ADVERTISEMENT

ചൈനയുടെ മൂന്നാമത്തെ ടൈപ്പ് 075 ലാന്റിങ് ഹെലിക്കോപ്റ്റര്‍ ഡോക് (LHD) നിര്‍മാണം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. തയ്‌വാന്‍ കടലിടുക്കില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ തയാറാവുന്നതോടെ ഈ പടക്കപ്പലിനെ ചൈന പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഷാങ്ഹായിലെ ഹുഡോങ് കപ്പല്‍ നിര്‍മാണശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ നിലയിലുള്ള ടൈപ്പ് 075 പടക്കപ്പലിന്റെ ദൃശ്യങ്ങള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

 

മൂന്നാം ടൈപ്പ് 075 പടക്കപ്പലിന് 33 നമ്പറാണ് നല്‍കിയിരിക്കുന്നത്. നാവിക സേനയിലേക്ക് ഈ പടക്കപ്പല്‍ വൈകാതെ ചേരുമെന്ന സൂചനയാണെന്നു ബെയ്ജിങ്ങിലെ നാവിക വിദഗ്ധനായ ലി ജീ പറയുന്നു. ആദ്യ രണ്ട് ടൈപ്പ് 075 പടക്കപ്പലുകള്‍ക്ക് 31, 32 എന്നിങ്ങനെയാണ് നമ്പറുകള്‍ നല്‍കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 

 

സൈനിക ഹെലിക്കോപ്റ്ററുകള്‍ക്ക് പുറമേ ആധുനിക ഡ്രോണുകൾ വഹിക്കാനുള്ള സൗകര്യവും ഈ ചൈനീസ് പടക്കപ്പലിലുണ്ട്. തയ്‌വാന്‍ കടലിടുക്കില്‍ ചൈന ഡ്രോണുകള്‍ പറത്തിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതില്‍ പലതും അതിര്‍ത്തി കടന്നു പറന്നുവെന്ന സൂചനയുമുണ്ട്. അതിര്‍ത്തി കടക്കുന്ന ചൈനീസ് ഡ്രോണുകളെ കണ്ടെത്താന്‍ തയ്‌വാന്‍ എത്ര സമയമെടുക്കുന്നുവെന്ന് തിരിച്ചറിയാന്‍ വേണ്ടിയുള്ളതാണ് ഈ നീക്കമെന്നും കരുതപ്പെടുന്നു.

 

അമേരിക്കന്‍ ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്‌വാന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ചൈനയും തയ്‌വാനും തമ്മിലുള്ള ബന്ധം ഇത്രയേറെ വഷളായത്. നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിനു ശേഷം തയ്‌വാന്‍ കടലിടുക്കില്‍ ചൈന വ്യാപകമായി സൈനികാഭ്യാസങ്ങളും നടത്തിയിരുന്നു. അതിര്‍ത്തിയിലൂടെ ചൈനീസ് സൈനിക ഡ്രോണുകള്‍ നിരീക്ഷണ പറക്കലുകള്‍ നടത്തുന്നുവെന്ന് സെപ്റ്റംബര്‍ 15ന് തയ്‌വാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

 

ആയിരം നാവികരേയും 30 സൈനിക ഹെലിക്കോപ്റ്ററുകളും യുദ്ധ ടാങ്കുകളും കവചിത വാഹനങ്ങളും ഡ്രോണുകളും വരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ടൈപ്പ് 075 പടക്കപ്പലിന്റെ വരവ് ഭീഷണിയായാണ് തയ്‌വാന്‍ കരുതുന്നതും. അതേസമയം, അണിയറയില്‍ ടൈപ്പ് 076 പടക്കപ്പലിന്റെ നിര്‍മാണവും ചൈന നടത്തുന്നുണ്ട്. ടൈപ്പ് 075നെ അപേക്ഷിച്ച് കൂടുതല്‍ പോര്‍വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഡ്രോണുകളും വഹിക്കാന്‍ ഈ ടൈപ്പ് 076 ന് സാധിക്കും.

 

English Summary: Chinese navy’s newest Type 075 landing helicopter dock looks set to enter service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT