കെണിയിൽപ്പെട്ടാൽ പാഞ്ഞെത്തും കൂറ്റൻ കരിങ്കല്ലും കൂർത്ത കമ്പികളും; ചൈനയ്ക്ക് ഇന്ത്യ–യുഎസ് ‘സിഗ്നൽ’
Mail This Article
ഉത്തരാഖണ്ഡിന്റെ വടക്കേയറ്റത്ത്, സമുദ്രനിരപ്പിൽനിന്ന് പതിനായിരത്തോളം അടി ഉയരെയാണ് ഔലി. ശൈത്യകാല കായിക വിനോദങ്ങൾക്കു പ്രശസ്തമായ മേഖല. ഔലിയിലെ പർവതനിരകളിൽ മഞ്ഞുറഞ്ഞു തുടങ്ങുന്നേയുള്ളൂ. താപനില രാത്രികാലങ്ങളിൽ മൈനസ് തൊടുന്നു. സ്കീയിങ് ഉൾപ്പെടെയുള്ള കായികാഭ്യാസങ്ങളിൽ പങ്കെടുക്കാൻ നവംബർ അവസാന വാരം മുതൽ ജനുവരി വരെ വിനോദസഞ്ചാരികളുടെ വൻ ഒഴുക്കാണ് ഇവിടേക്ക്. വിനോദസഞ്ചാരികളെ വഹിക്കുന്ന ഷെയർ ജീപ്പുകളുടെയും ടാക്സികളുടെയും ബഹളമാണ് ഈ സമയത്തുണ്ടാകേണ്ടത്. എന്നാൽ, ഇക്കുറി സീസണു തുടക്കമാകുമ്പോഴും ഔലിയിലേക്കുള്ള ഇടുങ്ങിയ മലമ്പാതയിലൂടെ വരിവരിയായി കടന്നു പോകുന്നതിലേറെയും പട്ടാളത്തിന്റെ കവചിത വാഹനങ്ങൾ. ഉത്തരേന്ത്യയിലെ വിവിധ കരസേനാ യൂണിറ്റുകളിൽ നിന്നെത്തിയ വാഹനങ്ങളും യുഎസ് ആർമിയുടെ വാഹനങ്ങളും ഇക്കൂട്ടത്തിലുണ്ട്. എല്ലാ വർഷവും നടക്കുന്ന ഇന്തോ–യുഎസ് സംയുക്തസൈനികാഭ്യാസം ‘യുദ്ധ് അഭ്യാസ്’ ഇത്തവണ ഔലിയിലാണ്. 18 വർഷമായി ഇരുരാജ്യങ്ങളിലുമായി മാറി മാറി സംഘടിപ്പിക്കപ്പെടുന്ന ഇന്ത്യ–യുഎസ് സംയുക്താഭ്യാസം ഇത്രയേറെ ഉയരമേറിയ പർവതമേഖലയിൽ അരങ്ങേറുന്നത് ചരിത്രത്തിലാദ്യം. മാത്രമല്ല, ഇന്ത്യ–ചൈന അതിർത്തിയിൽനിന്നു കേവലം 9 കിലോമീറ്റർ മാത്രം അകലെ ചൈനയുടെ കണ്ണിലെ കരടായ രണ്ടു സൈനികശക്തികൾ അഭ്യാസമുറകൾ കാഴ്ച വയ്ക്കുന്നതിലെ നയതന്ത്ര പ്രാധാന്യം പുറമെയും. ദക്ഷിണേഷ്യൻ രാജ്യങ്ങൾ മാത്രമല്ല, ലോകത്തെ പ്രമുഖ സൈനിക ശക്തികൾ പോലും കൗതുകത്തോടെയാണ് ഈ പുതിയ നീക്കത്തെ വീക്ഷിച്ചതെന്നതിനു വിവിധ രാജ്യങ്ങളിലെ മാധ്യമങ്ങൾ ഈ സൈനികാഭ്യാസത്തിനു നൽകിയ മുൻഗണന തന്നെ തെളിവ്. നാലാഴ്ച ദൈർഘ്യമുള്ള സംയുക്ത സൈനികാഭ്യാസത്തിന്റെ ഹൈലൈറ്റ്സ് മാത്രം, തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങൾക്കു മുന്നിൽ 2 ദിവസംകൊണ്ട് അവതരിപ്പിക്കാനുള്ള കരസേനയുടെ തീരുമാനത്തെ തുടർന്നാണു പ്രത്യേക ക്ഷണം മലയാള മനോരമയെ തേടിയെത്തിയത്. യുഎൻ മാനദണ്ഡപ്രകാരമുള്ള സംയുക്താഭ്യാസം റിപ്പോർട്ട് ചെയ്യാൻ അനുമതി ലഭിച്ച ഏക മലയാള പത്രവും മനോരമയാണ്. നിലവിലെ അതിർത്തി സാഹചര്യത്തിൽ എന്താണ് ‘യുദ്ധ് അഭ്യാസിന്റെ’ പ്രസക്തി? എന്തെല്ലാമാണ് അഭ്യാസത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്? എന്തുകൊണ്ടാണ് ഔലിയെ സംയുക്ത പരിശീലനത്തിനായി യുഎസും ഇന്ത്യയും തിരഞ്ഞെടുത്തത്? എന്താണ് ഇതിന്റെ തന്ത്രപ്രധാനമായ പ്രസക്തി? വിശദമായി പരിശോധിക്കാം...