യുഎസിനെ വിറപ്പിച്ച് ഉത്തരകൊറിയ: പറന്നു വീണത് ഭീകരൻ ഹ്വാസോങ് 17?
Mail This Article
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന് ആകപ്പാടെ ദേഷ്യം കയറിയിരിക്കുകയാണെന്നു തോന്നുന്നു. തലങ്ങും വിലങ്ങും ചറാപറാ മിസൈലുകളാണ് അദ്ദേഹം വിട്ടുകൊണ്ടിരിക്കുന്നത്. ഈ വർഷം ചെറുതും വലുതുമായി അറുപതിലേറെ മിസൈൽ പരീക്ഷണങ്ങളാണു രാജ്യം നടത്തിയത്. ഇന്നലത്തേതുൾപ്പെടെ ഇതിൽ എട്ടെണ്ണം ദീർഘദൂര ഐസിബിഎമ്മുകളാണ്.
ഏതായാലും ഇന്നലത്തെ മിസൈൽ പരീക്ഷണം കുറച്ചു കടുത്തുപോയി. ജപ്പാന് അധീനതയുള്ള സമുദ്രമേഖലയിലാണു മിസൈൽ ഒടുവിൽ വീണത്. ജപ്പാന്റെ കരഭാഗത്തുനിന്ന് 200 കിലോമീറ്ററകലെയായിരുന്നു പതനം. ഏഷ്യ പസിഫിക് ഇക്കണോമിക് കോർപറേഷന്റെ ഉച്ചകോടിക്കായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തായ്‌ലൻഡിലെത്തിയിരിക്കെയാണ് മിസൈൽ പറന്നു വന്നു ജപ്പാൻ കടലിൽ വീണത്. കമലയും ജപ്പാൻ, ദക്ഷിണ കൊറിയ, കാനഡ, ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും അടിയന്തര യോഗം കൂടി മിസൈൽ പരീക്ഷണത്തെ ഇന്നലെ അപലപിച്ചു. ഇതിന് മറുപടിയെന്ന നിലയിൽ ജപ്പാനും യുഎസും ജപ്പാൻ കടലിൽ സൈനികാഭ്യാസം നടത്തി. ദക്ഷിണ കൊറിയയുമായും ജപ്പാനുമായും ചേർന്ന് യുഎസ് നടത്തുന്ന നീക്കങ്ങളാണ് ഉത്തര കൊറിയയെ ചൊടിപ്പിച്ചതെന്ന് കരുതപ്പെടുന്നു.
മുകളിലേക്കു പരീക്ഷിച്ചതിനാൽ 6000 കിലോമീറ്റർ ഉയരത്തിലേക്കാണ് ഇന്നലത്തെ മിസൈൽ പോയത്. 1000 കിലോമീറ്റർ ദൂരം സഞ്ചരിക്കുകയും ചെയ്തു. ശബ്ദത്തിന്റെ 22 മടങ്ങ് വേഗം മിസൈൽ കൈവരിച്ചെന്നും റിപ്പോർട്ടുണ്ട്. എന്നാൽ മുകളിലേക്കു വിട്ടതിനാലാണ് 1000 കിലോമീറ്റർ മാത്രം ദൂരം മിസൈൽ പോയതെന്നും ചരിച്ചുവിട്ടാൽ 15000 കിലോമീറ്ററിലധികം ദൂരം പോകാൻ ശേഷിയുള്ളതാണു മിസൈലെന്നും ജാപ്പനീസ് പ്രതിരോധമന്ത്രാലയം അറിയിച്ചു. ചുരുക്കത്തിൽ പറഞ്ഞാൽ ഉത്തരകൊറിയയിൽ നിന്ന് യുഎസിനെ ആക്രമിക്കാൻ വേണ്ട ശേഷി ഈ മിസൈലിനുണ്ട്.
മറ്റൊരു സംശയം കൂടി ഇതിനൊപ്പം ഉയരുന്നുണ്ട്. ഉത്തര കൊറിയയുടെ ഏറ്റവും കരുത്തുറ്റ മിസൈലായ ഹ്വാസോങ് 17 ആണോ ഇന്നലെ പരീക്ഷിക്കപ്പെട്ടത് എന്നതാണ് ഇത്. ഹ്വാസോങ് 14, ഹ്വാസോങ് 15 എന്നിവ ഉത്തര കൊറിയ ആയുധപ്പുരയിലേക്കെടുത്തിട്ടുള്ള ഐസിബിഎം മിസൈലുകളാണ്. ഹ്വാസോങ് 14ന് 10000 കിലോമീറ്റർ വരെയും 15ന് 13000 കിലോമീറ്റർ വരെയുമാണു റേഞ്ച്. ഇവ രണ്ടും മുൻപ് പരീക്ഷിക്കപ്പെട്ടിട്ടുള്ളതുമാണ്. എന്നാൽ ഇന്നലെ പരീക്ഷിക്കപ്പെട്ട ഐസിബിഎം ഈ മിസൈലുകളിൽ നിന്ന് വ്യത്യസ്ത സ്വഭാവം പുലർത്തുന്നതാണെന്നു പ്രതിരോധ വിദഗ്ധർ പറയുന്നു. ഹ്വാസോങ് 17 ആണോ പരീക്ഷിക്കപ്പെട്ടതെന്നുള്ള സംശയം ബലപ്പെടാൻ കാരണമാകുന്ന കാര്യം ഇതാണ്.
2020ൽ കൊറിയയിലെ തൊഴിലാളി ദിനത്തിലാണ് ഹ്വാസോങ് 17 അനാവരണം ചെയ്യപ്പെട്ടത്. പതിനയ്യായിരം കിലോമീറ്ററിലേറെ റേഞ്ചുള്ള മിസൈലാണിത്. ഉത്തര കൊറിയയുടെ മോൺസ്റ്റർ മിസൈലെന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. ട്രാൻസ്പോർട്ടർ ഇറക്ടർ ലോഞ്ചർ വെഹിക്കിൾ എന്ന പ്രത്യേകതരം വാഹനത്തിൽ നിന്നാണ് ഈ മിസൈൽ മുൻപ് പരീക്ഷിക്കപ്പെട്ടത്. രണ്ടര മീറ്റർ വരെ വ്യാസമുള്ള ഈ മിസൈലിന്റെ മൊത്തം ഭാരം 1.1 ലക്ഷം കിലോഗ്രാമാണ്. യുഎസിന്റെ കരപ്രദേശങ്ങളിൽ വരെയെത്താനുള്ള ശേഷിയും വ്യത്യസ്തമായ അനേകം പോർമുനകൾ വഹിക്കാനുള്ള ശേഷിയും കാരണം തികഞ്ഞ ജാഗ്രതയോടെയാണ് യുഎസ് ഈ മിസൈലിനെ നോക്കിവരുന്നത്.
English Summary: North Korea missile with US range