ജനുവരിയിൽ തുടങ്ങിയ കാസ്ട്രോക്കാലം! പുറത്താക്കാൻ യുഎസിന്റെ ഗറില്ലാശ്രമം, അതീവ രഹസ്യ പദ്ധതികൾ ഇങ്ങനെ

Mail This Article
ജനറൽ ഫുൽജനികോ ബാറ്റിസ്റ്റയെ പുറത്താക്കിയാണ് ഇതുപോലൊരു ജനുവരിയിൽ 74 വർഷം മുൻപ് ഫിദൽ കാസ്‌ട്രോ ക്യൂബയുടെ അധികാരം പിടിച്ചത്. യുഎസിനെ ഈ വിപ്ലവം നന്നായി അലോസരപ്പെടുത്തി. ശീതയുദ്ധകാലമാണ്. തങ്ങളോട് കീഴ്പെട്ട ഒരു രാജ്യം ഇതാ സോവിയറ്റ് ചേരിയിലേക്കു പോകുന്നു.
ഉപരോധങ്ങളും സമ്മർദ്ദങ്ങളും ഫലിച്ചില്ല.1961 ആയപ്പോഴേക്കും ക്യൂബ-യുഎസ് ബന്ധം തീർത്തും വഷളായിരുന്നു. ഹവാനയുമായുള്ള നയതന്ത്രബന്ധങ്ങൾ യുഎസ് പൂർണമായും വിച്ഛേദിച്ചു. ഐസനോവർ അപ്പോഴേക്കും പടിയിറങ്ങിയിരുന്നു. പകരമെത്തിയത് ജോൺ എഫ്. കെന്നഡി.

ബേ ഓഫ് പിഗ്സ് എന്ന സിഐഎ പദ്ധതി
നേരത്തെ പൈപ്പ് ലൈനിലുള്ള ബേ ഓഫ് പിഗ്സ് എന്ന സിഐഎ പദ്ധതി നടപ്പാക്കാൻ കെന്നഡി ആവശ്യപ്പെട്ടു. മയാമിയിലെ ക്യൂബൻ പ്രവാസികളെ സംഘടിപ്പിച്ച് ഒരു ഗറില്ല സൈന്യത്തിനു സിഐഎ രൂപം നൽകി. ഈ സൈന്യത്തെ ഉപയോഗിച്ച് ഹവാനയിലെത്തി അധികാരം പിടിക്കുക. ഒരു കാസ്‌ട്രോ വിരുദ്ധ വിപ്ലവത്തിന്‌റെ പ്രതീതിയുണ്ടാക്കുക. തുടർന്ന് ക്യൂബക്കാരെ സഹായിക്കാനെന്ന വ്യാജേന സൈനികമായി ഇടപെടുക.

ക്യൂബയിലെ ബേ ഓഫ് പിഗ്സ് എന്ന തീരപ്രദേശത്ത് ഗറില്ലാ സൈന്യത്തെ കപ്പലുകളിൽ എത്തിക്കാനായിരുന്നു പദ്ധതി. ഇതിനൊരു പ്രശ്‌നമുണ്ടായിരുന്നു. ക്യൂബയുടെ വ്യോമസേനാവിമാനങ്ങൾ കപ്പലുകളെ ആക്രമിച്ചാൽ പദ്ധതി പാളും. അതു സംഭവിക്കാതിരിക്കാൻ ആദ്യം തന്നെ വിമാനങ്ങളെ തകർക്കണം.
ഇതിനായി ക്യൂബൻ അഭയാർഥികൾക്കു വ്യോമപരിശീലനം നൽകി. നിക്കരാഗ്വയിലെ വിമാനത്താവളത്തിൽ നിന്നും ഒരു കൂട്ടം അമേരിക്കൻ ബോംബർ വിമാനങ്ങൾ ഹവാന ലക്ഷ്യമാക്കി പറന്നുയർന്നു. വിമാനങ്ങളുടെ നിറം മാറ്റിയിരുന്നു. ഈ ആക്രമണം പൊളിഞ്ഞു. ഇതിനെപ്പറ്റി നേരത്തെ വിവരം ലഭിച്ചതിനാൽ ക്യൂബ വ്യോമസേനാവിമാനങ്ങൾ ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറ്റി.
അതീവ രഹസ്യമായി പദ്ധതി, പക്ഷേ...
1961 ഏപ്രിൽ 17നു ബേ ഓഫ് പിഗ്‌സിനടുത്തുള്ള തീരത്തേക്കു ക്യൂബൻ പ്രവാസി ഗറില്ലാസംഘം കപ്പലുകളിലെത്തി. അതീവ രഹസ്യമായാണ് പദ്ധതി പ്ലാൻ ചെയ്തിരുന്നതെങ്കിലും അതിന്‌റെ രഹസ്യാത്മകത നഷ്ടപ്പെട്ടിരുന്നു. ഗറില്ലകൾ എത്തിയ കപ്പലുകളിൽ പലതും അപ്രതീക്ഷിതമായി പവിഴപ്പുറ്റുകളിൽ ഇടിച്ച് തകർന്നു. 1300 ഓളം പേർ തീരത്തെത്തിയെങ്കിലും കാസ്‌ട്രോയുടെ സൈന്യത്തിന്‌റെ ശക്തമായ ആക്രമണം അവർക്കു നേരിടേണ്ടി വന്നു. 114 ഗറില്ലകൾ മരിച്ചു. ആയിരത്തിലധികം പേരെ ക്യൂബൻ സൈന്യം പിടിച്ചു ബന്ധികളാക്കി. ഇതോടെ പദ്ധതി പരാജയമായി. 2014ൽ ഒബാമ ഭരണകൂടത്തിന്‌റെ കാലം വരെ യുഎസും ക്യൂബയുമായുള്ള കടുത്ത ഈർഷ്യ തുടർന്നു.