ADVERTISEMENT

അത്രയധികം വൈഡ് പോകേണ്ട, എന്നാല്‍ ധാരാളം സൂം ഇന്‍ ചെയ്യണമെന്നുളളവര്‍ക്കായി സിഗ്മയുടെ 60-600 എംഎം എഫ് 4.5-6.3 ഡിജി ഡിഎന്‍ ഒഎസ് ലെന്‍സ് എത്തി. മിറര്‍ലെസ് ക്യാമറകള്‍ക്കായി ഇറക്കുന്ന ലോകത്തെ ആദ്യത്തെ 10 എക്‌സ് സൂം ലെന്‍സ് എന്ന ഖ്യാതിയും ഈ ലെന്‍സ് സ്വന്തമാക്കി. തരക്കേടില്ലാത്ത മാക്രോ ഫീച്ചര്‍ അടക്കം പല മികവുകളും മറ്റും ഉണ്ടെങ്കിലും ഭാരവും വലുപ്പവുമടക്കം പല ന്യൂനതകളും ഉണ്ടു താനും. സിഗ്മയുടെ 'സ്‌പോര്‍ട്‌സ്' ലെന്‍സ് ശ്രേണിയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. തുടക്കത്തില്‍ ഈ ലെന്‍സ് എല്‍ - മൗണ്ട് ക്യാമറകള്‍ക്കും സോണിയുടെ ഇ-മൗണ്ടിനും മാത്രമായിരിക്കും ലഭ്യമാകുക.

∙ ചില ഫീച്ചറുകള്‍

തങ്ങളുടെ അള്‍ട്രാ-ടെലിഫോട്ടോ ലെന്‍സിന് ഒരു ഹൈ റെസ്‌പോണ്‍സ് ലീനിയര്‍ ആക്ചുവേറ്റര്‍ ഓട്ടോഫോക്കസ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് സിഗ്മ പറയുന്നത്. തങ്ങളുടെ ലെന്‍സുകളില്‍ ആദ്യമായി ലീനിയര്‍ മോട്ടോര്‍ ഉപയോഗിച്ചിരിക്കുന്ന ആദ്യ പ്രൊഡക്ട് ഇതാണെന്നും കമ്പനി പറയുന്നു. ഈ ലെന്‍സ് പുഷ് -പുള്‍ അടക്കം രണ്ടു രീതിയില്‍ സൂം ചെയ്യാം. ലെന്‍സിന് രണ്ടുതരം ഇമേജ് സ്റ്റബിലൈസേഷനും ഉണ്ട്. ലെന്‍സില്‍ അല്‍പം വെള്ളം തെറിച്ചാലും കുഴപ്പം വന്നേക്കില്ലെന്ന് സിഗ്മ പറയുന്നു. ലെന്‍സിനു മുന്നില്‍ പിടിപ്പിച്ചിരിക്കുന്ന ഗ്ലാസിന്റെ കോട്ടിങ്ങിന് അഴുക്കും എണ്ണയും വെള്ളവും വികര്‍ഷിക്കാനുള്ള കഴിവുണ്ട്. കൂടൂതല്‍ ടെലി റീച്ച് വേണമെന്നുള്ളവര്‍ക്ക് 1.4 എക്‌സ്, 2 എക്‌സ് എല്‍ മൗണ്ട് ടെലികണ്‍വേര്‍ട്ടറുകളും ഈ ലെന്‍സിനൊപ്പം ഉപയോഗിക്കാമെന്ന് സിഗ്മ പറയുന്നു.

∙ ഗുണ-ദോഷങ്ങള്‍

ധാരാളം സാധ്യതകളുള്ള ലെന്‍സ് ആണെങ്കിലും ലെന്‍സിന് 2.5 കിലോ ആണ് ഭാരം എന്നതും വലുപ്പക്കൂടുതൽ മൂലം കൊണ്ടുനടക്കല്‍ എളുപ്പമാകില്ല. ഇത്തരം ലെന്‍സുകള്‍ കൊണ്ടു നടന്നു ശീലമുള്ള സ്‌പോര്‍ട്‌സ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫര്‍മാര്‍ക്ക് അതൊരു പ്രശ്‌നമായിരിക്കില്ല. എന്നാല്‍ അവര്‍ക്ക് കുറഞ്ഞ രീതിയില്‍ പ്രകാശം പ്രവേശിക്കുന്ന ഇത്തരം ഒരു ലെന്‍സ് പ്രയോജനപ്പെടുമോ എന്ന കാര്യത്തിലും സംശയമുണ്ട്. സൂം തുടങ്ങുന്ന 60 എംഎമില്‍ മികച്ച ഷാര്‍പ്‌നെസ് ഉണ്ടെന്നു പറയുന്നു. എന്നാല്‍, 60 എംഎമ്മില്‍ പരമാവധി അപേര്‍ചറില്‍ വേണ്ടത്ര ഷാര്‍പ്‌നെസ് ഉണ്ടോ എന്ന സംശയം ഉന്നയിക്കപ്പെടുന്നു. അപേര്‍ചര്‍ അല്‍പം കുറച്ച് എഫ്8ലേക്കു പോയാല്‍ ഷാര്‍പ്‌നെസ് മെച്ചപ്പെടുന്നു എന്ന് സോണി ആര്‍7 5ല്‍ പരീക്ഷിച്ചവര്‍ പറയുന്നു. വില 1999 ഡോളറാണ്. വിലയുടെ കാര്യത്തിലോ ഭാരത്തിന്റെ കാര്യത്തിലോ പ്രശ്‌നമുണ്ടന്നു തോന്നുന്നവര്‍ക്ക് സിഗ്മാ 150-600 എംഎം വേരിയന്റുകള്‍ പരിഗണിക്കാം.

