ADVERTISEMENT

1965ല്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം കൊടുമ്പിരി കൊണ്ട സമയം. പാക്കിസ്ഥാനിലെ ലാഹോറിലെ ശത്രു പാളയം തകര്‍ത്ത് തിരിച്ചു വരികയായിരുന്ന ഇന്ത്യന്‍ പോര്‍വിമാനം പാക്ക് സൈനികര്‍ വെടിവെച്ചിട്ടു. വിമാനത്തിലെ പൈലറ്റിനെ പരുക്കുകളോടെ പിടികൂടി യുദ്ധ തടവുകാരനാക്കി. പൈലറ്റിന്റെ പേരുവിവരങ്ങള്‍ ചോദിച്ചറിഞ്ഞ പാക്ക് സൈനികര്‍ ഞെട്ടി. അന്നത്തെ പാക്ക് പ്രസിഡന്റ് അയൂബ് ഖാന്‍ തന്നെ വിശ്രമജീവിതം നയിക്കുകയായിരുന്ന ഇന്ത്യന്‍ പൈലറ്റിന്റെ പിതാവുമായി ഫോണില്‍ ബന്ധപ്പെടുകയാണ് ചെയ്തത്. മകനെ തിരിച്ചയക്കാന്‍ തയാറാണെന്ന് പറഞ്ഞ അയൂബ്ഖാനോട് ആ പിതാവിന്റെ മറുപടി ഇതായിരുന്നു. 

 

'യുദ്ധതടവുകാരായി പാക്കിസ്ഥാന്റെ കൈവശമുള്ള എല്ലാ ഇന്ത്യക്കാരും എന്റെ മക്കളാണ്. അവരെ വിട്ടയക്കുമ്പോള്‍ മാത്രം എന്റെ മകനേയും വിടുക' വ്യക്തികള്‍ക്കുപരിയാണ് നീതിയും നിയമവുമെന്ന് അറിയാവുന്ന ആ ശബ്ദം കെ.എം. കരിയപ്പയുടേതായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സൈന്യത്തിന്റെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്നു കെ.എം. കരിയപ്പ. 1940കളില്‍ അയൂബ്ഖാനും കരിയപ്പയും ഒന്നിച്ച് സൈനിക സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആ ബന്ധവും ബഹുമാനവുമാണ് കെ.എം. കരിയപ്പയുടെ മകന്‍ നന്ദു എന്നു വിളിക്കുന്ന കെ.സി. കരിയപ്പ പാക്കിസ്ഥാന്റെ പിടിയിലായപ്പോള്‍ ആ വിവരം കരിയപ്പയെ നേരിട്ട് വിളിച്ച് അറിയിക്കുന്നതിലേക്ക് വരെ അയൂബ്ഖാനെ എത്തിച്ചത്. ഇന്ത്യക്കാര്‍ മാത്രമല്ല പാക്ക് പ്രസിഡന്റും സൈനികരും വരെ ബഹുമാനിക്കുകയും ആയുധം താഴ്ത്തുകയും ചെയ്ത വ്യക്തിത്വമാണ് ഫീല്‍ഡ് മാര്‍ഷല്‍ കെ.എം. കരിയപ്പയുടേത്. 

 

∙ ഒന്നാമന്‍

 

കര്‍ണാടകയിലെ കുടക് ജില്ലയില്‍ 1899 ജനുവരി 28നാണ് കൊടന്‍ഡേര മഡഗപ്പ കരിയപ്പയെന്ന കെ.എം. കരിയപ്പയുടെ ജനനം. കോളജ് വിദ്യാര്‍ഥിയായിരിക്കെ തന്നെ 19–ാം വയസില്‍ ബ്രിട്ടിഷ് ഇന്ത്യന്‍ ആര്‍മിയില്‍ ചേര്‍ന്നു. ഇന്ത്യന്‍ സൈന്യത്തില്‍ നിരവധി നേട്ടങ്ങളില്‍ ആദ്യ പേരുകാരനാണ് കെ.എം. കരിയപ്പ. 

