ADVERTISEMENT

ക്യാമറകളുടെയും സ്മാര്‍ട് ഫോണ്‍ ക്യാമറകളുടെയും സെന്‍സറുകളുടെ പ്രകടനം ശാസ്ത്രീയമായി അപഗ്രഥിച്ച് മാര്‍ക്കു നല്‍കുന്ന ഡിഎക്‌സ്ഓമാര്‍ക്ക് (DXOMARK) പറയുന്നത് ഷഓമിയുടെ ഏറ്റവും പുതിയ മി സിസി9 പ്രോ പ്രീമിയം എഡിഷനും വാവെയ് മെയ്റ്റ് 30 പ്രോയും സംയുക്തമായി തങ്ങളുടെ പുതിയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിടുന്നുവെന്നാണ്. ഇരു ഫോണുകള്‍ക്കും മൊത്തം 121 പോയിന്റ് വീതമാണ് ലഭിച്ചിരിക്കുന്നത്. ഫൊട്ടോഗ്രഫിയുടെ കാര്യം മാത്രമെടുത്താല്‍ വാവെയ് ആണ് മുന്നില്‍ നിൽക്കുന്നത്. മെയ്റ്റ് 30 പ്രോയ്ക്ക് 132 പോയിന്റും സിസി9 പ്രോയയ്ക്ക് 130 പോയിന്റുമാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ വിഡിയോയുടെ കാര്യത്തില്‍ വാവെയുടെ ഫോണിന് 100 പോയിന്റും ഷഓമിയുടെ ഫോണിന് 102 പോയിന്റുമാണ് കിട്ടിയിരിക്കുന്നത്. വിഡിയോയുടെ കാര്യത്തില്‍ ഇന്നേവരെ ഡിഎക്ഒ ടെസ്റ്റ് ചെയ്ത ഏതു ഫോണിനെക്കാളും മികച്ച പ്രകടനമാണ് പുതിയ ഷഓമി ഫോണിന്. ഫോട്ടോ, വിഡിയോ പ്രകടനങ്ങള്‍ മൊത്തത്തില്‍ പരിഗണിച്ചാണ് റാങ്ക്.

 

ഇതുവരെയുള്ള റാങ്കിങ്

 

മൂന്നാം സ്ഥാനം സാംസങ്ങിന്റെ രണ്ടു മോഡലുകള്‍ സംയുക്തമായി പങ്കിടുന്നു. ഗ്യാലക്‌സി നോട്ട് 10 പ്ലസ് 5ജി, ഗ്യാലക്‌സി നോട്ട് 10 പ്ലസ്. ഇരു മോഡലുകള്‍ക്കും 117 പോയിന്റ് വീതം ലഭിച്ചിട്ടുണ്ട്. മൂന്നാം സ്ഥാനവും രണ്ടു ഫോണുകള്‍ പങ്കിടുന്നു. വാവെയ് പി30 പ്രോ, സാംസങ് ഗ്യാലക്‌സി എസ്10 5ജി. ഇരു മോഡലുകള്‍ക്കും 116 പോയിന്റാണ് ഉള്ളത്. വണ്‍പ്ലസ് 7 പ്രോ നാലാം സ്ഥാനത്താണ്. ഈ മോഡലിന് 114 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. വാവെയ് ഓണര്‍ 20 പ്രോ, സാംസങ് ഗ്യാലക്‌സി എസ്10 പ്ലസ് എന്നിവയാണ് അഞ്ചാം സ്ഥാനത്ത്. ഈ വര്‍ഷത്തെ മികച്ച ക്യാമറാ ഫോണാകുമെന്നു കരുതിയ ഗൂഗിള്‍ പിക്‌സല്‍ 4ന് ആറാം സ്ഥാനമാണ്. അവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷത്തെ വാവെയ് മോഡലായ മെയ്റ്റ് 20 പ്രോയുണ്ട്. ഇരു മോഡലുകള്‍ക്കും 112 പോയിന്റാണുള്ളത്. 

 

ഈ വര്‍ഷം പുറത്തിറങ്ങിയ പ്രധാന ഫോണുകളെയെല്ലാം തന്നെ അവര്‍ വിശകലനം നടത്തിക്കഴിഞ്ഞു. ഐഫോണ്‍ 11 സീരിസ്, ഗ്യാലക്‌സി നോട്ട് 10 സീരിസ് എന്നിവ നടത്തിയിട്ടില്ല. ഐഫോണ്‍ ക്യാമറകളുടെ സുപ്രധാന ഫീച്ചറാണ് ഡീപ് ഫ്യൂഷന്‍. അത് ഫോണുകള്‍ ഇറങ്ങിയ സമയത്ത് ലഭ്യമല്ലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അത് ലഭ്യമാക്കിയിട്ടുണ്ട്. ഡീപ് ഫ്യൂഷനും എത്തിയ ശേഷം മാത്രമായിരിക്കും തങ്ങള്‍ ഐഫോണ്‍ 11 മോഡലുകളുടെ ക്യാമറ റിവ്യൂ ചെയ്യുക എന്ന് ഡിഎക്ഒ വ്യക്തമാക്കിയിരുന്നു. ഇനി താമസിയാതെ ഈ വര്‍ഷത്തെ മൊത്തം ചിത്രം വ്യക്തമാകുമെന്ന് കരുതാം.

