ADVERTISEMENT

കുഞ്ഞുണ്ടായിക്കഴിഞ്ഞാൽ ഒന്നിനും സമയം കിട്ടുന്നില്ലേ എന്നു വിലപിക്കുന്നവരാണു മിക്ക സ്ത്രീകളും. കുട്ടിയെ നോക്കാൻ വേണ്ടി ജോലി ഉപേക്ഷിക്കുന്നവരേറെ. ആമി ഉണ്ടായിക്കഴിഞ്ഞപ്പോൾ ആർച്ചയ്ക്കു പക്ഷേ, ആവശ്യത്തിൽ കൂടുതലാണല്ലോ സമയം എന്നാണു തോന്നിയത്. ഒരു കുഞ്ഞിനെ നോക്കി ബാക്കിയാകുന്ന സമയം ഒത്തിരി കുഞ്ഞുങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ മാത്രമുണ്ട് എന്ന തിരിച്ചറിവിൽ കണ്ണഞ്ചേരിയിൽ ആർച്ചയുടെ സ്ഥാപനം പിറന്നു – ലേൺ ദ് ബെസ്റ്റ് അക്കാദമി.

അധ്യാപികയായിരുന്നു നടുവട്ടം സ്വദേശി ബി. ആർച്ച. കുട്ടികൾ പാഠപുസ്തകം മാത്രം പഠിച്ചാൽ പോരാ എന്ന തിരിച്ചറിവ് ക്ലാസ്മുറിയിൽനിന്നു കിട്ടിയതാണ്. ഉപരിപഠനത്തിനെത്തുന്ന വിദ്യാർഥികൾക്കു കൈനിറയെ എപ്ലസുണ്ട്; പക്ഷേ, ലക്ഷ്യബോധമില്ല. പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങൾ കുട്ടിക്ക് ഏതാണു സ്വന്തം വഴിയെന്നു മനസ്സിലാക്കി കൊടുക്കാൻ സഹായിക്കുന്നില്ല. അധ്യാപകരോ മാതാപിതാക്കളോ തെളിക്കുന്ന വഴിയേ ഏതെങ്കിലും കോഴ്സിന് ചേരുന്നവരാണേറെയും.

പ്രസവാവധിക്കു ശേഷം അധ്യാപനത്തിലേക്കു തിരികെപ്പോയില്ല ആർച്ച. പുസ്തകത്തിലെ അറിവ് പകർന്നുകൊടുക്കുന്നതിനു നിർത്തി, അറിവിന്റെ നിർമാണത്തിനു കുട്ടികളെ സഹായിക്കണമെന്നായിരുന്നു തീരുമാനം.

കഴിഞ്ഞ ജനുവരിയിലാണ് അക്കാദമി തുടങ്ങിയത്. ഓരോ കുട്ടിയുടെയും കഴിവുകൾ നേരത്തെ കണ്ടെത്തി മികച്ച പരിശീലനം നൽകുന്നു. കമ്യൂണിക്കേഷൻ, എൻജിനീയറിങ്, മാത്തമാറ്റിക്കൽ സ്കില്ലുകൾ, ഡിജിറ്റൽ ലിറ്ററസി, സോഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിൽ പുറത്തുനിന്നുള്ള വിദഗ്ധരുടെ ക്ലാസുകളുൾപ്പെടെയാണു പരിശീലനം. നൈപുണ്യ വികസന പരിശീലനം ശനി, ഞായർ ദിവസങ്ങളിലാണ്. മറ്റു ദിവസങ്ങളിൽ ട്യൂഷനും നൽകുന്നു.

നൂറോളം കുട്ടികളുണ്ട് ഇപ്പോൾ ലേൺ ദ് ബെസ്റ്റ് അക്കാദമിയിൽ. ഏഴാം ക്ലാസ് മുതലാണ് സ്കിൽ ഡവലപ്മെന്റ് പരിശീലനം. കുട്ടികളോടു സംവദിച്ച് അവരുടെ താൽപര്യങ്ങൾ മനസ്സിലാക്കിയെടുക്കും. ഏതു മേഖലയിലാണ് ശോഭിക്കാൻ കഴിയുക എന്നു തിരിച്ചറിഞ്ഞ് ഓരോരുത്തർക്കും പ്രത്യേക പരിശീലനമാണു നൽകുക. ആരെയും നിർബന്ധിക്കാറില്ല. ആവശ്യമുള്ളവർക്കു മാത്രം പ്രത്യേക പരിശീലനം എന്നാണു നിലപാടെങ്കിലും വരുന്നവരിലേറെയും ഇതിൽ താൽപര്യം കാണിക്കുന്നുണ്ടെന്ന് ആർച്ച പറയുന്നു. ട്യൂഷൻ മാത്രം മതിയെന്നു വയ്ക്കുന്നവർ വിരലിലെണ്ണാൻ മാത്രമേയുള്ളൂ. പയ്യാനക്കൽ സ്കൂളിലെ 10 കുട്ടികളുൾപ്പെടെ  നിർധന വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കുന്നതിനൊപ്പം അവർക്കുള്ള ബാഗും പുസ്തകങ്ങളും അക്കാദമി സമ്മാനിക്കും.

ഇതിനൊക്കെ പുറമേ, എൻഎൻഎംഎസ്, യുഎസ്എസ് സ്കോളർഷിപ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം സ്കൂളുകളിൽ ചെന്നു നൽകാറുണ്ട്. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയുണ്ട് ആർച്ചയ്ക്ക്. മകൾ ആമിക്ക് ഒരു വയസ്സ് തികഞ്ഞിട്ടില്ല. കൈക്കുഞ്ഞുമായി ഇത്ര വിപുലമായൊരു സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാൻ എങ്ങനെ സാധിക്കുന്നു എന്നു ചോദിച്ചാൽ ആർച്ച ചിരിക്കും; അമ്മയാകും മുൻപ്, ഒരു സെക്കൻഡ് പോലും പാഴാക്കാനിഷ്ടമില്ലാത്തതിനാൽ അവധി ദിവസങ്ങളെ പേടിച്ചിരുന്ന ജോലിക്കാലമോർത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com