 

* 19ാം വയസില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയില്‍ കമ്മിഷന്‍ ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാന്‍. 

* ഇന്‍ഡോറിലെ ഡാലി കേഡറ്റ് കോളജില്‍ നിന്നും കമ്മിഷന്‍ ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യന്‍ കേഡറ്റ്. 

* ആദ്യ ഇന്ത്യന്‍ ബ്രിഗേഡിയര്‍. 

* ഇംഗ്ലണ്ടിലെ ഇംപീരിയല്‍ ഡിഫന്‍സ് കോളജില്‍ പ്രവേശനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. 

* ക്വറ്റയിലെ സ്റ്റാഫ് കോളജില്‍ പ്രവേശനം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍. 

* ആദ്യ ഇന്ത്യന്‍ മേജര്‍ ജനറല്‍ (1947). 

* ആദ്യത്തെ ഇന്ത്യന്‍ ചീഫ് ഓഫ് സ്റ്റാഫ്.

മേല്‍പറഞ്ഞ വിശേഷണങ്ങളെല്ലാം അവസാനിക്കുക കെ.എം. കരിയപ്പ എന്ന പേരിലായിരിക്കും. 

 

∙ രാഷ്ട്രീയവും ജാതിയും പുറത്ത്

 

ഇന്ത്യക്ക് ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ നല്‍കിയ ഏറ്റവും വലിയ സംഭാവനകളിലൊന്ന് തുടക്കം മുതലേ സൈന്യത്തെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുള്ള നിര്‍ബന്ധ ബുദ്ധി കാണിച്ചുവെന്നതാണ്. നമ്മുടെ അയല്‍ രാജ്യങ്ങളിടക്കം പട്ടാളം അധികാരം പിടിച്ചെടുക്കുന്നതിലേക്ക് എത്തിയപ്പോഴും ഇന്ത്യയില്‍ എന്നും ഭരണകൂടത്തിന്റെ വിശ്വസ്ത കാവല്‍ക്കാരായി നില്‍ക്കുകയാണ് സൈന്യം ചെയ്തത്. നീതി, ന്യായം, നിയമം, അച്ചടക്കം എന്നിവക്കൊക്കെയായിരുന്നു കരിയപ്പയുടെ നിഘണ്ടുവിൽ മുന്നിലുള്ള വാക്കുകള്‍. 

'നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമോ സിക്കോ പാഴ്‌സിയോ ക്രിസ്ത്യനോ എന്നത് എന്റെ വിഷയമല്ല. രാജ്യത്തെ സേവിക്കുന്നുണ്ടോ എന്നതില്‍ മാത്രമാണ് കാര്യം. എല്ലാക്കാലത്തും അത് അങ്ങനെ തന്നെയായിരിക്കും' മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ട രാജ്യത്തെ സൈനിക മേധാവി ഇങ്ങനെ പറയുന്നത് പട്ടാളക്കാരില്‍ ചില്ലറ ഊര്‍ജവും ഉള്‍ക്കാഴ്ച്ചയുമല്ല നിറക്കുക. അതു തന്നെയായിരുന്നു കരിയപ്പ ചെയ്തതും. 29 വര്‍ഷത്തോളം കരിയപ്പ ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായിരുന്നു. പിന്നീട് സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷവും ഓസ്‌ട്രേലിയയിലും ന്യൂസീലന്‍ഡിലും ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചും അദ്ദേഹം രാജ്യത്തിനു വേണ്ടി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 

 

∙ പാക്ക് സൈന്യം ബഹുമാനിച്ച വ്യക്തിത്വം

 

