ADVERTISEMENT

തങ്ങളുടെ ബെയ്ദു സംവിധാനം വിപുലപ്പെടുത്താന്‍ ഉയര്‍ന്ന കൃത്യതയും വിപുലമായ കവറേജുമുള്ള പുതു തലമുറ ഉപഗ്രഹങ്ങൾ നിര്‍മിക്കുമെന്ന് ചൈന. ഭൂമിയില്‍ എവിടെയായാലും സ്മാര്‍ട് ഫോണ്‍ കവറേജ്, കടലിനടില്‍ പോലും തടസങ്ങളില്ലാത്ത ആശയവിനിമയം തുടങ്ങി ബഹിരാകാശത്ത് വരെ തങ്ങളുടെ സേവനം എത്തിക്കാനാണ് ബെയ്ദു4 വഴി ചൈന ലക്ഷ്യമിടുന്നത്. ഈ ഉപഗ്രഹങ്ങൾ പ്രവര്‍ത്തനക്ഷമമാകുന്നതോടെ തങ്ങളുടെ ജിപിഎസ് സംവിധാനത്തിന്റെയും അറ്റോമിക് ക്ലോക്കിന്റെയും കൃത്യത വര്‍ധിപ്പിക്കാനും ബെയ്ദുവിന് സാധിക്കും.

 

∙ പുതിയ പരീക്ഷണത്തിന് 5 ഉപഗ്രഹങ്ങൾ

 

പുതിയ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി അടുത്തവര്‍ഷം മൂന്ന് മുതല്‍ അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനാണ് ബെയ്ദുവിന്റെ പദ്ധതിയെന്ന് ചൈന സാറ്റലൈറ്റ് നാവിഗേഷന്‍ ഓഫിസ് ഡയറക്ടര്‍ റാന്‍ ചെങ്ക്വി പറഞ്ഞു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാവും പുതിയ സാങ്കേതികവിദ്യ വിപുലപ്പെടുത്തുക. ലോകത്ത് എവിടെയാണെങ്കിലും ബെയ്ദുവിന്റെ സാങ്കേതിക സഹായം നിങ്ങള്‍ക്ക് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. 2035 ആകുമ്പോഴേക്കും ഈ സംവിധാനം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും റാന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

 

∙ തുടക്കം 2000 ൽ, നിലവിൽ 45 ഉപഗ്രഹങ്ങൾ

 

2000ത്തില്‍ രണ്ട് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചാണ് ബെയ്ദു 1 ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ചൈനയില്‍ മാത്രമായിരുന്നു സേവനം. നിലവില്‍ 45 ഉപഗ്രഹങ്ങളാണ് ബെയ്ദുവിന് കീഴിലുള്ളത്. അതിവേഗ ലേസര്‍ കമ്മ്യൂണിക്കേഷന്‍ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സെന്‍സര്‍ തുടങ്ങി പല രാജ്യങ്ങളിലും ലഭ്യമല്ലാത്ത സാങ്കേതികവിദ്യകള്‍ അവര്‍ക്ക് നല്‍കുന്ന സേവനദാതാവാണ് ബെയ്ദു. ബെയ്ദു 3 ഉപഗ്രഹങ്ങൾ വഴിയാണ് ഇത് സാധ്യമാവുന്നത്.  

 

∙ ബഹിരാകാശ നിലയത്തിലെ അറ്റോമിക് ക്ലോക്ക് പരീക്ഷണം

 

ചൈനയുടെ ബഹിരാകാശ നിലയമായ ടിയാങ്കോങ്ങില്‍ അവര്‍ നിര്‍മിച്ച അറ്റോമിക് ക്ലോക്കിന്റെ പരീക്ഷണം നടക്കുന്നുണ്ട്. ഈ പരീക്ഷണം വിജയിച്ചാല്‍ ബെയ്ദുവിന്റെ അടുത്തതലമുറ സാറ്റലൈറ്റുകളുടെ നിര്‍മാണത്തിന് അത് സഹായകമാവും. മുങ്ങിക്കപ്പലുകളുടേയും ഡ്രോണുകളുടേയും സഞ്ചാരത്തിനും നിയന്ത്രണത്തിനും അടക്കം ബെയ്ദുവിന്റെ സാറ്റലൈറ്റുകള്‍ സഹായകമാണ്. അതുകൊണ്ടുതന്നെ ചൈനീസ് സൈന്യത്തിന്റെ അടക്കം സഹായം അവരുടെ പല പദ്ധതികള്‍ക്കും ലഭിക്കുന്നുമുണ്ട്. 

