പാഴ് വസ്തുക്കൾ കൊണ്ട് മനോഹര സൃഷ്ടികൾ; ഒന്നും പാഴല്ലെന്ന് തെളിയിച്ച് സോനു
Mail This Article
പാഴ് വസ്തുക്കൾ പാഴല്ലെന്ന വലിയപാഠം പഠിപ്പിക്കുകയാണ് വൈക്കം ടിവി പുരം സ്വദേശി സോനു. പഴയ കുപ്പി, പാട്ട, തുരുമ്പ് ഇവയെല്ലാം സോനു മനോഹര സൃഷ്ടികളാക്കി മാറ്റുന്നു. സ്വന്തമായി നിർമിച്ച സംഗീതോപകരണങ്ങളും സോനുവിന്റെ വീട്ടിലെത്തിയാൽ കാണാം. പാഴ് വസ്തുക്കൾ കൊണ്ട് മനോഹര സൃഷ്ടികൾ നിർമിക്കുക മാത്രമല്ല, അതിലൂടെ വരുമാനവും ഉണ്ടാക്കുന്നുണ്ട് ഈ യുവാവ്.
മഹാരാജാസ് കോളജിലെ പിജി വിദ്യാർഥിയായ സോനു, ലോക്ഡൗൺ കാലത്താണ് നിർമാണം തുടങ്ങിയത്. തടിയും പാഴ് വസ്തുക്കളും ഉപയോഗിച്ച് ഫാൻസിലൈറ്റ്, കിളിക്കൂട്, കപ്പൽ, ഇൻഡോർ പ്ലാന്റ്പോട്ട് തുടങ്ങിയ നിരവധി കരകൗശല വ്സതുക്കൾ സോനു നിർമിച്ചു. സമയം പോകാനാണ് സോനു ഇവ നിർമിച്ചതെങ്കിലും ഇതിനെല്ലാം ആവശ്യക്കാർ ഉണ്ടായതോടെ നിർമാണം കാര്യമായി എടുത്തു. ഓൺലൈനായാണ് കൂടുതലും വിൽപന. ഗിത്താറും വയലിനുമെല്ലാം സോനു നിർമിച്ചു നൽകുന്നുണ്ട്. പ്ലൈവുഡും തേക്കിന്റെ തടിയും ഉപയോഗിച്ചാണ് ഗിത്താർ നിർമിക്കുന്നത്.
ചിരട്ടകൊണ്ട് വിളക്ക്, ചായ കപ്പ്, മരച്ചില്ലയും വേരും ഉപയോഗിച്ചുള്ള ചെടി സ്റ്റാൻഡ് അങ്ങനെ കരകൗശല വസ്തുക്കളുടെ നിർമാണത്തിൽ വ്യത്യസ്തത തേടുകയാണ് സോനു. പാഴ്‌തടി ഉപയോഗിച്ച് നിർമാണം നടത്തുമ്പോൾ അതിലെ ജലാംശം മുഴുവനും നീക്കം ചെയ്യണം. ഒരാഴ്ചയോളം എടുക്കും ചില സൃഷ്ടികൾ പൂർത്തിയാക്കാൻ. ചിലതിന് ഒരു ദിവസം മതിയാകും.
സഹപാഠിയും സുഹൃത്തുമായ രോഹിത്താണ് സോനുവിന് ഇതിനെല്ലാം പ്രചോദനമായത്. പാഴ്‌വസ്തുക്കളെ മനോഹര സൃഷ്ടിയാക്കിമാറ്റികൂടെയെന്ന രോഹിത്തിന്റെ നിർദേശം സോനുവിനെ ആ വഴിക്കു തിരിക്കുകയായിരുന്നു. ഇപ്പോ എല്ലാത്തിനും ഒപ്പം രോഹിത്തും ഉണ്ട്. കൂടാതെ സോനുവിന്റെ കുടുംബവും പൂർണ പിന്തുണ നല്‍കി ഒപ്പം ഉണ്ട്. രോഹിത്തിനൊപ്പം ചേർന്ന് സോനു ഒരു യൂട്യുബ് ചാനലും ആരംഭിച്ചിട്ടുണ്ട്. വൈക്കം സെന്റ്. സേേവ്യഴ്സ് കോളജിൽ ഇവരുടെ അധ്യാപികയായിരുന്ന പാര്‍വതിയാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായത്.