ADVERTISEMENT

ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തെ ചെറുക്കാനായി പുനരുപയോഗിക്കാവുന്ന വ്യോമ പ്രതിരോധ സംവിധാനം നിര്‍മിക്കാനൊരുങ്ങി ചൈനീസ് എൻജിനീയര്‍മാര്‍. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന എയര്‍ ബ്രീത്തിങ് എൻജിനുള്ള പൈലറ്റില്ലാ വിമാനമാണ് ഈ സംവിധാനത്തിന്റെ കാതലെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ലക്ഷ്യം ഭേദിക്കാനായി മിസൈല്‍ തൊടുത്ത ശേഷം അടുത്ത ദൗത്യത്തിനായി തിരികെ വരാന്‍ ഇവക്ക് സാധിക്കും. 

 

ഹൈപ്പര്‍ സോണിക് മിസൈലുകളുടെ ദിശയും വേഗതയുമൊക്കെ സാറ്റലൈറ്റുകളുടെ സഹായത്തിലാണ് ഈ പുനരുപയോഗിക്കാവുന്ന പൈലറ്റില്ലാ വിമാനം കണക്കുകൂട്ടുക. മിസൈല്‍ തൊടുത്തുകൊണ്ട് ആകാശത്തു വച്ചു തന്നെ ഹൈപ്പര്‍സോണിക് മിസൈലിനെ തകര്‍ക്കുകയാണ് ഈ ആയുധത്തിന്റെ രീതി. നാസയുടേയും എംഐടിയുടേയും പദ്ധതികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചൈന പുതിയ വ്യോമ പ്രതിരോധം സൃഷ്ടിക്കുന്നത്. 

 

നിരവധി വെല്ലുവിളികളാണ് ഈ ചൈനീസ് പ്രതിരോധ സ്വപ്‌ന ആയുധത്തിന് മുൻപാകെയുള്ളത്. റോക്കറ്റ് വിക്ഷേപണ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും തൊടുക്കുന്ന മിസൈലുകളാണ് നിലവില്‍ ആകാശത്തു നിന്നും ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കുക. ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്നും മിസൈൽ തൊടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് അതിന് ശ്രമിച്ചാല്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും അപകടം സംഭവിക്കാനുമുള്ള സാധ്യത ഏറെയാണ്. 

 

ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി പുതിയൊരു അല്‍ഗോരിതം തന്നെ ചൈനീസ് ഗവേഷകര്‍ നിര്‍മിച്ചു കഴിഞ്ഞു. സാങ്കേതികമായി ഇത് സാധ്യമാണെന്നാണ് കംപ്യൂട്ടര്‍ മാതൃകകള്‍ വച്ചു നടത്തിയ പരീക്ഷണം നല്‍കുന്ന ഫലം. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ പായുന്ന വിമാനത്തില്‍ നിന്നും 6.8 കിലോമീറ്റര്‍ ദൂരത്തുള്ള ഹൈപ്പര്‍സോണിക് മിസൈലിനെ വരെ മിസൈല്‍ തൊടുത്ത് തകര്‍ക്കാനാവുമെന്നാണ് പരീക്ഷണങ്ങളില്‍ ലഭിച്ച ഫലം. 

 

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മുന്‍ വിദ്യാര്‍ഥിയായിരുന്ന ഡേവിഡ് ബെന്‍സന്റെ ഗോസ് സ്യൂഡോസ്‌പെക്ട്രല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ എന്ന ഗണിത മാതൃകയാണ് ചൈനീസ് ഗവേഷകര്‍ ഉപയോഗിച്ചത്. നിലവില്‍ ഹൈപ്പര്‍സോണിക് ആയുധങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനമായ ചാള്‍സ് സ്റ്റാര്‍ക് ഡ്രാപര്‍ ലബോറട്ടറിയുടെ ഭാഗമാണ് ബെന്‍സണ്‍. എക്‌സ് 33 എന്ന ഹൈപ്പര്‍സോണിക് വിമാനത്തിനായി നാസ നിര്‍മിച്ച അല്‍ഗോരിതവും ചൈനക്ക് ഉപകാരപ്രദമായി. 2001ല്‍ സാങ്കേതിക പ്രതിസന്ധികളെ തുടര്‍ന്ന് എക്‌സ് 33 പദ്ധതിയില്‍ നിന്നും അമേരിക്ക പിന്‍മാറുകയായിരുന്നു. 

 

ഹൈപ്പര്‍ സോണിക് ആയുധങ്ങളെ പ്രതിരോധിക്കുന്നതിനായി 2020ല്‍ അമേരിക്ക ഗ്ലൈഡ് ഫേസ് ഇന്റര്‍സെപ്റ്റര്‍ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. റഷ്യയും ചൈനയും ഹൈപര്‍ സോണിക് ആയുധങ്ങള്‍ കൂടുതലായി നിര്‍മിക്കുന്നതിനുള്ള പ്രതിരോധമാണ് ഈ നടപടിയെന്നാണ് അമേരിക്ക അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നോര്‍ത്രോപ് ഗ്രുമ്മനും റേതിയോണ്‍ ടെക്‌നോളജീസിനും ഇതിന്റെ ഭാഗമായുള്ള കരാറുകള്‍ ലഭിക്കുകയും ചെയ്തു. അമേരിക്കയുടെ ഈ നടപടി ലോകരാജ്യങ്ങള്‍ക്കിടയില്‍ ഹൈപ്പര്‍സോണിക് ആയുധ നിര്‍മാണ മത്സരം സൃഷ്ടിക്കുമെന്ന ആരോപണം സജീവമാണ്. ഹൈപ്പര്‍സോണിക് സാങ്കേതികവിദ്യയില്‍ വലിയതോതില്‍ പണവും ഊര്‍ജവും ചെലവാക്കാനാണ് ചൈനീസ് അധികൃതരുടേയും തീരുമാനം.

 

English Summary: China's 'reusable' hypersonic missile interceptor inspired by MIT & NASA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com