ADVERTISEMENT

കോളജുകളിലും മാളുകളിലും മറ്റു ആഘോഷങ്ങൾക്കുമിടയിൽ പാട്ടും ഡാൻസും നാടകവുമൊക്കെ അവതരിപ്പിക്കുന്നതു കണ്ടിട്ടില്ലേ. അതിനുപകരം ഗുസ്തി ആയാൽ എങ്ങനെയിരിക്കും. ഡബ്യുഡബ്യുഇയിൽ കണ്ടിട്ടുള്ള പഞ്ചുകളും ബാക്ഫ്ലിപ്പും ജംബിങ് കിക്കുകളുമൊക്കെ നേരിട്ട് കാണാനും ആവേശത്തിൽ മുഴുകാനുമുള്ള അവസരം, അതും കേരളത്തിൽ. കേരള ച്യാംപൻഷിപ് റസലിങ് (കെസിഡബ്യു) എന്ന പേരിൽ ഒരു പ്രോ റസലിങ് കമ്പനി സ്ഥാപിച്ച് റസലിങ്ങിന്റെ ആവേശം കേരളത്തിലുടനീളം എത്തിക്കാനുള്ള തയാറെടുപ്പിലാണ് തിരുവനന്തപുരം വർക്കല സ്വദേശിയായ യുവ സംരംഭകൻ സെയ്ത് അലിയും ഒരു കൂട്ടം യുവാക്കളും. 

 

KCW-1

എവിടേയ്ക്ക് വേണമെങ്കിലും കൊണ്ടു പോകാവുന്ന തരത്തിലുള്ള റസലിങ് റിങ് ആണ് ഇതിനായി നിർമിച്ചിരിക്കുന്നത്. വിവിധ ആയോധന കലകളിൽ വിദഗ്ധരായ 35 യുവാക്കളാണ് കെസിഡബ്യുവിന്റെ ഭാഗമാകുന്നത്. പവർ ഹൗസ്, സ്ട്രൈക്കർ, ടെക്നിക്കൽ, ഹൈഫ്ലയ്ർ എന്നിങ്ങനെ തീപാറുന്ന നാലു വിഭാഗങ്ങൾക്കൊപ്പം കോമിക് എന്നൊരു രസകരമായ വിഭാഗത്തിലും റസലിങ് കാണാം. മലയാളികളുടെ പ്രിയപ്പെട്ടെ ചില സിനിമാ കഥാപാത്രങ്ങളാണ് കോമിക് വിഭാഗത്തിൽ ഗുസ്തിക്കാരായി എത്തുക. കഥയും നാടകീയനിമിഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗുസ്തിക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നതെന്ന് സെയ്ത് അലി പറയുന്നു.

 

എട്ടു വർഷത്തെ തയാറെടുപ്പിനുശേഷമാണ് സെയ്ത് അലി ഈ പ്രോ റസലിങ് കമ്പനിക്ക് തുടക്കമിട്ടത്. മറ്റു പല കായിക ഇനങ്ങളേക്കാൾ ആവേശം സൃഷ്ടിക്കാൻ റസലിങ്ങിന് സാധിക്കും എന്നതായിരുന്നു ഇത്തരമൊരു ആശയത്തിന് കാരണമായത്. എന്നാൽ ഡബ്യുഡബ്യുഇയുടെ ഇന്ത്യൻ പതിപ്പുകളുമായി എത്തിയ പല കമ്പനികളും പരാജയപ്പെട്ടത് കൂടുതൽ ശ്രദ്ധയോടും വ്യത്യസ്തതയോടും കൂടി ഈ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ കാരണമായി. കൂടാതെ കേരളത്തിൽ സമാനമായ സംരംഭങ്ങളൊന്നും ഇല്ലാത്തതിനാൽ നിയമപരമായ അംഗീകാരം നേടിയെടുക്കുന്നതിനും സമയമെടുത്തു. ഒടുവിൽ കോവിഡും പ്രതിസന്ധി സൃഷ്ടിച്ച് എത്തി. എങ്കിലും ഇതെല്ലാം പഞ്ച് ചെയ്ത് മുന്നോട്ടു പോകാനായിരുന്നു സെയ്ത് അലിയുടെ തീരുമാനം.

 

തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്താണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആയോധനകലകളിൽ വിദഗ്ധരായവരിൽ നിന്ന് റസലർമാരെ തിരഞ്ഞെടുത്തു. ഇവർക്ക് മികച്ച പരിശീലനം നൽകി റസലിങ്ങിന് അനുയോജ്യരാക്കി മാറ്റി. ഇതിനിടയിൽ വിദേശത്തു നിന്ന് റിങ് എത്തിക്കാൻ പ്രതിസന്ധി നേരിട്ടു. എന്നാൽ എൻജിനീയറിങ് മേഖലയിലുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തി സ്വന്തമായി റിങ് നിർമിച്ച് സെയ്ത് അലി ഈ പ്രശ്നം പരിഹരിച്ചു. 

 

ഗൾഫിൽ എൻജിനീയർ ആയി ജോലി ചെയ്യുകയായിരുന്നു സെയ്ത് അലി. കോവിഡിനെത്തുടർന്ന് ജോലി പ്രതിസന്ധിയിലായതോടെ ഏറെ നാളായുള്ള തന്റെ സ്വപ്ന സംരംഭവുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. മാളുകളിലും ഇൻഡോർ സ്റ്റേഡിയങ്ങളിലും മത്സരങ്ങൾ സംഘടിപ്പിച്ച് തുടങ്ങാനാണ് ആഗ്രഹിച്ചിരുന്നതെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ അതിന് തടസ്സമായി. നിലവിൽ മത്സരത്തിന്റെ വിഡിയോകൾ മല്ലയുദ്ധ എന്ന പേരില്‍ യുട്യൂബിലൂടെ പങ്കുവയ്ക്കുന്നുണ്ട്. കോവിഡ് അൺലോക്ക് തുടങ്ങുന്നതോടു കൂടി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ആവേശം തീർക്കാന്‍ കെസിഡബ്യു റസലർമാർ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com