 

∙ ചന്ദ്രനിലും ചൊവ്വയിലും കോളനി സ്ഥാപിക്കാൻ

 

ഭാവിയില്‍ ഹൈപ്പര്‍സോണിക് വിമാനങ്ങളുടെ നിയന്ത്രണത്തിനും ചന്ദ്രനിലേയും ചൊവ്വയിലേയും മനുഷ്യ കോളനികള്‍ സ്ഥാപിക്കുന്നതിനുമെല്ലാം ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലേക്ക് തങ്ങളുടെ സേവനങ്ങള്‍ മാറ്റാനും ബെയ്ദുവിന് പദ്ധതിയുണ്ട്. വെള്ളത്തിനടിയിലോ കരയിലോ കെട്ടിടങ്ങള്‍ക്കുള്ളിലോ ആകാശത്തോ അതോ ബഹിരാകാശത്തോ ആയാല്‍ പോലും ചൈനീസ് സ്‌പേസ് ടൈം സംവിധാനം നിങ്ങളുടെ സഹായത്തിനുണ്ടാവുമെന്നാണ് റാന്‍ പറയുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുൻപ് പത്ത് മീറ്ററിലേറെയായിരുന്നു ബെയ്ദുവിന്റെ ജിപിഎസ് സംവിധാനത്തിന്റെ കൃത്യതയെങ്കില്‍ ഇന്ന് പല ചൈനീസ് നഗരങ്ങളിലും ഏതാനും സെന്റിമീറ്റര്‍ കൃത്യതയില്‍ പ്രവര്‍ത്തിക്കാന്‍ ബെയ്ദുവിന്റെ ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തിന് സാധിക്കുന്നുണ്ട്. 

 

∙ ബെയ്ദു സേവനങ്ങള്‍ ഉപയോഗിക്കുന്നു ലോകത്തെ പകുതിയോളം രാജ്യങ്ങള്‍ 

 

ഡ്രൈവറില്ലാ വാഹനങ്ങളുടേയും ഡ്രോണുകളുടേയും നിയന്ത്രണം, ഉയര്‍ന്ന വോള്‍ട്ടേജുള്ള ഊര്‍ജ വിതരണം, കംപ്യൂട്ടര്‍ നിയന്ത്രണത്തിലുള്ള തുറമുഖങ്ങള്‍, പ്രകൃതി ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ എന്നിവക്കെല്ലാം ബെയ്ദുവിന്റെ സേവനങ്ങള്‍ ഉപയോഗിക്കാനാകും. ഇപ്പോള്‍ തന്നെ മൊബൈല്‍ റേഞ്ചില്ലാത്ത പല ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നിന്നും ടെലി കമ്മ്യൂണിക്കേഷന്‍ സേവനങ്ങളുടെ സഹായമില്ലാതെ ടെക്സ്റ്റ് മെസേജുകള്‍ അയക്കാന്‍ ബെയ്ദു വഴി സാധിക്കുന്നുണ്ട്. വൈകാതെ സന്ദേശങ്ങള്‍ സാറ്റലൈറ്റ് വഴി ലഭിക്കുകയും ചെയ്യും. ലോകത്തെ പകുതിയോളം രാജ്യങ്ങള്‍ ബെയ്ദുവിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. 

 

∙ ചരക്കു കപ്പല്‍ നിരീക്ഷണത്തിനും ബെയ്ദു

 

പല കമ്പനികളും ചൈനയില്‍ നിന്നുള്ള ചരക്കു കപ്പല്‍ നിരീക്ഷണത്തിനായി ബെയ്ദു സാറ്റലൈറ്റുകളെയാണ് ഉപയോഗിക്കുന്നത്. ഭൂപട നിര്‍മാണത്തിനും മരുഭൂമിയിലെ വാഹനങ്ങളെ നിരീക്ഷിക്കുന്നതിനുമെല്ലാം ഇപ്പോള്‍ തന്നെ സൗദി അറേബ്യ ബെയ്ദു സാറ്റലൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. 1911ലെ ഭൂകമ്പത്തേയും തുടര്‍ന്നുള്ള മണ്ണിടിച്ചിലിനേയും തുടര്‍ന്ന് രൂപപ്പെട്ട താജിക്കിസ്താനിലെ സരസ് തടാകവും പ്രകൃതി നിര്‍മിത അണക്കെട്ടും അപായ സാധ്യതയെ തുടര്‍ന്ന് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതും ബെയ്ദു സാറ്റലൈറ്റുകളാണ്. ലെബനനില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് വേണ്ട സര്‍വേക്കും ബെയ്ദു സാറ്റലൈറ്റുകളെ ഉപയോഗിക്കുന്നുണ്ട്. റഷ്യ അടക്കമുള്ള രാജ്യങ്ങളുമായി ഭാവിയില്‍ ചൈനീസ് സഹകരണം ശക്തമാക്കുന്നതിനും ഈ സാറ്റലൈറ്റുകളും സാങ്കേതികവിദ്യയും നിര്‍ണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

English Summary: China’s next-gen BeiDou satellites reach for the moon – and your mobile

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com