ADVERTISEMENT

സ്വപ്നനേട്ടം കൈവരിച്ച അഭിമാനത്തിലാണു കളമശേരി എസ്‌സിഎംഎസ് സ്കൂ‍ൾ ഓഫ് എൻജിനീയറിങ്ങിലെ അനീഷ് ബി.സോമൻ. മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ അനീഷിന് മൂന്നു വർഷത്തെ കഠിന പ്രയത്നം നേടിക്കൊടുത്തത് അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എൻജിനീയേഴ്സിന്റെ (എഎസ്എംഇ) സൗത്ത് ഈസ്റ്റ് ഏഷ്യ സ്റ്റുഡന്റ് റീജൻ ചെയർ എന്ന സ്ഥാനമാണ്.

വിവിധ രാജ്യങ്ങളിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളെ കോ- ഓർഡിനേറ്റു ചെയ്യുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അനീഷിനുള്ളത്. ഇന്ത്യയിൽ മാത്രം എഎസ്എംഇയിൽ 4000ത്തോളം എൻജിനീയറിങ് കോളജുകളാണുള്ളതെന്നു മനസ്സിലാക്കുമ്പോൾ അനീഷ് ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്തതിന്റെ വലുപ്പം മനസ്സിലാവും. സൗത്ത് ഈസ്റ്റ് എഷ്യയിലെ എൻജിനീയറിങ് കോളജുകളിൽ എഎസ്എംഇയുടെ പ്രവർത്തനങ്ങളുടെ അമരത്ത് ഇനി അനീഷാണുള്ളത്. നവംബറിൽ യുഎസിലെ സാൾട് ലേക്ക് സിറ്റിയിൽ സംഘടിപ്പിക്കുന്ന എഎസ്എംഇ എന്റർപ്രൈസ് മീറ്റിൽ വിദ്യാർഥി വിഭാഗത്തിലെ പ്രത്യേക ക്ഷണിതാവുമാണ് അനീഷ്.

എസ്‌സിഎംഎസിലെ എഎസ്എംഇ സ്റ്റുഡന്റ് ചാപ്റ്ററിന്റെ ചെയർമാനും അനീഷാണ്. മെക്കാനിക്കൽ ഫീൽഡിലുള്ള മത്സരങ്ങൾ, ഇവന്റുകൾ, ശിൽപശാലകൾ എന്നിവ ഈ ചാപ്റ്ററുകൾക്കു കീഴിൽ നടത്താൻ കഴിയും. 2017ൽ ബിടെക് ഒന്നാം വർഷം വിദ്യാർഥിയായിരിക്കെയാണു വകുപ്പ് മേധാവി ഡോ. ബി.വേണുവിൽ നിന്ന് എഎസ്എംഇയെക്കുറിച്ച് അനീഷ് അറിയുന്നത്. ആ വർഷം ജെയ്പൂരിൽ എഎസ്എംഇയുടെ ഇ–ഫെസ്റ്റിൽ പങ്കെടുത്തു. തിരികെയെത്തി കോളജിൽ ചാപ്റ്റർ രൂപീകരിച്ചു. 2018ൽ ഡൽഹിയിൽ നടന്ന ഇ– ഫെസ്റ്റിൽ സ്റ്റുഡന്റ് ഡിസൈൻ കോംപറ്റീഷനിൽ എസ്‍സിഎംഎസ് ഫൈനലിലെത്തി. യുഎസിൽ നടന്ന ഫൈനലിൽ പങ്കെടുത്ത നാല് ടീമിൽ ഒന്ന് അനീഷ് നയിച്ച ടീമായിരുന്നു. ഈ വർഷം മാർച്ചിൽ വെല്ലുരിൽ നടന്ന ഇ– ഫെസ്റ്റിൽ ക്യാംപസ് അംബാസഡറായി അനീഷ്. തുടർന്നാണ് അനീഷിനെ തേടി സൗത്ത് ഈസ്റ്റ് ഏഷ്യ സ്റ്റുഡന്റ് റീജൻ ചെയർ എന്ന നേട്ടം എത്തുന്നത്.

ലീഡർഷിപ്, മാനേജ്മെന്റ്, സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങൾ, ഡിസൈൻ നൈപുണ്യം തുടങ്ങിയവ കൈവരിക്കാൻ എഎസ്എംഇ അംഗത്വത്തിലൂടെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിക്കു സഹായകമാകുമെന്ന് അനീഷ് പറഞ്ഞു. അധ്യാപകരുടെ പിന്തുണയാണ് തനിക്ക് ഈ നേട്ടം കൈവരിക്കാൻ പ്രചോദനമായതെന്നും അനീഷ് പറഞ്ഞു. കോളജിലെ ഹെൽപിങ് ഹാൻഡ്സ് ഓർഗനൈസേഷന്റെ ചെയർമാനുമാണ് അനീഷ്. സാങ്കേതിക സർവകലാശാല (കെടിയു) സംഘടിപ്പിച്ച മത്സരത്തിൽ ജാക്ക് ഫ്രൂട് പ്ലക്കർ ഡിസൈൻ ചെയ്ത് അനീഷ് രണ്ടാം സ്ഥാനം നേടിയിരുന്നു. തിരുവനന്തപുരമാണു സ്വദേശം. എസ്ബിടി റിട്ടയേർഡ് ഉദ്യോഗസ്ഥൻ ബി.ബിജുവിന്റെയും ഡോ. ഷൈനി ടി.ജോണിന്റെയും മകനാണ്. സഹോദരി അനീഷ ഐടി എൻജിനീയറാണ്. 

എൻജീനീയർമാർക്ക് ഒരു വഴികാട്ടി

സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ തങ്ങളുടെ കഴിവുകളെ ഉപയോഗിക്കാൻ ലോകമെമ്പാടുമുള്ള മെക്കാനിക്കൽ എൻജിനീയർമാർക്കും മറ്റു സാങ്കേതി വിദഗ്ധർക്കുമുള്ള വഴികാട്ടിയാണ് എഎസ്എംഇ. 140 രാജ്യങ്ങളിലായി വ്യാപിച്ച എഎസ്എംഇക്കു കീഴിൽ പ്രതിവർഷം 5000 വിദ്യാർഥികളാണു പരിശീലനം നേടുന്നത്. ഇതിൽ അംഗമായാൽ നെറ്റ്‍വർക്ക് ഇവന്റുകളുമായി സഹകരിക്കാനും സന്നദ്ധ പ്രവർത്തകർ, സമാനചിന്താഗതിക്കാർ എന്നിവരുമായി സംവദിക്കാനും അവസരം ലഭിക്കും. പുതിയ തൊഴിൽ അവസരം തേടുന്നവർക്കും കഴിവുകൾ മെച്ചപ്പെടുത്താൻ താൽപര്യമുള്ളവർക്കും എഎസ്എംഇ ഒരുക്കുന്നത് അപാരമായ സാധ്യതയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com