 

മി സിസി9 പ്രോ

 

അഞ്ചു ക്യാമറകളാണ് ഈ ഫോണിലുള്ളത്. ഇവയില്‍ പ്രധാന സെന്‍സറിന് റെക്കോഡ് റെസലൂഷനാണ്– 109 എംപി. സാംസങ്ങിന്റെ ഐസോസെല്‍ സെന്‍സറാണ് (Isocell sensor) ഉപയോഗിച്ചരിക്കുന്നത്. പൊതുവെ സോണി സെന്‍സറുകളാണ് മികവാര്‍ന്ന പ്രകടനങ്ങള്‍ക്കു പിന്നില്‍ കാണാറ്. ഇത് സാംസങ്ങിന്റെ സെന്‍സര്‍ നിര്‍മാണ മികവു കൂടിയാണ് വെളിവാക്കുന്നത്. ഈ സെന്‍സറില്‍ നിന്നുള്ള ചിത്രങ്ങള്‍ ഡീഫോള്‍ട്ടായി 27 എംപി ആയിട്ടായിരിക്കും എടുക്കുക. (1/1.33-ഇഞ്ച് സെന്‍സറാണ് പിടിപ്പിച്ചിരിക്കുന്നത്. f/1.68 ആണ് അപേര്‍ചര്‍. ഓപ്ടിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. 25എംഎം ഫീല്‍ഡ്ഓഫ് വ്യൂ ആണ് ലെന്‍സിന്. ഫോണിന്റെ അള്‍ട്രാ വൈഡ് ആങ്ഗിള്‍ ക്യാമറയ്ക്ക് 20.11 റെസലൂഷനാണുള്ളത്. 16 എംഎം ലെന്‍സാണ് പിടിപ്പിച്ചിരിക്കുന്നത്. 

 

രണ്ടു ടെലീ ലെന്‍സുകളാണ് ഈ ക്യാമറയുടെ പ്രത്യേകത. ആദ്യത്തെതിന് 50എംഎം റീച്ചാണുള്ളത്. ഇതിന്റെ സെന്‍സര്‍ 12.19 എംപിയാണ്. അടുത്തതിന് 94 എംഎം റീച്ചാണുള്ളത്. സെന്‍സര്‍ 7.99 എംപിയാണ്. ഇവയ്‌ക്കൊപ്പം മാക്രോ ലെന്‍സും ചേര്‍ന്നാണ് അഞ്ചു ക്യാമറകള്‍ ഷഓമി ഒരുക്കിയിരിക്കുന്നത്. മാക്രോ ലെന്‍സ് ഡിഎക്‌സോ ടെസ്റ്റ് ചെയ്തില്ല.

 

ഏതു ഫൊട്ടോഗ്രഫി സാഹചര്യത്തിലും മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളതാണ് സിസി9ന്റെ ക്യാമറയ്‌ക്കെന്ന് ഡിഎക്‌സ്ഒ നിരീക്ഷിക്കുന്നു. വിശദാംശങ്ങള്‍ ഓപ്പിയെടുക്കുക, മികച്ച എക്‌സ്‌പോഷര്‍ നല്‍കുക, നോയ്‌സ് നിയന്ത്രിച്ചു നിർത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം മികച്ചപ്രകടനം നടത്തുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ അല്‍പം പിങ്ക് കളറിന്റെ പടര്‍ന്നുകയറ്റം അവര്‍ കാണുന്നു. വൈറ്റ് ബാലന്‍സ് പൊതുവെ കൃത്യതയുള്ളതാണ്. മികച്ച ബോ-കെ പോര്‍ട്രെയ്റ്റ് മോഡില്‍ ലഭിക്കുന്നു. കെട്ടിടങ്ങള്‍ക്കുള്ളില്‍ എടുക്കുന്ന ചിത്രങ്ങളില്‍ അല്‍പം കൂടുതല്‍ നോയ്‌സ് കാണാനാകുമെങ്കിലും, ചിത്രങ്ങളുടെ നിലവാരം മികച്ചാതാണെന്നും ഡിഎക്‌സ്ഒ പറയുന്നു.

English Summary: Mi CC9 Pro Tops DxOMark Photography

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com