ADVERTISEMENT

റോഡരിലൂടെ ജീവിത പ്രാരാബ്ധങ്ങൾ വാരിപ്പിടിച്ചു നടക്കുന്ന മുഖങ്ങളിലേക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കുക, അവരോടൊന്നു സംസാരിക്കാൻ ശ്രമിക്കുക. നമ്മെ വിസ്മയിപ്പിക്കുന്ന കഥകളുണ്ടാവും പലർക്കും പറയാൻ. പലരുടെയും ജീവിതം അതിജീവനത്തിന്റെ പുതുപാഠങ്ങൾ പറഞ്ഞു തരും. പ്രചോദനമാകുന്ന ഇത്തരം കഥകൾക്കു പിറകെ നടന്നു തുടങ്ങിയ ‘ഹ്യൂമൻസ് ഓഫ് കേരള’ എന്ന ഇൻസ്റ്റഗ്രാം പേജ് ഇന്ന് പതിനായിരങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നു.

കേരളത്തെ പിടിച്ചുകുലുക്കിയ ഒന്നാം പ്രളയത്തിന്റെ ആദ്യ വാർഷികത്തിലാണു ഡൽഹിയിൽ നിന്നു ഹ്യൂമൻസ് ഓഫ് കേരള എന്ന ഇൻസ്റ്റഗ്രാം പേജ് ജനിക്കുന്നത്. ബ്രൻഡൻ സ്റ്റാൻഡന്റെ വിഖ്യാതമായ ഹ്യൂമൻസ് ഓഫ് ന്യൂയോർക്ക് എന്ന ആശയത്തിന്റെ ചുവടുപിടിച്ചു തന്നെയാണ് ഹ്യൂമൻസ് ഓഫ് കേരളയുടെയും പിറവി. രാഹുൽ റോയ്, റോൺ ജെ. ഡേവിസ്, സ്റ്റാൻലി ജയിംസ്, സഞ്ജന എലിസബത്ത് ജോർജ് എന്നീ ചെറുപ്പക്കാരുടെ സ്വപ്നങ്ങളൊന്നു ചേർന്നപ്പോഴാണ് പേജിനു ജീവൻ വച്ചത്.

 

‘ഹ്യൂമൻസ് ഓഫ് കേരള’ എന്ന സ്വപ്നം

 

ചങ്ങനാശ്ശേരിക്കാരായ രാഹുൽ റോയ്, റോൺ ജെ. ഡേവിസ്, സ്റ്റാൻലി ജയിംസ് എന്നിവർ ചെറുപ്പം മുതലുള്ള കൂട്ടുകാരായിരുന്നു. ഡിഗ്രി പഠനത്തിനായി രാഹുൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലെത്തിയപ്പോഴുള്ള പരിചയമാണ് കൊച്ചിക്കാരി സഞ്ജനയുമായി. 

രാഹുൽ ഡിഗ്രി അവസാന വർഷ പരീക്ഷ എഴുതിയ ദിവസങ്ങളിലാണ് ഹ്യൂമൻസ് ഓഫ് കേരള എന്ന പേജ് തുടങ്ങാനുള്ള ആശയം ഉദിക്കുന്നത്. പ്രളയത്തിൽ തളർന്ന കേരളത്തിലെ ജനങ്ങൾക്കു തങ്ങളാൽ കഴിയുന്ന രീതിയിൽ മോട്ടിവേഷൻ നൽകുകയെന്നാതായിരുന്നു ലക്ഷ്യം. 

നാട്ടിലെ കൂട്ടുകാരുമായി ആലോചിച്ച് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.

