ചൈനയെ നിലക്കു നിർത്താൻ ഇന്ത്യയും അമേരിക്കയും ജപ്പാനും കൂടുതൽ സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്തുക്കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വർഷവും നടക്കുന്ന മലബാർ നാവികാഭ്യാസത്തിന് അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളുമാണ് ഈ വർഷവും എത്തിയിരിക്കുന്നത്. ജൂൺ ആറു മുതൽ തുടങ്ങിയ സൈനികാഭ്യാസം 15 നാണ് അവസാനിക്കുന്നത്.
അമേരിക്കയ്ക്കും ജപ്പാനും പുറമെ ഓസ്ട്രേലിയയും മലബാര്‍ നാവികാഭ്യാസത്തിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ഈ വർഷം ഓസ്ട്രേലിയ വിട്ടുനിൽക്കുകയാണ്. അതേസമയം, 26 രാജ്യങ്ങളിൽ നിന്നുള്ള നാവികസേനയുടെ സാന്നിധ്യം മലബാർ നാവികാഭ്യാസത്തിൽ പ്രകടമാണ്. ഗുവാമിലാണ് മലബാര്‍ നാവികാഭ്യാസം നടക്കുന്നത്.
അത്യാധുനിക ആയുധങ്ങളും യുദ്ധക്കപ്പലുകളുമാണ് മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുളള 47 യുദ്ധക്കപ്പലുകളും അഞ്ചു മുങ്ങിക്കപ്പലുകളും സൈനികാഭ്യാസത്തിൽ പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സൈനികാഭ്യാസമാണ് നടക്കുന്നത്. 200 പോർവിമാനങ്ങൾ പങ്കെടുക്കുന്ന നാവികാഭ്യാസത്തിൽ മുങ്ങിക്കപ്പൽ വേധ മിസൈലുകളും പരീക്ഷിക്കുന്നുണ്ട്. ഏകദേശം 25,000 പേരാണ് മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നത്.
ഇന്ത്യൻ മാഹാ സമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളെ ചെറുക്കാൻ ലക്ഷ്യമിട്ടാണ് ഇന്ത്യ, ജപ്പാൻ, അമേരിക്ക നാവികസേനകൾ ഒന്നിച്ച് മലബാര്‍ നാവികാഭ്യാസം നടത്തുന്നത്. ഇന്ത്യയുടെ ഐഎൻഎസ് സഹേദ്രി, മിസൈൽ കോർവെറ്റ് ഐഎൻഎസ് കാമോട്ട, ഐഎൻഎസ് ശക്തി, പി-8ഐ ദീർഘദൂര മാരിടൈം നിരീക്ഷണ വിമാനം എന്നിവയും നാവികാഭ്യാസത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ മൂന്ന് യുദ്ധക്കപ്പലുകൾ, അമേരിക്കയുടെ യുഎസ്എസ് റോണാൾഡ് റീഗൺ, എഫ്എ–18 പോർവിമാനങ്ങൾ, ഇലക്ട്രോണിക് വാർഫെയർ എയർക്രാഫ്റ്റ്, ജപ്പാന്റെ ഹെലികോപ്റ്റര്‍ വാഹിനി കപ്പൽ, സൊറിയു ക്ലാസ് അന്തർവാഹിനി കവാസാകി പി–1 മാരിടൈം എയർക്രാഫ്റ്റ് എന്നിവയും മലബാർ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്.
ചൈനീസ് സേന അമേരിക്കയുടെ ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതും പാക്കിസ്ഥാനെ സഹായിക്കാൻ അന്തർവാഹിനികൾ ഉപയോഗിക്കുന്നതും നേരത്തെ ചർച്ചയായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിരവധി തവണ ചൈനീസ് അന്തർവാഹിനികൾ രഹസ്യ നിരീക്ഷണം നടത്തി മടങ്ങിയതായി ഇന്ത്യൻ നാവികസേന കണ്ടെത്തിയിരുന്നു. ഇതിൽ ചില അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ തീരത്ത് നങ്കൂരമിട്ടിരിക്കുകയാണെന്നും ആരോപണമുണ്ട്.