1953 ല്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ശേഷം ഇന്ത്യന്‍ സൈന്യം യുദ്ധത്തിനിറങ്ങുമ്പോഴെല്ലാം കരിയപ്പ പ്രചോദനവുമായി എത്തുമായിരുന്നു. 1962ലും 1965ലും 1971ലും യുദ്ധമുന്നണിയിലെ സൈനികര്‍ക്ക് വീര്യം പകരാന്‍ കരിയപ്പ നേരിട്ടെത്തിയിട്ടുണ്ട്. സൈന്യത്തില്‍ മുന്നണിയിലെ പട്ടാളക്കാരുടെ പ്രാധാന്യം തിരിച്ചറിഞ്ഞ സൈനിക മേധാവിയായിരുന്നു കരിയപ്പ. 'പട്ടാളക്കാരില്ലാതെ ഓഫീസര്‍മാര്‍ക്കു മാത്രം ഒന്നും ചെയ്യാനാവില്ല' എന്നു തുറന്നുപറഞ്ഞിട്ടുള്ള കരിയപ്പയുടെ വാക്കുകള്‍ എന്നും സൈനികര്‍ക്ക് പ്രചോദനമായിരുന്നു. 

1965ലെ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ മകന്‍ പാക്ക് പട്ടാളത്തിന്റെ പിടിയിലായപ്പോഴും പതറാതിരുന്ന കരിയപ്പ യുദ്ധശേഷം അതിര്‍ത്തിയിലെ സൈനിക ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ നോ മാന്‍സ് ലാന്‍ഡ് എന്ന് അറിയപ്പെടുന്ന ഇന്ത്യ- പാക്ക് അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടേതുമല്ലാത്ത പ്രദേശത്തേക്ക് അദ്ദേഹം കടന്നു. ആ സംഭവത്തെക്കുറിച്ച് മകന്‍ നന്ദു  (കെ.സി. കരിയപ്പ) പിന്നീട് പിതാവിന്റെ ജീവചരിത്ര പുസ്തകത്തില്‍ ഇങ്ങനെ എഴുതി, 'അതിര്‍ത്തി കടന്നു വരുന്ന അദ്ദേഹത്തെ കണ്ട് പാക്കിസ്ഥാനി കമാന്‍ഡര്‍ ഒരടി പോലും മുന്നോട്ടു വരരുതെന്ന് അലറി വിളിച്ചു. മുന്നോട്ടു വന്നാല്‍ വെടിവെക്കുമെന്നും പറഞ്ഞു. എന്നാല്‍ ഈ വരുന്നത് ജനറല്‍ കരിയപ്പയാണെന്ന് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു. ഇതു കേട്ടതോടെ പാക്കി സൈനികന്‍ ആയുധം താഴ്ത്തി. ജനറല്‍ കരിയപ്പ അടുത്തെത്തിയപ്പോള്‍ പാക്ക് സൈനികന്‍ സല്യൂട്ട് ചെയ്താണ് സ്വീകരിച്ചത്. പാക്ക് സൈനികരോട് വിശേഷങ്ങള്‍ ചോദിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വീടുകളില്‍ നിന്നും കത്തുകള്‍ ലഭിക്കാറുണ്ടോ എന്നൊക്കെ അദ്ദേഹം ചോദിച്ചറിഞ്ഞു'

 

∙ വ്യത്യസ്ത രീതികള്‍

 

ഇന്ത്യയുടെ ആദ്യ കമാന്‍ഡര്‍ ജനറലായിരുന്നെങ്കിലും കരിയപ്പക്ക് ഹിന്ദി അത്ര വശമില്ലായിരുന്നു. അതേസമയം, ബ്രിട്ടിഷുകാരെ വെല്ലുന്ന രീതിയില്‍ ഇംഗ്ലിഷ് അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. അതുകൊണ്ടുതന്നെ നിരവധി വിദേശ രാജ്യങ്ങളിലെ സൈനിക മേധാവികളായും സര്‍ക്കാര്‍ പ്രതിനിധികളായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. 1941-42 കാലത്ത് ഇറാക്ക്, സിറിയ, ഇറാന്‍ എന്നിവിടങ്ങളിലും 1943-44ല്‍ ബര്‍മയിലും അദ്ദേഹം ബ്രിട്ടിഷ് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സൈനിക മേധാവിയായ ശേഷം ചൈന, ജപ്പാന്‍, അമേരിക്ക, ബ്രിട്ടന്‍, കാനഡ, യൂറോപിലെ ഭൂരിഭാഗം രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കെല്ലാം കരിയപ്പ ഔദ്യോഗിക ദൗത്യങ്ങള്‍ക്കായി സന്ദര്‍ശിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഹാരി എസ് ട്രൂമാന്‍ ഓര്‍ഡര്‍ ഓഫ് ദ ചീഫ് കമാന്‍ഡര്‍ ഓഫ് ദ ലീജിയന്‍ ഓഫ് മെരിറ്റ് ബഹുമതി നല്‍കി കരിയപ്പയെ ആദരിച്ചിട്ടുണ്ട്. 

