ADVERTISEMENT

അമേരിക്കന്‍ സാറ്റലൈറ്റുകള്‍ ലക്ഷ്യം വച്ച് ചൈന പ്രതിരോധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുവെന്ന ആരോപണവുമായി യുഎസ് ബഹിരാകാശ സേനാ മേധാവി ജനറല്‍ ചാന്‍സ് സാള്‍ട്ട്‌സ്മാന്‍. അമേരിക്കന്‍ പ്രതിരോധ വിവരങ്ങള്‍ ശേഖരിക്കുന്നതിന് മാത്രം കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ചൈന 347 സാറ്റലൈറ്റുകളാണ് വിക്ഷേപിച്ചതെന്നും അമേരിക്ക നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ചൈനയില്‍ നിന്നാണെന്നും സാള്‍ട്‌സ്മാന്‍ അറിയിച്ചു. 

 

ശത്രു രാജ്യങ്ങളുടെ സാറ്റലൈറ്റുകളുടെ പ്രവര്‍ത്തനം ലേസറുകള്‍ ഉപയോഗിച്ച് തടസപ്പെടുത്തുക, ഇലക്ട്രോണിക് ജാമറുകള്‍ ഉപയോഗിക്കുക എന്നു തുടങ്ങി സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണ പഥത്തില്‍ നിന്നും മാറ്റിസ്ഥാപിക്കുന്ന സംവിധാനങ്ങള്‍ വരെ ചൈന വികസിപ്പിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ആരോപണം. 2045 ആകുമ്പോഴേക്കും ലോകത്തെ ഏറ്റവും ശക്തമായ രാജ്യമാവുകയെന്ന ചൈനയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നും ജനറല്‍ സാള്‍ട്‌സ്മാന്‍ പറയുന്നു. 

 

'കഴിഞ്ഞ ആറു മാസത്തിനിടെ 35 വിക്ഷേപണങ്ങളാണ് ചൈന നടത്തിയത്. ഇതില്‍ വാര്‍ത്താവിനിയമ ഉപഗ്രഹങ്ങള്‍ മാത്രമല്ല പ്രതിരോധ നിരീക്ഷണ, രഹസ്യവിവര ശേഖരണ ഉപഗ്രഹങ്ങളുമുണ്ട്. ആകെയുള്ള 700 ചൈനീസ് സാറ്റലൈറ്റുകളില്‍ 347 എണ്ണം പ്രതിരോധ വിവര ശേഖരണത്തിനായുള്ളതാണ്' എന്നും അമേരിക്കന്‍ ബഹിരാകാശ സേനാ മേധാവി യു.എസ് ജനപ്രതിനിധി സഭയില്‍ അവതരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

 

അമേരിക്കയുടെ ബഹിരാകാശരംഗത്തെ മേല്‍ക്കോയ്മക്ക് ചൈന വെല്ലുവിളിയാണെന്ന് നേരത്തെ തന്നെ മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍, ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് സാറ്റലൈറ്റുകളെ തകര്‍ക്കല്‍, ഭൂമിയില്‍ നിന്നും സാറ്റലൈറ്റുകളെ തകര്‍ക്കാനുള്ള സംവിധാനങ്ങള്‍, ബഹിരാകാശത്തുവെച്ച് പ്രത്യേകം നിര്‍മിച്ച സാറ്റലൈറ്റുകൾ ഉപയോഗിച്ച് ശത്രു സാറ്റലൈറ്റുകളെ നശിപ്പിക്കല്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ ചൈന അതിവേഗം പുരോഗതി നേടിക്കൊണ്ടിരിക്കുകയാണെന്നാണ് മുന്നറിയിപ്പ്.

 

അമേരിക്കന്‍ പ്രതിരോധ സംവിധാനങ്ങള്‍ വലിയ തോതില്‍ സാറ്റലൈറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന വ്യക്തമായ കണക്കുകൂട്ടലിലാണ് ചൈനയും റഷ്യയും ഈ ബഹിരാകാശ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. സാറ്റലൈറ്റുകള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങള്‍ വഴി അമേരിക്കയെ മൊത്തത്തില്‍ ആശയക്കുഴപ്പത്തിലും ഇരുട്ടിലുമാക്കാനാകുമെന്ന് ഈ രാജ്യങ്ങള്‍ക്കറിയാം. സാറ്റലൈറ്റുകള്‍ നിശ്ചലമായാല്‍ വാര്‍ത്താവിനിമയ സംവിധാനങ്ങളേയും പ്രതിരോധ മുന്നറിയിപ്പ്- വിവര ശേഖരണ സംവിധാനങ്ങളേയുമെല്ലാം താറുമാറാക്കുമെന്നും സാള്‍ട്‌സ്മാന്‍ പറയുന്നു. 

 

ഈ  പ്രശ്‌നത്തിന് പരിഹാരവും ബഹിരാകാശ സേനാ മേധാവി നിര്‍ദേശിക്കുന്നുണ്ട്. വലിയ സാറ്റലൈറ്റുകള്‍ എന്നതിനേക്കാള്‍ ചെറിയ സാറ്റലൈറ്റുകളുടെ കൂട്ടങ്ങളെ ആശ്രയിക്കുകയാണ് വേണ്ടത്. ഇത് ഭൂമിയില്‍ നിന്നും ഏറെ അകലെയല്ലാത്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുകയും വേണമെന്നതാണ് ബദല്‍ നിര്‍ദേശം. ഇത്തരം ചെറു സാറ്റലൈറ്റുകളുടെ കൂട്ടങ്ങളെ ഒരുമിച്ചു നശിപ്പിക്കുക എളുപ്പമല്ലെന്നാണ് കണക്കുകൂട്ടല്‍. 

 

യുഎസ് ബഹിരാകാശ സേനക്ക് മാത്രം 2024 സാമ്പത്തിക വര്‍ഷം 3000 കോടി ഡോളറിന്റെ (ഏകദേശം 2.48 ലക്ഷം കോടി രൂപ) പ്രതിരോധ ബജറ്റിനാണ് അനുമതി തേടിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 390 കോടി ഡോളറിന്റെ (ഏകദേശം 32,240 കോടി രൂപ) വര്‍ധനവാണ് ആകെ ബജറ്റ് തുകയില്‍ ഉണ്ടായിരിക്കുന്നത്. ബഹിരാകാശ സേനയുടെ ആകെയുള്ള ബജറ്റിന്റെ 60 ശതമാനത്തിലേറെ ഗവേഷണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കല്‍ തുടങ്ങിയ മേഖലകളിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

English Summary: China has launched hundreds of satellites to target US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT