ADVERTISEMENT

 

 

ഒരുപക്ഷേ ചൈന പോലും ആരായാന്‍ മുതിരാത്ത സാധ്യതയാണ് അമേരിക്കയിലെ ഒരു സ്‌റ്റേറ്റ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ വീടുകളിലെയും സ്വകാര്യ ബിസിനസ് സ്ഥാപനങ്ങളിലെയും സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിന് വാറന്റ് പോലുമില്ലാതെ പരിശോധിക്കാമെന്ന നിയമമാണ് സാന്‍ ഫ്രാന്‍സിസ്‌കോ പാസാക്കിയത്.

 

ഇത് സുരക്ഷാ ക്യാമറകള്‍ വീടുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നവര്‍ക്ക് കുരുക്കോ, ഗുണകരമോ ആകാം. സർക്കാരുകളെയും മറ്റും ഇനി വീടിനകത്തിരുന്നു പോലും വിമര്‍ശിക്കാനാവില്ലെന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് നിയമത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്.

 

പല സർക്കാരുകളും ഇത്തരം നിയമങ്ങള്‍ ഇനി പാസാക്കിയേക്കാം. അടുത്ത 15 മാസത്തേക്കാണ് പരീക്ഷണാര്‍ഥം പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നത്. ലോകമെമ്പാടും വീടുകളില്‍ സുരക്ഷാ ക്യാമറകള്‍ വയ്ക്കുന്നത് ഫാഷനായി വരികയാണിപ്പോള്‍. ഇനി ഇവയ്ക്ക് പല സാധ്യതകളും ഉണ്ടെന്ന കാര്യവും അറിഞ്ഞിരിക്കണം. സാന്‍ ഫ്രാന്‍സിസ്‌കോ നഗരത്തിന് സ്വന്തമായുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമെയാണ് സ്വകാര്യ ക്യമാറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് കാണുക എന്ന് സാന്‍ ഫ്രാന്‍സിസ്‌കോ ക്രോണിക്കിൾ പറയുന്നത്.

 

∙ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍

 

ഈ നിയമത്തെ ശക്തമായി എതിര്‍ത്ത് ബാര്‍ അസോസിയേഷന്‍ ഓഫ് സാന്‍ ഫ്രാന്‍സികോ അടക്കം പല സംഘടനകളും രംഗത്തു വന്നു. പുതിയ നിയമത്തിന്റെ വിമര്‍ശകര്‍ പറയുന്നത് ഇത് വ്യാപകമായ, പരിധിയില്ലാത്ത നിരീക്ഷണത്തിന് വഴിവച്ചേക്കാമെന്നാണ്. ഇത് പ്രദേശവാസികളുടെയും സന്ദര്‍ശകരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

 

അതേസമയം, നിയമത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് തങ്ങള്‍ക്ക് അത്തരം ഉദ്ദേശമൊന്നുമില്ലെന്നാണ്. ചില സന്ദര്‍ഭങ്ങളില്‍ പൊലീസിനെ സഹായിക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുക എന്നാണ്. ചില കച്ചവടക്കാരും ഈ നിയമത്തിന് പിന്തുണ അറിയിച്ചെത്തി. അവര്‍ പറയുന്നത് കടയില്‍ മോഷണം നടക്കുന്നുണ്ടോ എന്നറിയാനും മയക്കുമരുന്നു വ്യാപാരം നടക്കുന്നുണ്ടോ എന്നറിയാനും ഒക്കെ പുതിയ നിയമം സഹായിക്കുമെന്നാണ്.

 

∙ നിരീക്ഷണം 24 മണിക്കൂര്‍ നേരത്തേക്ക്

 

മൂന്നു സന്ദര്‍ഭങ്ങളിലാണ് പൊലീസ് സുരക്ഷാ ക്യാമറയുടെ ദൃശ്യങ്ങള്‍ വേണമെന്നു പറയുക. ജീവനു ഭീഷണിയുള്ള അടിയന്തര സാഹചര്യത്തില്‍, ഒരു വലിയ ചടങ്ങ് നടക്കുമ്പോള്‍ ഉദ്യോഗ്സ്ഥരെ എങ്ങനെ വിന്യസിക്കണമെന്നു തീരുമാനിക്കാന്‍, കുറ്റാന്വേഷണത്തിനായി എന്നീ മൂന്ന് കാര്യങ്ങൾക്കാണ് ദൃശ്യങ്ങൾ ആവശ്യപ്പെടുക. ക്യാമറയുടെ ഫീഡ് കാണാന്‍ വീട്ടുടമസ്ഥരുടെയും കടയുടമസ്ഥരുടെയും അനുമതി വാങ്ങുമെന്നും പറയുന്നു. ഇത് 24 മണിക്കൂര്‍ നേരത്തേക്കായിരിക്കും. പുതിയ നയം ഇല്ലെങ്കില്‍ ഇപ്പോള്‍ സ്വകാര്യ ക്യമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുക സാധ്യമല്ലെന്നാണ് പറയുന്നത്. 