 

വസ്ത്രധാരണത്തിലും ഭക്ഷണത്തിലുമെല്ലാം വലിയ നിഷ്‌കര്‍ഷ പുലര്‍ത്തിയിരുന്നയാളാണ് കരിയപ്പ. വസ്ത്രം മാറിയ ശേഷം കോട്ട് ധരിച്ചായിരുന്നു അദ്ദേഹം ഒറ്റക്ക് വീട്ടിലുളളപ്പോള്‍ പോലും ഭക്ഷണം കഴിച്ചിരുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പിതാവ് ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച് കണ്ടിട്ടില്ലെന്ന് നന്ദു കരിയപ്പ പറഞ്ഞിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച കണ്ടു പിടുത്തമായി അദ്ദേഹം കരുതിയിരുന്നത് ട്രാന്‍സിസ്റ്ററാണെന്ന് തമാശയായി മകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ടെലിവിഷന്‍ കാണുന്നതില്‍ അദ്ദേഹത്തിന് അത്ര താല്‍പര്യവും ഇല്ലായിരുന്നു. 

 

∙ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ്

 

സ്വാതന്ത്ര്യാനന്തരം സൈനികമായും ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ ഭാഗം വെപ്പ് സംഭവിച്ചിരുന്നു. അന്ന് സൈനിക സ്വത്തുക്കളുടെ വിഭജനം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ നടത്താന്‍ നിയോഗിക്കപ്പെട്ടയാള്‍ കരിയപ്പയായിരുന്നു. കരിയപ്പയുടെ നീതിബോധത്തിലുള്ള ഉന്നതമായ വിശ്വാസമാണ് ഇരുപക്ഷത്തിനും പരാതികളില്ലാതെ കഠിനമായ ആ ജോലിയും പൂര്‍ത്തിയാക്കാന്‍ സഹായിച്ചത്.

 

1947ല്‍ വിഭജനാന്തരം ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ യുദ്ധമുന്നണിയെ മുന്നില്‍ നിന്നു നയിച്ചത് കരിയപ്പയായിരുന്നു. ലേ ഇന്ത്യയുടെ ഭാഗമായ നിലനിര്‍ത്തിയതിലും സോജിലയും ദ്രാസും കാര്‍ഗിലും പിടിച്ചെടുത്ത് ലേയിലേക്കുള്ള ബന്ധം പുനഃസ്ഥാപിച്ചതും കരിയപ്പയിലെ ദീര്‍ഘദര്‍ശിയായിരുന്നു. 

1946ല്‍ അന്നത്തെ ഇടക്കാല ഇന്ത്യന്‍ സര്‍ക്കാരിലെ പ്രതിരോധ മന്ത്രിയായിരുന്ന ബല്‍ദേവ് സിങ് ഇന്ത്യയുടെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫാവാന്‍ ക്ഷണിച്ചത് ബ്രിഗേഡിയര്‍ നതു സിങ്ങിനെയായിരുന്നു. എന്നാല്‍ സീനിയറായ കരിയപ്പയെ മറികടന്ന് ആ സ്ഥാനം സ്വീകരിക്കാന്‍ നതു സിങ് തയാറായില്ല. നതു സിങിന് ശേഷം രാജേന്ദ്ര സിങ്ങിനും ഇതേ വാഗ്ദാനം ലഭിച്ചെങ്കിലും കരിയപ്പയെ മറികടക്കാനില്ലെന്ന് അദ്ദേഹവും മറുപടി നല്‍കി. ഔദ്യോഗികമായി കമാന്‍ഡര്‍ ഇന്‍ ചീഫാകുന്നതിന് മുൻപ് തന്നെ സൈന്യത്തില്‍ കരിയപ്പ നേടിയെടുത്ത ബഹുമാനത്തിന്റെ സൂചനകളായിരുന്നു ഇത്. 

