ADVERTISEMENT

അമേരിക്കയുടെ ലോകത്തെ അത്യാധുനിക ഹൈപ്പര്‍സോണിക് മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ക്കാന്‍ പഴയ അല്‍ഗോരിതം മതിയെന്ന് ചൈന. ചൈനീസ് ജനകീയ വിമോചനസേനയുടെ ഭാഗമായ ശാസ്ത്രജ്ഞരാണ് പഴയ അല്‍ഗോരിതത്തിന്റെ പുതിയ സാധ്യത കണ്ടെത്തിയത്. സ്ട്രാറ്റജിക് സപ്പോര്‍ട്ട് ഫോഴ്‌സ് ഇന്‍ഫര്‍മേഷന്‍ എൻജിനീയറിങ് സര്‍വകലാശാലയിലെ സാങ് സ്യൂസോങ്ങിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. 

 

ചൈനയുടെ ഹൈപ്പര്‍സോണിക് ആയുധങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്‍ഫ്രാറെഡ് സെന്‍സറുകളുപയോഗിച്ചാണ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തൊടുക്കുന്ന ആയുധങ്ങളെ തിരിച്ചറിയുന്നത്. അമേരിക്ക നിര്‍മിച്ചുകൊണ്ടിരിക്കുന്ന മിസൈല്‍ പ്രതിരോധ സംവിധാനത്തെ വരെ മറികടക്കാന്‍ ചൈനീസ് അല്‍ഗോരിതത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കുറവ് കണക്കുകൂട്ടലുകള്‍കൊണ്ടു തന്നെ ഭീഷണിയാവാന്‍ സാധ്യതയുള്ള മിസൈലുകളുടെ സാന്നിധ്യം തിരിച്ചറിയാന്‍ സാങും കൂട്ടരും കണ്ടെത്തിയ സംവിധാനം വഴി സാധിക്കും. 

 

ഹൈപ്പര്‍സോണിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ എളുപ്പം കബളിപ്പിക്കാവുന്ന വഴി കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ചൈനയ്ക്ക് നിര്‍ണായകമായ മേല്‍ക്കൈ നല്‍കുന്ന വിവരമാണ്. എങ്കിലും ചൈനീസ് പ്രതിരോധ സംവിധാനങ്ങളും യഥാര്‍ഥ ശേഷിയും പരിമിതിയും ഇന്നും രഹസ്യമായി തുടരുകയാണ്. പരിമിതമായ സാഹചര്യങ്ങളില്‍ മാത്രമാണ് ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്ക് തങ്ങളെ തകര്‍ക്കാനെത്തുന്ന മിസൈലുകളെ തിരിച്ചറിയാനാവുക. എതിരാളികളുടെ മിസൈലുകള്‍ വരുന്നുണ്ടെന്ന് അറിയാനാവുമെങ്കിലും അതിന്റെ വേഗവും ദൂരവുമൊന്നും കൃത്യമായി അറിയാന്‍ സാധിക്കണമെന്നില്ല. ഈ പരിമിതിയെ മറികടക്കുന്നതാണ് സാങ്ങിന്റേയും സംഘത്തിന്റേയും അല്‍ഗോരിതം. 

 

മള്‍ട്ടി മോഡല്‍ അഡാപ്റ്റീവ് എസ്റ്റിമേഷന്‍ (MMAE) എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ അല്‍ഗോരിതമാണ് സാങും സംഘവും ഹൈപ്പര്‍സോണിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാനായി ഉപയോഗിക്കുന്നത്. വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ സാധ്യതകള്‍ ഉപയോഗിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭ്യമാക്കാനാണ് സാധാരണ എംഎംഎഇകള്‍ ഉപയോഗിക്കുന്നത്. 

 

ഹൈപ്പര്‍സോണിക് മിസൈല്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാന്‍ നിര്‍മിത ബുദ്ധി വേണ്ടി വരുമെന്നാണ് പല വിദഗ്ധരും അവകാശപ്പെടുന്നത്. ഇതിനിടെയാണ് ഏതാനും ദശാബ്ദങ്ങളായി പ്രതിരോധ രംഗത്ത് അടക്കം ഉപയോഗിക്കുന്ന എംഎംഎഇ അല്‍ഗോരിതത്തെ ചില മാറ്റങ്ങളോടെ ഫലപ്രദമായി ഉപയോഗിക്കാനാവുമെന്ന് സാങും സംഘവും വാദിക്കുന്നത്. തകര്‍ക്കാനെത്തുന്ന മിസൈലുകളെ പത്തു മിനിറ്റിനുള്ളില്‍ തിരിച്ചറിയാനാവുമെന്നും അതിന്റെ പാതയെ പരമാവധി അഞ്ചു മീറ്റര്‍ വ്യത്യാസത്തില്‍ തിരിച്ചറിയാനാവുമെന്ന് സാങ് പറയുന്നു. കോമണ്‍ കണ്‍ട്രോള്‍ ആൻഡ് സിമുലേഷന്‍സ് എന്ന ചൈനീസ് ജേണലില്‍ കഴിഞ്ഞ മാസമാണ് പഠനഫലം പൂര്‍ണമായും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

English Summary: Can China thwart US hypersonic missile defence systems with an old algorithm?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com