 

പുതിയ ബില്‍ മൂന്നിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് പാസാക്കിയത്. നമ്മുടെ ചെയ്തികള്‍ മുഴുവന്‍ നിരീക്ഷിക്കാനുള്ള അനുമതി നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ എന്ന വിമര്‍ശനമുയര്‍ത്തിയ ഒരാൾ ഹിലറി റോണനാണ്. സർക്കാരിനെ സ്വകാര്യമായി വിമര്‍ശിക്കുന്നതു പോലും സാധ്യമല്ലാതാകുന്നു. വളരെയധികം പേടിപ്പിക്കുന്ന ഒന്നാണിത് എന്നാണ് വിമര്‍ശനം. 

 

അതേസമയം, വാറന്റില്ലാതെ സുരക്ഷാ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിക്കുന്നത് ഇതാദ്യമായല്ലെന്നും പറയുന്നു. അത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു കുറ്റകൃത്യം ഉണ്ടായി എന്ന് അറിഞ്ഞപ്പോള്‍ മിസിസിപ്പിയിലെ ജാക്‌സണിലെ പൊലീസ് സ്വകാര്യ ക്യാമറകളിലെ ദൃശ്യം പരിശോധിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

 

∙ 19 ഡിഎസ്എല്‍ആര്‍ ലെന്‍സുകളുടെ നിര്‍മാണം സിഗ്മ നിർത്തി

 

പ്രമുഖ തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാവായ സിഗ്മ 18 ഡിഎസ്എല്‍ആര്‍ ലെന്‍സുകള്‍ നിര്‍മിക്കുന്നത് നിർത്തി എന്ന് അമച്വര്‍ ഫൊട്ടോഗ്രാഫര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്യാനന്‍, നിക്കോണ്‍, ടാംറോണ്‍ തുടങ്ങിയ കമ്പനികളും ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്കുള്ള പല ലെന്‍സുകളും നിര്‍മ്മിക്കുന്നതു നിർത്തിയിരുന്നു. കമ്പനികളെല്ലാം മിറര്‍ലെസ് ക്യാമറകള്‍ക്കുള്ള ലെന്‍സുകളുടെ നിര്‍മാണത്തിലായിരിക്കും ഇനി ശ്രദ്ധിക്കുക.

 

∙ വില്‍ട്രോക്‌സിനോട് ആര്‍എഫ് മൗണ്ട് ലെന്‍സ് ഉണ്ടാക്കരുതെന്ന് ക്യാനന്‍

 

തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാവായ വില്‍ട്രോക്‌സ് (Viltrox) കമ്പനിയോട് തങ്ങളുടെ മിറര്‍ലെസ് ക്യാമറാ ശ്രേണിയുടെ ആര്‍എഫ് മൗണ്ടിനു വേണ്ടി ഇനി ലെന്‍സ് നിര്‍മിക്കരുതെന്ന് ക്യാമറാ നിര്‍മാണ ഭീമന്‍ ക്യാനന്‍ ആവശ്യപ്പെട്ടത് വിവാദത്തിന് തിരികൊളുത്തി. തങ്ങള്‍ക്ക് പേറ്റന്റ് ഉള്ള ടെക്‌നോളജിയിലേക്ക് വില്‍ട്രോക്‌സ് കടന്നു കയറിയതിനാലാണ് ഇതെന്നാണ് ക്യാനന്‍ നല്‍കുന്ന വിശദീകരണം. 

 

അതേസമയം, ആര്‍എഫ് മൗണ്ടില്‍ തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാക്കളെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇതെന്നു കരുതുന്നവരും ഉണ്ട്. പല ഫൊട്ടോഗ്രാഫര്‍മാരും ഇതിനെതിരെ പ്രതിഷേധവുമായി എത്തി. താരതമ്യേന വില കുറഞ്ഞ ലെന്‍സുകളാണ് വില്‍ട്രോക്‌സ് പോലെയുള്ള കമ്പനികള്‍ നിര്‍മിക്കുന്നത്. 