 

1949 ജനുവരി 15ന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫായി ഔദ്യോഗികമായി കെ.എം. കരിയപ്പ നിയമിതനായി. ഇന്ത്യന്‍ സൈന്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമാനവും ഇതോടെ കരിയപ്പ നേടി. ഈ ദിവസമാണ് നമ്മള്‍ ഇന്ത്യന്‍ ആര്‍മി ഡേയായി ആചരിക്കുന്നത്. നാല് വര്‍ഷം കമാന്‍ഡര്‍ ഇന്‍ ചീഫായി തുടര്‍ന്ന കരിയപ്പ 1953 ജനുവരി 14നാണ് സൈന്യത്തില്‍ നിന്നും വിരമിക്കുന്നത്. 

 

∙ ഫീല്‍ഡ് മാര്‍ഷല്‍ കരിയപ്പ 

 

രാജ്യം പരോന്നത സൈനിക ബഹുമിയായ ഫീല്‍ഡ് മാര്‍ഷല്‍ പദവി 1986 ജനുവരി 15നാണ് കരിയപ്പക്ക് നല്‍കി ആദരിക്കുന്നത്. 1971ലെ പാക്കിസ്ഥാനെതിരായ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനിക മേധാവിയായിരുന്ന സാം മനേക്ഷായ്ക്ക് മാത്രമാണ് കരിയപ്പക്ക് പുറമേ ഫീല്‍ഡ് മാര്‍ഷല്‍ പദവി ലഭിച്ചിട്ടുള്ളത്. ഈ ആദരം ഏറ്റുവാങ്ങാനായി പോകുമ്പോള്‍ 87കാരനായ കരിയപ്പയെ വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. അതേക്കുറിച്ച് നന്ദു കരിയപ്പ പറയുന്നത് ഇങ്ങനെ, 'അദ്ദേഹത്തിന്റെ വലതു കാലിലെ വിരലില്‍ വലിയ വേദനയുണ്ടായിരുന്നു. വീട്ടിലുള്ളപ്പോള്‍ ഷൂ ധരിക്കാതെയാണ് അദ്ദേഹം നടന്നിരുന്നത്. ഷൂ ധരിക്കുമ്പോള്‍ വേദനിക്കുമെന്നതിനാല്‍ ഫീല്‍ഡ് മാര്‍ഷല്‍ പദവി ഏറ്റുവാങ്ങുന്ന ചടങ്ങിന് പോകുമ്പോള്‍ ഷൂ ധരിക്കേണ്ടെന്ന് ഞങ്ങളെല്ലാം പറഞ്ഞു'. വസ്ത്രധാരണത്തിലും അച്ചടക്കത്തിലും അങ്ങേയറ്റത്തെ നിഷ്‌കര്‍ഷത പുലര്‍ത്തുന്ന കരിയപ്പ ഷൂ ധരിച്ചു തന്നെ വേദന കടിച്ചമര്‍ത്തിക്കൊണ്ട് ആ ചടങ്ങില്‍ പങ്കെടുത്തു. 1993 മെയ് 15ന് തന്റെ 92ാം വയസിലാണ് കെ.എം. കരിയപ്പ വിടവാങ്ങുന്നത്. ഇന്ത്യന്‍ സൈന്യത്തിന് അച്ചടക്കത്തിന്റേയും ദേശീയബോധത്തിന്റേയും സമഭാവനയുടേയും ആത്മവീര്യത്തിന്റേയും അടിത്തറ നല്‍കിയ വ്യക്തിത്വമെന്ന നിലയില്‍ കരിയപ്പ ഇന്നും സ്മരിക്കപ്പെടുന്നു.

 

English Summary: Who was Field Marshal KM Cariappa?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com