ഹ്യൂമൻസ് ഓഫ് കേരള എന്ന ഇൻസ്റ്റഗ്രാം പേരിനു വേണ്ടിയായിരുന്നു പിന്നീടുള്ള ഓട്ടം. അഞ്ചോളം പ്രൊഫൈലുകൾ ഇതേ പേരിൽ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നു. പലരോടും പേരു വിട്ടുതരാമോയെന്നു ആവശ്യപ്പെട്ട് മെസേജ് അയച്ചു. മറുപടിയൊന്നും ലഭിച്ചില്ല. അവസാനം അറ്റകൈ പ്രയോഗമെന്നോണം ഹ്യൂമൻസ് ഓഫ് കേരള എന്ന പേരിൽ പേജിനു പേരിട്ടു മുന്നിൽ ഒഫിഷ്യലെന്ന പട്ടം ചാർത്തി. അങ്ങനെ പേജ് തയാർ. പേജിലേക്കുള്ള സ്റ്റോറികളുണ്ടാക്കലായിരുന്നു അടുത്ത വെല്ലുവിളി. ഹ്യൂമൻസ് ഓഫ് ന്യൂയോർക്കും മുംബൈയും കൊണ്ടുവന്ന കഥകളായിരുന്നു മുന്നിലുണ്ടായിരുന്നത്. ആദ്യ പോസ്റ്റുകളിൽതന്നെ ശ്രദ്ധിക്കപ്പെടണമെങ്കിൽ സെലിബ്രിറ്റീസിന്റെ കഥകൾ വേണമെന്നു നാലു പേരും കൂടി തീരുമാനിച്ചു. നാലു പേർക്കും പക്ഷേ, സെലിബ്രിറ്റികളുമായി ഒരു പരിചയവുമില്ല. സഞ്ജന കൊച്ചിക്കാരിയായതിനാൽ ആദ്യ സെലിബ്രിറ്റിയെ ചാക്കിലാക്കേണ്ട ദൗത്യവും സഞ്ജനയുടെ തലയിലായി. ആളെക്കിട്ടിയെങ്കിലും പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ചെറിയൊരു കള്ളം പറയേണ്ടി വന്നു. ഹ്യൂമൻസ് ഓഫ് ന്യൂയോർക്കിന്റെ കേരളാ പതിപ്പാണെന്ന ചെറിയൊരു നുണ. പേജിന്റെ ആദ്യ പോസ്റ്റ് തന്നെ അത്യാവശ്യം ചലനമുണ്ടാക്കി.

റോഡിൽ യാതൊരു പരിചയവുമില്ലാത്ത ആൾക്കാരെ കാണുമ്പോൾ പോലും ഒരിത്തിരി സംശയത്തോടെ നാലു പേരും പിന്നാലെ സഞ്ചരിക്കാൻ തുടങ്ങി. ചിലരോട് സംസാരിക്കും. പേജിലേക്കുള്ള സ്റ്റോറികളായിരുന്നു ലക്ഷ്യം. ആദ്യത്തെ മാസം തന്നെ ഇൻസ്റ്റഗ്രാം പേജിനു 5000ലധികം ഫോളോവേഴ്സിനെക്കിട്ടി. ഇന്ന് പേജിലേക്കുള്ള ആശയങ്ങൾക്കായി കേരളം, ചെന്നൈ, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ 30ലേറെ വൊളന്റിയേഴ്സ് പ്രവർത്തിക്കുന്നുണ്ട്.

 

അടുത്ത ലക്ഷ്യത്തിലേക്ക്

 

കേരള ജനതയുടെ അതിജീവന കഥകൾ പലരെയും സ്വാധീനിച്ചു. മറ്റുള്ളവരുടെ കഥകളിൽ പ്രചോദിതരായി പലരും പേജ് അഡ്മിൻസിനെ ബന്ധപ്പെടാൻ ആരംഭിച്ചു. ഹ്യൂമൻസ് ഓഫ് കേരള പേജിൽ നിന്നു പുറത്തെത്തിയ കഥകൾ ചർച്ചയാവാൻ ആരംഭിച്ചു. പുറംലോകത്തിലേക്കു മുഖം കാട്ടാൻ തയാറായ കേരളത്തിലേ ഗേ ദമ്പതിമാരുടെയും ട്രാൻസ്ജൻഡർ യുവതിയുടെയുമെല്ലാം കഥകൾ കേരളം ഏറ്റെടുത്തു. ഇന്നു സമൂഹ മാധ്യമത്തിൽ നിന്നു മെല്ലെ സമൂഹത്തിലേക്കിറങ്ങാൻ തയാറെടുക്കുകയാണ് ഈ ഗ്രൂപ്പ്. ലോക മാനസികാരോഗ്യ ദിനമായ ഒക്ടോബർ 10ന് കേരളം, ചെന്നൈ, ബെംഗളൂരു, ഡൽഹി എന്നീ നഗരങ്ങളിൽ മനശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യൂമൻസ് ഓഫ് കേരള. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com