ADVERTISEMENT

അഞ്ചാം തലമുറയില്‍ പെട്ട പോര്‍വിമാനങ്ങളായ എഎംസിഎ (അഡ്വാന്‍സ്ഡ് മള്‍ട്ടിറോള്‍ കോംപാക്ട് എയര്‍ക്രാഫ്റ്റ്) ആഭ്യന്തരമായി നിര്‍മിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വരും ദശാബ്ദത്തില്‍ നമ്മുടെ വ്യോമസേനക്ക് കുറഞ്ഞത് 450 പുതിയ പോര്‍വിമാനങ്ങള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇരട്ട എൻജിനുകളുള്ള അ‍‍ഡ്വാൻസ്ഡ് മീ‍ഡിയം കോംപാക്ട് എയർക്രാഫ്റ്റിന്റെ (എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖ കാബിനറ്റ് സുരക്ഷാ സമിതിയുടെ (സിസിഎസ്) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പ്രതിരോധ, ധനമന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാണ് സിസിഎസിലേക്ക് അയച്ചത്.

 

ഇന്ത്യൻ വ്യോമസേനയ്ക്കും നാവികസേനയ്ക്കും വേണ്ടിയാണ് അഞ്ചാം തലമുറ സ്റ്റെൽത്ത്, മൾട്ടിറോൾ, എയർ സുപ്പീരിയോറിറ്റി ഫൈറ്റർ നിർമിക്കാനുള്ള നീക്കം നടക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) കീഴിൽ രൂപീകരിച്ച എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഏജൻസിയായ എയ്‌റോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എ‌ഡി‌എ) ആണ് വിമാനത്തിന്റെ രൂപകൽപന നടത്തുന്നത്. ഡിആർഡിഒ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ), ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി എന്നിവ ചേർന്നുള്ള പൊതു-സ്വകാര്യ സംയുക്ത സംരംഭമായിട്ടാണ് ഇത് നിർമിക്കുക. ഏകദേശം 15,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

 

എഎംസിഎ പോര്‍വിമാനങ്ങള്‍ 2030 ആകുമ്പോഴേക്കും പറന്നുയരുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. സ്വകാര്യ മേഖലയെ കൂടി ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ വ്യോമസേന അഞ്ചാം തലമുറയില്‍ പെട്ട ഈ പോര്‍വിമാനങ്ങളെ നിര്‍മിക്കുക. ഇതില്‍ ആദ്യത്തെ രണ്ട് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങളില്‍ ഇറക്കുമതി ചെയ്ത എൻജിനായിരിക്കും ഉപയോഗിക്കുക. അതേസമയം ബാക്കി അഞ്ച് സ്‌ക്വാഡ്രണില്‍ പെട്ട പോര്‍വിമാനങ്ങള്‍ക്ക് വേണ്ട എൻജിനുകള്‍ തദ്ദേശീയമായി നിര്‍മിക്കുമെന്നുമാണ് അറിയുന്നത്.

 

അഞ്ചാം തലമുറയില്‍ പെട്ട എഎംസിഎ പോര്‍വിമാനങ്ങളില്‍ ആറാം തലമുറയില്‍ പെട്ട സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), എയറോനോട്ടിക്കല്‍ ഡെവലപ്‌മെന്റ് ഏജന്‍സി (എഡിഎ) എന്നിവരാണ് തദ്ദേശീയമായി എഎംസിഎ പോര്‍വിമാനങ്ങള്‍ നിര്‍മിക്കുന്നതില്‍ വ്യോമസേനയുടെ കരുത്ത്. നേരത്തെ ഇന്ത്യന്‍ വ്യോമസേനക്കായി ആറ് സ്‌ക്വാഡ്രണ്‍ എഎംസിഎ പോര്‍വിമാനങ്ങള്‍ ഒരുങ്ങുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആദ്യ പ്രോട്ടോടൈപ്പ് 2024-25ല്‍ പൂര്‍ത്തിയാക്കുമെന്നും 2030ല്‍ ഈ പോര്‍വിമാനങ്ങളുടെ നിര്‍മാണം പൂര്‍ണമാകുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കോവിഡ് മഹാമാരി വന്നതോടെ എല്ലാം പ്രതിസന്ധിയിലായി.

 

ഇരട്ട എൻജിനുള്ള ഒറ്റസീറ്റ് പോര്‍ വിമാനങ്ങളാണ് എഎംസിഎ. തദ്ദേശീയമായി നിര്‍മിച്ച എഇഎസ്എ റഡാറാണ് ഇതില്‍ ഉപയോഗിക്കുക. എഎംസിഎ പോര്‍വിമാനത്തിന്റെ പ്രോട്ടോടൈപ്പ് മാതൃക തയാറാക്കുന്നതിന് 2018ല്‍ ഏതാണ്ട് 60 ദശലക്ഷം ഡോളര്‍ വകയിരുത്തിയിരുന്നു. സൂപ്പര്‍ ക്രൂസ് വേഗത്തില്‍ പറക്കുന്ന 25 ടണ്‍ ഭാരമുള്ള പോര്‍വിമാനങ്ങളാണ് എഎംസിഎ അത്യാധുനിക ആയുധങ്ങളും സാങ്കേതികവിദ്യയുമുള്ള എഎംസിഎ പോര്‍വിമാനങ്ങളുടെ വരവ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്ത് കൂട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

∙ ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റിൽ ഇന്ത്യ മൂന്നാമത്

 

വേൾഡ് ഡയറക്‌ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (WDMMA) ന്റെ 2022 ലെ ഏറ്റവും പുതിയ ഗ്ലോബൽ എയർ പവർ റാങ്കിങ്ങിൽ ഇന്ത്യൻ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മൂന്നാമതെത്തി. അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ വ്യോമസേനയായി ഇന്ത്യൻ വ്യോമസേന ഉയർന്നു. ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ്, ഇസ്രയേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും ഇന്ത്യൻ വ്യോമസേന പിന്തള്ളി.

 

നിലവിൽ WDMMA 98 രാജ്യങ്ങളിലെ സൈന്യത്തൊയാണ് ട്രാക്ക് ചെയ്യുന്നത്. ഡേറ്റ ശേഖരിക്കുന്നതിൽ 124 സൈനിക വിമാന സർവീസുകളും ഉൾപ്പെടും. മൊത്തം 47,840 സൈനിക എയർക്രാഫ്റ്റുകളാണ് ട്രാക്ക് ചെയ്യുന്നത്. ഇത് ലോകമെമ്പാടുമുള്ള ആധുനിക സൈനിക വ്യോമയാന സേവനങ്ങളെ വിവിധ പാരാമീറ്ററുകൾ അടിസ്ഥാനമാക്കി വിലയിരുത്തുകയും അവയുടെ നിലവിലെ ശക്തികളും അന്തർലീനമായ പരിമിതികളും സംഗ്രഹിക്കുന്ന ഒരു പൂർണ റിപ്പോർട്ട് നൽകുകയും ചെയ്യുന്നു. 

 

ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സിന് (യുഎസ്എഎഫ്) ആണ് ഏറ്റവും ഉയർന്ന ടിവിആർ സ്കോർ (242.9 ), റഷ്യയുടെ ടിവിആർ സ്കോർ 114.2 ആണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യൻ വ്യോമസേനയുടെ ടിവിആർ സ്കോർ 69.4 ആണ്.

 

റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോൾ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എൽസിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യൻ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോർട്ടിൽ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളിൽ ഒന്നായിമാറ്റുമെന്നാണ് റിപ്പോർട്ട്.

 

English Summary: AMCA – India’s stealth fighter jet completes design phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com