∙ പാനസോണിക് എസ്5 2 അവതരിപ്പിച്ചു

ഓണ്‍ സെന്‍സര്‍ ഫെയ്‌സ് (phase) ഡിറ്റെക്ട് ഓട്ടോഫോക്കസുള്ള ആദ്യത്തെ പാനസോണിക് മിറര്‍ലെസ് ക്യാമറ പുറത്തിറക്കി. കൃത്യമായി പറഞ്ഞാല്‍ രണ്ടു മോഡലുകള്‍. പാനസോണിക് എസ്5 2, എസ്5 2എക്‌സ്. ഇവയില്‍ പാനസോണിക് എസ്5 2എക്‌സ് മോഡലിന് ചില അധിക വിഡിയോ ഷൂട്ടിങ് ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഇരു ക്യാമറകള്‍ക്കും പൊതുവെയുള്ള ഫീച്ചറുകള്‍ നോക്കാം. പാനസോണിക് എസ്5 2 മോഡലുകള്‍ക്ക് 24 എംപി ബാക്‌സൈഡ് ഇലൂമിനേറ്റഡ് സീമോസ് സെന്‍സര്‍ ആണ്. ഓണ്‍-സെന്‍സര്‍ ഫെയ്‌സ് ഡിറ്റെക്ട് ആണ് പ്രധാന ഫീച്ചറുകളിലൊന്ന്. ഇലക്ട്രോണിക് ഷട്ടര്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ ഷൂട്ട് ചെയ്യാം. മള്‍ട്ടി ഷോട്ട് മോഡില്‍ 96 എംപി ഹൈ-റെസലൂഷന്‍ ഫോട്ടോ എടുക്കാം. കൂടാതെ 6കെ 3:2 ഓപ്പണ്‍ ഗെയ്റ്റ് വിഡിയോ റെക്കോഡിങ് നടത്താം. പുറമെ 6കെ അല്ലെങ്കിൽ 4കെ വിഡിയോ 30പി റെക്കോഡിങ് നടത്താം. സൂപ്പര്‍35 ക്രോപ് ഉപയോഗിച്ചാല്‍ പരിധിയില്ലാതെ 4കെ 60 പി റെക്കോഡിങ് നടത്താം. കൂളിങ് ഫാന്‍, ഡ്യൂവല്‍ നേറ്റീവ് ഐഎസ്ഒ, ഇരട്ട യുഎച്എസ്-2 കാര്‍ഡ് സ്ലോട്ടുകള്‍ തുടങ്ങിയവയുണ്ട്. എസ്5 2 മോഡല്‍ ഉടമകള്‍ക്ക് പണം നല്‍കിയാല്‍ റോ വിഡിയോ ഔട്ട് പുട്ട് സാധ്യമാകും.

എന്നാല്‍, എസ്5 2എക്‌സ് മോഡലിന് റോ വിഡിയോ ഔട്ട്പുട്ട് ലഭിക്കും. വിഡിയോ എസ്എഎസ്ഡിയിലേക്ക് റെക്കോർഡ് ചെയ്‌തെടുക്കാനും സാധിക്കും. പ്രോറെസ് റോ ക്യാമറയ്ക്കുള്ളില്‍ തന്നെ റെക്കോഡ് ചെയ്യാം. വയേഡും വയര്‍ലെസുമായി ഐപി സ്ട്രീമിങ് നടത്താം.

എസ്5 2ന് 1999 ഡോളറാണ് വില. എന്നാല്‍, എസ്5 2എക്‌സിന് 200 ഡോളര്‍ അധികമായി നല്‍കണം. വിഡിയോ ഷൂട്ടിങ്ങിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ 200 ഡോളര്‍ അധികം നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇന്ത്യയില്‍ പൊതുവെ ക്യാനന്‍, സോണി, നിക്കോണ്‍ ക്യാമറകള്‍ക്കാണ് പ്രീതി. എന്നാല്‍, വിഡിയോ റെക്കോഡിങ്ങില്‍ മികച്ച പ്രകടനം നടത്തുന്ന ബ്രാന്‍ഡ് ആണ് പാനസോണിക്. ഓണ്‍സെന്‍സര്‍ ഫെയ്‌സ് ഡിറ്റെക്ട് കൂടി എത്തുമ്പോള്‍ മികവ് വര്‍ധിക്കുന്നു.

