ADVERTISEMENT

ചൈനയുമായി സംഘർഷം തുടരുന്നതിനിടെ ഇന്ത്യ-ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കുകയാണ് സൈന്യം. ഇതിന്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ വിന്യസിക്കാനായി 250 പ്രളയ് മിസൈലുകൾ കൂടി വാങ്ങാൻ പോകുകയാണെന്ന് റിപ്പോർട്ട്. വടക്കൻ അതിർത്തികളിൽ വിന്യസിക്കാനാണ് 250 പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ വാങ്ങാൻ നീക്കം നടത്തുന്നത്. ശത്രുക്കളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കൊന്നും തടുക്കാൻ കഴിയാത്ത 120 പ്രളയ് മിസൈലുകൾ 2022 ഡിസംബറിൽ സായുധ സേനയ്ക്ക് പ്രതിരോധ മന്ത്രാലയം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നീക്കം.

 

2015 ലാണ് പ്രളയ് മിസൈലിന്റെ വികസന ഘട്ടം തുടങ്ങിയത്. ആവശ്യമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ നാല് വർഷമെടുത്തു. മിസൈൽ കമ്മീഷൻ ചെയ്യുന്നതിനു മുൻപ് ഡിആർഡിഒ തന്നെ നാല് പരീക്ഷണങ്ങൾ നടത്തി. 2020-21 ചൈന-ഇന്ത്യ ഏറ്റുമുട്ടലുകൾ കണക്കിലെടുത്ത് 2022 ഡിസംബറിൽ ഇന്ത്യൻ സായുധ സേന പ്രളയ് മിസൈൽ ഏറ്റെടുക്കാനുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. തുടർന്ന് ഡിസംബർ 25-ന് പ്രതിരോധ മന്ത്രാലയം 120 മിസൈലുകളുടെ ഓർഡർ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 250 മിസൈലുകള്‍ കൂടി വാങ്ങാൻ പോകുന്നത്.

 

250 പ്രളയ് ബാലിസ്റ്റിക് മിസൈലുകൾക്കായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും വടക്കൻ അതിർത്തികളിലെ സേനയുടെ ശേഷി ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നുമാണ് കരുതുന്നത്. പ്രളയ് ബാലിസ്റ്റിക് മിസൈലുകൾ തന്ത്രപരമായ ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. 150 മുതൽ 500 കിലോമീറ്റർ പരിധിയിലുള്ള ടാർഗറ്റുകൾ വരെ ആക്രമിക്കാൻ ശേഷിയുള്ള ആയുധമാണ് പ്രളയ്.

 

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിൽ തന്നെ മിസൈലുകൾ ഇപ്പോൾ വൻതോതിൽ നിർമിക്കപ്പെടുമെന്നും സമീപഭാവിയിൽ പ്രവർത്തന സജ്ജമാകുമെന്നുമാണ് അധികൃതര്‍ പറയുന്നത്. 2021 ഡിസംബറിൽ തുടർച്ചയായി രണ്ട് ദിവസങ്ങളിലായി രണ്ട് തവണ പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു. അന്നുമുതൽ അത് സേനയുടെ ഭാഗമാക്കുന്നതിനും തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ വിന്യസിക്കുന്നതിനുമായി സൈന്യം പ്രവർത്തിക്കുന്നുണ്ട്.

 

150 മുതൽ 500 കിലോമീറ്റർ വരെ ദൂരപരിധിയുള്ള പ്രളയ് മിസൈൽ സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറും മറ്റ് നൂതന സാങ്കേതികവിദ്യകളും ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. കൃത്യമായി ലക്ഷ്യം തകർത്ത മിസൈലിന്റെ ആദ്യ പരീക്ഷണം തന്നെ പൂർണ വിജയമായിരുന്നു. 350 – 500 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന് 500 – 1000 കിലോ ആയുധങ്ങൾ വഹിക്കാനാവും. മിസൈൽ വികസിപ്പിക്കാൻ പ്രയത്നിച്ച ഡിആർഡിഒ ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.

 

English Summary: Defence forces to acquire 250 more Pralay ballistic missile for China front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT