മുങ്ങിക്കപ്പലുകൾക്ക് ഇന്ത്യയുടെ സ്വന്തം പ്രൊപ്പല്ലർ: എഐപി 2024ൽ അവതരിപ്പിക്കും

made-in-India propulsion tech
Photo: Indian Navy
SHARE

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം സ്‌കോര്‍പീന്‍ മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കുന്നത് വൈകും. ഡിആര്‍ഡിഒക്ക് കീഴിലുള്ള നേവല്‍ മെറ്റീരിയല്‍സ് റിസര്‍ച്ച് ലബോറട്ടറി നിര്‍മിച്ച എഐപി സംവിധാനം ഐഎന്‍എസ് കാല്‍വരിയില്‍ ഘടിപ്പിക്കുമെന്ന് കഴിഞ്ഞ മാസം പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. 2017ല്‍ കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് കാല്‍വരി 2024 മധ്യത്തോടെയാണ് അറ്റകുറ്റപണികള്‍ക്കു ശേഷം പുറത്തിറക്കുക. സാങ്കേതികമായ വെല്ലുവിളികളും പരീക്ഷണങ്ങളുമെല്ലാം വിചാരിച്ച സമയത്ത് പൂര്‍ത്തിയായാല്‍ പോലും കുറഞ്ഞത് 2024 പകുതിയാവുമ്പോള്‍ മാത്രമേ എഐപി ഇന്ത്യന്‍ മുങ്ങിക്കപ്പലുകളുടെ ഭാഗമാവൂ.

സാധാരണ മുങ്ങിക്കപ്പലുകളെ അപേക്ഷിച്ച് എഐപി ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം സമുദ്രത്തില്‍ കഴിയാന്‍ മുങ്ങിക്കപ്പലുകള്‍ക്ക് സാധിക്കും. നിലവില്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ മാത്രമാണ് ഈ സംവിധാനത്തില്‍ പരീക്ഷണങ്ങള്‍ നടത്തിയത്. പ്രായോഗിക പരീക്ഷണങ്ങളുടെ ഫലങ്ങളും എഐപി സംവിധാനം മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കുന്നതിനെ ബാധിക്കും. എല്‍ ആന്‍ഡ് ടിയും തെര്‍മാക്‌സുമാണ് ഡിആര്‍ഡിഒയുടെ വ്യാവസായിക പങ്കാളികള്‍. 

എളുപ്പത്തില്‍ മുങ്ങിക്കപ്പലുകളില്‍ ഘടിപ്പിക്കാവുന്ന ഭാഗമല്ല എഐപി. മുങ്ങിക്കപ്പലിന്റെ മധ്യാഭാഗം പൊളിച്ചാണ് എഐപി കൂട്ടിച്ചേര്‍ക്കേണ്ടത്. ഇതോടെ മുങ്ങിക്കപ്പലിന്റെ നീളത്തില്‍ പോലും മാറ്റമുണ്ടാവും. ഇത് മുങ്ങിക്കപ്പലുകളുടെ പലതരത്തിലുള്ള പ്രവര്‍ത്തനത്തേയും സ്വാധീനിക്കുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ അറിയിക്കുന്നത്. 

2021 മാര്‍ച്ചിലാണ് ഡിആര്‍ഡിഒ എഐപിയുടെ അവസാനവട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. എന്‍ഡ്യുറന്‍സ് മോഡില്‍ 14 ദിവസവും പരമാവധി ശേഷി ഉപയോഗിക്കുമ്പോള്‍ രണ്ട് ദിവസവും എഐപി ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വെള്ളത്തിനടിയിൽ കഴിയാനാവും. ഡീസല്‍ മുങ്ങിക്കപ്പലുകളേക്കാളും ആണവ മുങ്ങിക്കപ്പലുകളെക്കാളും ശബ്ദം കുറവാണ് ഇത് പ്രവര്‍ത്തിക്കുമ്പോഴെന്നതും നേട്ടമാണ്. ഡീസല്‍ മുങ്ങിക്കപ്പലുകള്‍ക്ക് രണ്ടോ നാലോ ദിവസം കൂടുമ്പോള്‍ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാന്‍ ജലോപരിതലത്തില്‍ എത്തേണ്ടതുണ്ട്. 

സമുദ്രത്തിനുള്ളില്‍ കഴിയുമ്പോള്‍ പോലും എഐപി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മുങ്ങിക്കപ്പലുകള്‍ക്ക് വൈദ്യുതി നിര്‍മിക്കാനാവും. ഇതുവഴി പ്രൊപ്പല്ലർ ബാറ്ററികള്‍ റീചാര്‍ജ് ചെയ്യാനും മുങ്ങിക്കപ്പലുകളിലെ വൈദ്യുതി ആവശ്യമായ മറ്റ് ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. ഡിആര്‍ഡിഒ വികസിപ്പിച്ച എഐപി ഫോസ്ഫറസ് ആസിഡ് ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഹൈഡ്രജന്‍ പോലുള്ള വേഗത്തില്‍ കത്തുന്ന വാതകങ്ങള്‍ സൂക്ഷിക്കേണ്ടതില്ലെന്നതും ഡിആര്‍ഡിഒ എഐപി മുങ്ങിക്കപ്പലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നുണ്ട്.

English Summary: Why Navy plan to fit Scorpene subs with made-in-India propulsion tech won’t materialise before 2024

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS