ലോക്ഡൗണിൽ ഡിജിറ്റൽ ആർട് പെയിന്റിങ്ങുകളുടെ വിൽപനയിലൂടെ ചമ്പക്കര സ്വദേശി അനന്തകൃഷ്ണൻ സമ്പാദിച്ചത് 30 ലക്ഷം രൂപ. എൻഎഫ്ടി (നോൺ ഫൻജിബിൾ ടോക്കൺ) എന്ന സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഉപയോഗിച്ചാണ് പെയിന്റിങ്ങുകൾ ലോക വിപണിയിൽ വിറ്റഴിച്ചത്. എൻഎഫ്ടി സംബന്ധിച്ച് ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ അനന്തകൃഷ്ണനെക്കുറിച്ചു പരാമർശമുണ്ട്. ചമ്പക്കര നടമേൽ എസ്. സുധീഷിന്റെയും സബിതയുടെയും മകനാണ്. ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജിൽ നിന്ന് അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിങ്ങിൽ ബിരുദം നേടിയ അനന്തകൃഷ്ണൻ ടാറ്റാ കൺസൽറ്റൻസി സർവീസസിൽ വിഷ്വൽ ഡിസൈനറാണ്.

വിദേശത്ത് തുടക്കം കുറിച്ച എൻഎഫ്ടി സാങ്കേതിക വിദ്യ നമ്മുടെ രാജ്യത്തെ ഡിസൈനർമാർക്ക് അപരിചിതമായിരുന്ന സമയത്താണ് വിദേശ മലയാളിയായ മെൽവിൻ തമ്പിയുമായി ചേർന്ന് അനന്തകൃഷ്ണൻ ‘എൻഎഫ്ടി മലയാളി’ എന്ന കമ്യൂണിറ്റിക്ക് രൂപം നൽകിയത്.
∙ എൻഎഫ്ടി എന്നാൽ
ഡിജിറ്റൽ സൃഷ്ടികൾക്കോ കലാരൂപങ്ങൾക്കോ ഒക്കെയുള്ള ഡിജിറ്റൽ ലൈസൻസാണ് എൻഎഫ്ടി (നോൺ ഫൻജിബിൾ ടോക്കൺ). ഓരോ ഡിജിറ്റൽ സൃഷ്ടിയുടെയും ഡിജിറ്റൽ പകർപ്പവകാശമാണ് ഇതെന്നു ലളിതമായി പറയാം. ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഈ ലൈസൻസ് വിൽക്കാനും വാങ്ങാനും കഴിയും. ഒരു ചിത്രകാരൻ തന്റെ ഡിജിറ്റൽ ചിത്രത്തിന്റെ എൻഎഫ്ടി വിറ്റാൽ പിന്നെ ആ ചിത്രത്തിന്റെ അവകാശം എൻഎഫ്ടി വാങ്ങുന്നയാൾക്കായിരിക്കും. ഇത്തരത്തിൽ ഡിജിറ്റൽ രൂപത്തിലാക്കാവുന്ന ഏതു സൃഷ്ടിയും എൻഎഫ്ടിയായി വിൽക്കാനും വാങ്ങാനും സാധിക്കും. പ്രമുഖരുടെ ട്വീറ്റുകളും സമൂഹ മാധ്യമ പോസ്റ്റുകളും വരെ ഇത്തരത്തിൽ വിൽക്കാറുണ്ട്.
Content Summary : Chambakkara native anathakrishnan earn 30 Lakh rupees by selling digital paintings