 

തേഡ് പാര്‍ട്ടി ലെന്‍സ് നിര്‍മാതാക്കളെ അകറ്റി നിർത്താനുളള ശ്രമം ക്യാനന് സമീപ ഭാവിയില്‍ തന്നെ വന്‍ തിരിച്ചടിയായേക്കുമെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ക്യാനനും നിക്കോണും ക്യാമറാ മേഖല അടക്കി വാണിരുന്ന കാലത്ത് രംഗത്തെത്തിയ സോണി പുറത്തെടുത്ത തന്ത്രങ്ങളിലൊന്ന് തങ്ങളടെ മൗണ്ട് തേഡ്പാര്‍ട്ടി നിര്‍മാതാക്കള്‍ക്കായി തുറന്നിടുക എന്നതായിരുന്നു. 

 

∙ സോണി എ7 4 ക്യാമറയ്ക്ക് പുതിയ ഫേംവെയര്‍ 

 

സോണിയുടെ ഫുള്‍ഫ്രെയിം മിറര്‍ലെസ് ശ്രേണിയിലെ എ7 4 മോഡലിന് ഫേംവെയര്‍ 1.1 നേരത്തേ പുറത്തിറക്കിയിരുന്നു. ഇത് ഇന്‍സ്‌റ്റാള്‍ ചെയ്ത പല ഉപയോക്താക്കളുടെയും ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ചിലര്‍ക്ക് ചില ഷൂട്ടിങ് മോഡുകള്‍ പ്രവര്‍ത്തിക്കാതായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതേ തുടര്‍ന്ന് സോണി ഇത് പിന്‍വലിച്ചിരുന്നു. 

 

പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം ഫേംവെയര്‍ 1.1 തങ്ങള്‍ വീണ്ടും റിലീസ് ചെയ്യുന്നതായി കമ്പനി അറിയിക്കുന്നു. ഇതില്‍ പ്രശ്‌നകാരികളായ ബഗുകള്‍ ഉണ്ടായേക്കില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഐ എഎഫിന്റെ കൃത്യത വര്‍ധിപ്പിക്കല്‍ അടക്കം പത്തോളം പുതുമകളാണ് ഫേംവയര്‍ 1.1ല്‍ ഉള്ളത്.

 

∙ ടാംറോണ്‍ 50-400 ലെന്‍സ് പുറത്തിറക്കി

 

ഒറ്റ ലെന്‍സ് ഉപയോഗിച്ച് ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ടാംറോണ്‍ പുതിയ ലെന്‍സ് പുറത്തിറക്കി. സോണി ഇ, എഫ്ഇ മൗണ്ടുകള്‍ക്കാണ് ഇപ്പോള്‍ ഇത് ലഭ്യമാക്കിയിരിക്കുന്നത്. ടാംറോണ്‍ 50-400 എഫ് 4.5-6.3 ഡിഐ 3 വിസി വിഎക്‌സ്ഡി എന്നാണ് മുഴുവന്‍ പേര്. ഭാരം 1155 ഗ്രാം ആണ്. ഫില്‍റ്റര്‍ ത്രെഡ് 67 എംഎം ആണ്. 

 

കൂടുതല്‍ വില നല്‍കിയാല്‍ ട്രൈപ്പോഡ് കോളറും വാങ്ങാം. ഇതിന് 1249 പൗണ്ടാണ് വിലയിട്ടിരിക്കുന്നത്. സാധാരണ കിട്ടുന്ന 100-400 ലെന്‍സിന്റെ വലുപ്പത്തിലാണ് തങ്ങള്‍ പുതിയ ലെന്‍സ് നിര്‍മിച്ചിരിക്കുന്നതെന്നു കമ്പനി പറയുന്നു. പകുതി ലൈഫ് സൈസിലുള്ള വിപുലീകരണവും ഉള്ളതിനാല്‍ ഇത് തരക്കേടില്ലാത്ത ഒരു മാക്രോ ലെന്‍സുമാണ്. 

 

അതിശയിപ്പിക്കുന്ന പ്രകടനം പ്രതീക്ഷിക്കുന്നില്ലെങ്കില്‍ പല സാഹചര്യങ്ങളിലും ഒപ്പം കൊണ്ടുപോകാവുന്ന ഒരു ലെന്‍സായിരിക്കും ഇതെന്നു കരുതുന്നു. മറ്റു മൗണ്ടുകള്‍ക്കു വേണ്ടിയും ഈ ഫോക്കല്‍ ലെങ്തില്‍ കമ്പനി ലെന്‍സ് പുറത്തിറക്കിയേക്കും.

 

English Summary: San Francisco Board of Supervisors Vote to Allow the SFPD Access to Private Security Cameras

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com