചട്ടിയെന്ന കുഗ്രാമത്തെ മുഹമ്മദ് അമ്മച്ചാണ്ടി അറിയാൻ തുടങ്ങുന്നത്. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ഐഐടി ഖരഗ്പുരിനോട് ഓരം ചേർന്നു കിടക്കുന്ന കുച്‌ലാ ചട്ടി എല്ലാ മേഖലയിലും നൂറ്റാണ്ടുകൾ പലതു പിറകെ കിടക്കുന്നതുപോലെ തോന്നി. അയൽവാസികളുടെ അവസ്ഥ കണ്ട് ഐഐടിക്കാരന്റെ മനസ്സുപൊള്ളി. അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ചിന്തയായി. വിദ്യാർഥികളുടെ ചെറുസംഘം സാധനങ്ങളായും സേവനങ്ങളായും അന്നു ചിലതു ചെയ്തു. 2011ൽ ആണിത്. ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്ക്കും ഇവിടത്തെ യുവാക്കൾക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മുഹമ്മദിൽ അന്നു മൊട്ടിട്ടതാണ്. വമ്പൻ കമ്പനികളിലെ ജോലി ഉപേക്ഷിച്ച് മുഹമ്മദും കൂട്ടുകാരും അങ്ങനെ 2017 ഓഗസ്റ്റിൽ കോഴിക്കോട്ട് വീ ലീഡ് എജ്യുവെഞ്ചേഴ്സ് തുടങ്ങി. എന്താണ് വീ ലീഡ്, ഇവർ എങ്ങനെ യുവാക്കളെ സഹായിക്കും? ചെയർമാനും സിഇഒയുമായ മുഹമ്മദ് അമ്മച്ചാണ്ടി പറയുന്നു.

‘ഐഐടി പഠനത്തിനുശേഷം നേരത്തേ സഹകരിച്ച കൂട്ടുകാരിൽ ചിലർ ബഹുരാഷ്ട്ര കമ്പനികളിൽ ജോലി നേടി. കുറച്ചുപേർ വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനു ചേർന്നു. അപ്പോഴും ക്യാംപസിൽ ഒരുമിച്ചു കണ്ട സ്വപ്നങ്ങൾ മനസ്സിൽ സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് പലരും ജോലി ഉപേക്ഷിച്ച് വി ലീഡിന്റെ ഭാഗമായത്. ഇതിനകം തന്നെ ഇവർക്കെല്ലാം വിവിധ മേഖലകളിൽ ഗവേഷണപരവും വ്യാവസായികവുമായ അനുഭവ സമ്പത്ത് സ്വന്തമാക്കിയിരുന്നു. നൂതന സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഐഒടി തുടങ്ങിയവ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം കാണാനുള്ള ലക്ഷ്യത്തിലാണ് ടീം വീ ലീഡ് എജ്യുവെഞ്ചേഴ്സ്’.

വടകരക്കാരനായ മുഹമ്മദ് അമ്മച്ചാണ്ടിക്കു പുറമെ, ദലീഫ് റഹ്മാൻ, മുനവർ ഫൈറൂസ്, മുഹമ്മദ് സാലിഹ്, സാജിദ് മുഹമ്മദ്, ടി.നൗഫൽ അലി, വി.പി.റസൽ, എൻ.മുഹമ്മദ് റിയാസ് എന്നിവരാണ് ഡയറക്ടർമാർ. എല്ലാവരും രാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പുറത്തിറങ്ങിയവർ. കരിയർ ഗൈഡൻസിലാണ് വി ലീഡ് ആദ്യശ്രദ്ധ പതിപ്പിക്കുന്നത്. ടീം ഒന്നരവർഷത്തെ ഗവേഷണത്തിനുശേഷം തയാറാക്കിയ കരിയർ ഗൈഡൻസ് സംവിധാനമാണ് എൽ കാറ്റ്(LCAT) ലീഡ് കരിയർ അസസ്മെന്റ് ടെസ്റ്റ് എന്നതിന്റെ ചുരുക്കം. 