∙ പാനസോണിസ് 14-28 എംഎം ലെന്‍സ് പുറത്തിറക്കി

എല്‍ മൗണ്ട് ക്യാമറകള്‍ക്കായി പുതിയ 14-28 എംഎം എഫ്4-5.6 മാക്രോ ലെന്‍സ് പുറത്തിറക്കിയിരിക്കുകയാണ് പാനസോണിക്. ലെന്‍സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഓട്ടോഫോക്കസിന് സെക്കന്‍ഡില്‍ 240 ഫ്രെയിം ഷൂട്ടു ചെയ്യാന്‍ കെല്‍പ്പുള്ള ക്യമാറകള്‍ക്കൊപ്പം വരെ പ്രവര്‍ത്തിക്കാനാകുമെന്ന് പാനസോണിക് പറയുന്നു. വിഡിയോ ഷൂട്ടര്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നായ ഫോക്കസ് ബ്രീതിങ് കുറവാണ് എന്നും കമ്പനി പറയുന്നു. ഇതിന് 77എംഎം ഫില്‍റ്റര്‍ ത്രെഡും 345 ഗ്രാം ഭാരവുമാണ് ഉള്ളത്. വില 800 ഡോളര്‍.

∙ ഡിജെഐ ആര്‍എസ്3 മിനി പുറത്തിറക്കി

ഡിജെഐ ആര്‍എസ്3 ഗിംബളിന്റെ വലുപ്പം കുറവുള്ള വേര്‍ഷന്‍ പുറത്തിറക്കി. ആര്‍എസ്3 മിനി എന്നാണ് പേര്. പുതിയ ഗിംബളിന് ഏകദേശം 795 ഗ്രാമാണ് ഭാരം. പോര്‍ട്രെയ്റ്റ് മോഡില്‍ ഉപയോഗിക്കുമ്പോള്‍ റിലീസ് പ്ലേറ്റ് ഉള്‍പ്പടെ 850 ഗ്രാം ഭാരം വരും. ട്രൈപ്പോഡ് ഗ്രിപ്പിന് 130 ഗ്രാം ഭാരവും ഉണ്ട്. ആര്‍എസ്3 മിനിക്ക് 2 കിലോ വരെ ഭാരം താങ്ങാനാകും.

∙ ഡിവിഞ്ചി റിസോള്‍വ് ഐപാഡിലും

എം1, എം2 പ്രോസസറുകള്‍ ശക്തിപകരുന്ന ആപ്പിളിന്റെ ഐപാഡ് പ്രോ മോഡലുകളില്‍ പ്രശസ്ത വിഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയറായ ഡിവിഞ്ചി റിസോള്‍വ് വേര്‍ഷന്‍ എത്തി. യാത്രകളിലും മറ്റും കംപ്യൂട്ടര്‍ ഇല്ലാത്ത സമയത്തു പോലും വിഡിയോ എഡിറ്റ് ചെയ്‌തെടുക്കാന്‍ ഇതോടെ സാധ്യമാകും.

∙ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലെടുത്ത 70,000 ത്തോളം ഫോട്ടോകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം

ഫ്രാന്‍സിലെ ആല്‍ബര്‍ട്ട് കാന്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ മ്യൂസിയം, 20-ാം നൂറ്റാണ്ടിലെടുത്ത ഏകദേശം 70,000 ത്തോളം ഫോട്ടോകള്‍ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ അനുവദിക്കുന്നു. ഇവയില്‍ ഏകദേശം 25,000 കളര്‍ ഫോട്ടോകളും ഉണ്ട്. ഒന്നാം ലോകയുദ്ധം, ടര്‍ക്കിഷ് സ്വാതന്ത്ര്യ സമരം, കപുര്‍തല സ്റ്റേറ്റിലെ മഹാരാജാ ജഗജിത് സിങ്ങിന്റെ ഗോള്‍ഡണ്‍ ജൂബിലി ആഘോഷം തുടങ്ങിയവയുടെ അടക്കം അമൂല്യമായ ചിത്രങ്ങള്‍ ലഭിക്കും. നേരത്തേ ഇവ കാണുകയോ, ലോ റെസലൂഷന്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനോ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ചിത്രങ്ങള്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം: https://bit.ly/3khKjXD

English Summary: Hands-On with the Sigma 60-600mm f/4.5-6.3 Sports Lens

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com