റഷ്യൻ മുന്നറിയിപ്പുകളുണ്ടായിരുന്നിട്ടും അമേരിക്ക സിറിയക്കെതിരെ ആക്രമണം തുടരുകയാണ്. കോടികൾ ചിലവുള്ള ആയുധങ്ങളാണ് ആക്രമണത്തിനായി അമേരിക്ക ഉപയോഗിക്കുന്നത്. എന്നാൽ അമേരിക്ക വിക്ഷേപിച്ച മിസൈലുകളിൽ ഭൂരിഭാഗവും തകർത്തുവെന്ന് സിറിയൻ പ്രതിരോധ വിഭാഗം അറിയിച്ചു.
സിറിയൻ തലസ്ഥാനമായ ദമാസ്കസിന്റെ സമീപ പ്രദേശങ്ങളിൽ ഉഗ്രസ്ഫോടനങ്ങൾ നടത്തിയെന്ന് അമേരിക്ക വാദിക്കുമ്പോൾ കാര്യമായി ഒന്നും സംഭവിച്ചില്ലെന്നാണ് സിറിയയും റഷ്യയും പറയുന്നത്. നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങൾക്കു നേരെ പ്രയോഗിച്ചതെന്ന് യുഎസ് വ്യക്തമാക്കി. എന്നാൽ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയിൽ ഭൂരിഭാഗവും തകർത്തതായും സിറിയ അറിയിച്ചു. ദമാസ്കസിനു തെക്കു ഭാഗത്ത് 13 മിസൈലുകൾ തകർത്തെന്നും സിറിയൻ വ്യോമസേന അറിയിച്ചു. ഇതിന്റെ വിഡിയോയും സിറിയ പുറത്തുവിട്ടു.
അമേരിക്ക കടലിൽ നിന്നാണ് സിറിയക്കെതിരെ ആക്രമിക്കുന്നത്. അമേരിക്കൻ സേനയുടെ അത്യാധുനിക ക്രൂസ് മിസൈൽ തോമഹ്വാക്ക് ആണ് ആക്രമണത്തിന് ഉപയോഗിക്കുന്നത്. മിസൈല്‍ ഉപയോഗിച്ചാണ് ബോംബാക്രണം നടത്തുന്നത്. ആക്രമണത്തിന് ഉപയോഗിക്കുന്ന ഓരോ ക്രൂസ് മിസൈലിനും അമേരിക്ക ചിലവിടുന്നത് 1.87 മില്ല്യന്‍ ഡോളർ (ഏകദേശം 12.19 കോടി രൂപ) ആണ്.
ലോങ് റെയ്ഞ്ച് ക്രൂസ് മിസൈലായ തോമഹ്വാക്ക് ഏതു കാലാവസ്ഥയിലും പ്രവര്‍ത്തിക്കും. 1983 ലാണ് തോമഹ്വാക്ക് ആദ്യമായി അവതരിപ്പിക്കുന്നത്. പിന്നീട് നിരവധി പരിഷ്കാരങ്ങൾ വരുത്തി. അമേരിക്കയ്ക്ക് പുറമെ റോയൽ നേവിയും തോമഹ്വാക്ക് മിസൈൽ ഉപയോഗിക്കുന്നുണ്ട്.
എന്നാൽ അമേരിക്കയുടെ തോമഹ്വാക്ക് മിസൈലുകളെല്ലാം മുകളിൽ വെച്ചു തന്നെ റഷ്യയുടെ മിസൈല്‍ പ്രതിരോധ സംവിധാനം എസ്–400 തകര്‍ത്തുവെന്നാണ് റിപ്പോർട്ട്. അതേസമയം, എസ്–400 വേണ്ടത്ര കൃത്യതയോടെ പ്രവർത്തിച്ചില്ലെന്നും ഒരു വിഭാഗം പ്രതിരോധ വിദഗ്ധര്‍ ആരോപിക്കുന്നുണ്ട്. 450 കിലോഗ്രാം വരെ പോര്‍മുനകള്‍ വഹിക്കാന്‍ കഴിയുന്ന തോമഹ്വാക്ക് ക്രൂസ് മിസൈലുകൾ 1,200 മുതൽ 2,400 കിലോമീറ്റർ വരെ സഞ്ചരിക്കും.