എന്തു പുതുമ

കരിയർ ഗൈഡൻസിൽ പുതുമയെന്തെന്ന് ചോദിക്കുന്നവരോട് മുഹമ്മദ് പറയും ‘ഇന്ത്യയിലെ ഏറ്റവും സമഗ്രവും ശാസ്ത്രീയവുമായ വ്യക്തിഗത കരിയർ ഗൈഡൻസ് സംവിധാനമാണ് എൽ കാറ്റ്. നിലവിലുള്ള രീതികൾ വിദേശത്തെ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയിട്ടുള്ളതാണ്. ഇതിൽനിന്നു വ്യത്യസ്തമായി ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് ബൃഹത്തായ ഗവേഷണങ്ങൾ നടത്തിയാണ് എൽ കാറ്റ് ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റെസ്പോൺസ് തിയറി മുതലായവ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത കരിയർ അസസ്മെന്റും രണ്ടാം ഘട്ടത്തിൽ വിദഗ്ധ പരിശീലനം നേടിയ അനുഭവസ്ഥരായ കരിയർ വിദഗ്ധരുടെ കൗൺസലിങ് സേവനവും എൽ കാറ്റിനെ വേറിട്ടു നിർത്തുന്നു. ടെസ്റ്റിനു ശേഷമുള്ള വിവര ശേഖരണ പ്രക്രിയയിലും കൗൺസലിങ് സെഷനിലും രക്ഷിതാക്കളെക്കൂടി ഉൾക്കൊള്ളിച്ചുള്ളതാണ് എൽ കാറ്റ് രീതി. ടെസ്റ്റിനും കൗൺസലിങ്ങിനും ശേഷം അൻപതോളം പേജുള്ള വിശദമായ റിപ്പോർട്ടും ഇനിയെന്ത് എന്നതു സംബന്ധിച്ച സമഗ്രമായ മാസ്റ്റർ പ്ലാനും നൽകുന്നു. എൽ കാറ്റ് സംവിധാനം പൂർണമായും ഓൺലൈൻ മുഖേനയും ലഭ്യമാണ്.  www.lcat.in.

സേവനം ആർക്കൊക്കെ

എട്ടാം ക്ലാസ് മുതൽ ബിരുദ, ബിരുദാനന്തര തലം വരെയുള്ളവർക്ക് അതാതുഘട്ടത്തിൽ ആവശ്യമുള്ള ഗൈഡൻസ് എൽ കാറ്റ് നൽകും. ജനുവരിയിൽ ആരംഭിച്ചതു മുതൽ ഇതുവരെ ആയിരത്തിലധികം വിദ്യാർഥികൾ സംവിധാനം ഉപയോഗിച്ചു കഴിഞ്ഞു. കേരളത്തിലെ വിവിധ സ്കൂളുകളും സ്ഥാപനങ്ങളുമായി ചേർന്ന് പത്തോളം പദ്ധതികളും എൽ കാറ്റ് നടപ്പാക്കിക്കഴിഞ്ഞു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ ഓൺലൈൻ വഴി സേവനം ഉപയോഗിക്കുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കാശു നോക്കാതെയുള്ള സേവനവും എൽ കാറ്റ് നൽകുന്നുണ്ട്. വി ലീഡ് വളർച്ചയുടെ ഘട്ടത്തിലാണ്.  പുതിയതരം അസസ്മെന്റ് സംവിധാനം വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് അണിയറക്കാർ. 

ശരി മുതലാളീ..

ഇതുപോലെ വിജയിച്ച സംരംഭ കഥകൾ നിങ്ങൾക്കും പറയാനുണ്ടോ. ഇത്ര വലിയ ബിസിനസ് വേണമെന്നില്ല. ചെറിയ സംരംഭമായാലും നിങ്ങൾക്കും കൂടെയുള്ളവർക്കും ജീവിക്കാനുള്ള വക നൽകുന്നുണ്ടെങ്കിൽ അറിയിക്കൂ. 40 വയസ്സിനുതാഴെയുള്ളവർ മതി. ഇമെയിൽ– manyuvaclt@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com