തോമസ് ജെയിനിന്റെ കണ്ണു തുറപ്പിച്ച മണ്ണ്
Mail This Article
അതിജീവനത്തിന്റെ പാതയിൽ തോമസ് ജെയിൻ എന്ന ചെറുപ്പക്കാരൻ ഊതിക്കാച്ചി പുറത്തെടുത്തതു തന്നിൽ മറഞ്ഞുകിടന്ന സർഗശേഷി. ഇറ്റലിയിൽ ഹോട്ടലിൽ ഷെഫ് ആയിരുന്ന ജെയിൻ 2 വർഷം മുൻപാണു മടങ്ങിയെത്തിയത്. കോവിഡ് വ്യാപനത്തെത്തുടർന്നു മടങ്ങിപ്പോകാനായില്ല. അതിജീവനത്തിനു വഴിതേടുന്നതിനിടയിൽ വിറകുകൊണ്ടു പ്രവർത്തിപ്പിക്കാവുന്ന കളിമൺ അവ്ൻ ഉണ്ടാക്കി നോക്കി. സംഗതി വിജയം. ബാക്കിവന്ന കളിമണ്ണ് ഉപയോഗിച്ചു ചെറിയ രൂപങ്ങൾ നിർമിച്ചു . കളിമൺ ശിൽപ നിർമാണം തനിക്കു കഴിയുമെന്ന് ഒരു തോന്നൽ ജെയിനുണ്ടായി. പിന്നീടു ജെയിൻ നിർമിച്ച ശിൽപങ്ങളെല്ലാം ഈ തോന്നൽ ശരിവയ്ക്കുന്നതായിരുന്നു. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ഇളയരാജ, ഏബ്രഹാം ലിങ്കൺ, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പ്രമുഖരുടെയും മറ്റും അർധകായ പ്രതിമകൾ ജെയിനിന്റെ കരവിരുതിൽ പിറന്നു.
15കൊല്ലം മുൻപു ഹോട്ടൽ മാനേജ്മെന്റ് പഠനം കഴിഞ്ഞു തൊഴിൽ തേടി യൂറോപ്പിലേക്കാണു ജെയിൻ പോയത്. ജർമനി, ഓസ്ട്രിയ, ഇറ്റലി, ഫ്രാൻസ് എന്നിവിടങ്ങളിൽ ജോലി നോക്കി. കോവിഡ് കാലം എല്ലാവർക്കുമെന്നപോലെ തനിക്കും കഷ്ടപ്പാടുണ്ടായെന്നും എന്നാൽ ജീവിതത്തിൽ നല്ലൊരു വഴിത്തിരിവു സമ്മാനിച്ചതു കോവിഡാണെന്നും ജെയിൻ പറയുന്നു. ജനുവരിയിൽ ഇറ്റലിയിലേക്കു മടങ്ങാനിരിക്കുകയാണു കളമശേരി സ്വദേശിയായ ജെയിൻ. കലകളുടെ കലവറയായ ഇറ്റലിയും ലണ്ടനുമൊക്കെ ശിൽപകലയോടുള്ള തന്റെ താൽപര്യത്തിനു പ്രചോദനമാകുമെന്നു ജെയിനുറപ്പുണ്ട്. ലണ്ടൻ സ്കൂൾ ഓഫ് ആർട്സിൽ പഠിക്കണമെന്ന മോഹവുമായാണു തോമസ് ജെയിൻ വിമാനം കയറുന്നത്.