14 നില കെട്ടിടത്തിന്റെ ഉയരമൊക്കെ വെറുതെ! റഷ്യയുടെ സാത്താൻ മിസൈൽ പരാജയമാണെന്ന് വാദം
.jpg?w=1120&h=583)
Mail This Article
ഭൂമിയിലെവിടെയും ഏതു ലക്ഷ്യത്തെയും ആക്രമിക്കാൻ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ.... റഷ്യയുടെ ആർഎസ്–28 സാർമാറ്റ് എന്ന മിസൈലിനു സാക്ഷാൽ വ്ലാഡിമിർ പുട്ടിൻ തന്നെ നൽകിയിരിക്കുന്ന വിശേഷണം ഇതാണ്. സാത്താൻ– 2 എന്ന വിളിപ്പേരിലാണ് അവർ ഈ മിസൈലിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ സാർമാറ്റിന്റെ വികസനം പരാജയത്തിലേക്കു പോകുകയാണെന്നും ഇതിൽ കലിപൂണ്ടതിനാലാണു പുട്ടിൻ റഷ്യൻ ബഹിരാകാശ ഏജൻസിയുടെ മേധാവിയെ പിരിച്ചുവിട്ടതെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ട്,
റഷ്യൻ മിസൈലുകളിൽ ഏറ്റവും കരുത്തുറ്റതും ലോകത്തിലെ ഏറ്റവും നശീകരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലെന്നു കരുതപ്പെടുന്നതുമായ മിസൈലാണു സാർമാറ്റ്.രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയായ പ്ലെസെറ്റ്സ്കിൽ നിന്ന് മിസൈൽ വിജയകരമായി നേരത്തെ പരീക്ഷിച്ചിട്ടുണ്ട്.റഷ്യ തങ്ങളുടെ ദീർഘദൂരമിസൈലുകളിൽ പലതും പരീക്ഷിക്കുന്നത് പ്ലെസെറ്റ്സ്കിലെ സിലോയിൽ നിന്നാണ്.
മോസ്കോയിൽ നിന്ന് 800 കിലോമീറ്റർ അകലെയാണു പ്ലെസെറ്റ്സ്ക് സ്ഥിതി ചെയ്യുന്നത്. ആദ്യമായി നടത്തിയ പരീക്ഷണത്തിൽ റഷ്യയിലെ കംചറ്റ്ക മേഖലയിലെ ലക്ഷ്യസ്ഥാനത്തിൽ വിജയകരമായി സ്ട്രൈക്ക് നടത്താൻ സാർമാറ്റിനു സാധിച്ചു. വിക്ഷേപണസ്ഥലത്തു നിന്ന് ആറായിരം കിലോമീറ്റർ അകലെയാണു കംചറ്റ്ക.
10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും

ദീർഘനാളുകളായിവികസനഘട്ടത്തിലുണ്ടായിരുന്ന സാർമാറ്റ് മിസൈൽ റഷ്യൻ സായുധ സേനകളുടെ ഭാഗമായി മാറുമെന്നു കുറച്ചുകാലമായി അഭ്യൂഹമുണ്ടെങ്കിലും അതു നടന്നിരുന്നില്ല. ഇതാകാം പുട്ടിനെ ദേഷ്യം പിടിപ്പിച്ച സംഗതിയെന്നും കരുതപ്പെടുന്നുണ്ട്. രാജ്യത്തിന്റെ ശത്രുക്കളെ ചിന്താകുലരാക്കുന്ന ആയുധമാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഇതെപ്പറ്റി നേരത്തെ പറഞ്ഞത്.
18,000 കിലോമീറ്റർ ആക്രമണ റേഞ്ചുള്ള സാർമാറ്റ് മിസൈലിന് 10 ആണവ പോർമുനകൾ വഹിക്കാൻ സാധിക്കും. 10 ടണ്ണോളമാണ് ഇതിന്റെ മൊത്തം വാഹകശേഷി. ആണവായുധങ്ങൾ കൂടാതെ റഷ്യയുടെ കൈയിലെ അതിവിനാശ ബോംബുകളായ തെർമോബാറിക് ബോംബുകൾ, രാസായുധങ്ങൾ തുടങ്ങിയവയും വഹിക്കാൻ സാർമാറ്റിനു കഴിയും.
റഷ്യയ്ക്കു നാണക്കേടുണ്ടാക്കിയ റിപ്പോർട്ടുകൾ
യുഎസിന്റെ വിഖ്യാത ഐസിബിഎം ആയ എൽജിഎം 30 മിനിറ്റ്മാനെ എല്ലാ രീതിയിലും നിഷ്പ്രഭമാക്കുന്ന മിസൈലാണ് സാർമാറ്റെന്നും ചില യുദ്ധവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ഇരുന്നൂറ് ടണ്ണാണ് സാർമാറ്റ് മിസൈലിന്റെ മൊത്തം ഭാരം. 35.3 മീറ്റർ നീളവും 3 മീറ്റർ വീതിയുമുള്ള മിസൈൽ മൂന്ന് സ്റ്റേജിലുള്ള ഇന്ധനപ്രവർത്തനത്തിലാണു മുന്നോട്ടുപോകുന്നത്.ദ്രവീകൃത ഇന്ധനമാണ് മിസൈലിൽ ഉപയോഗിക്കുന്നത്. എന്നാൽ ഇത്രയൊക്കെ ഹൈപ്പിൽ നിൽക്കുമ്പോഴാണ് പുതിയ റിപ്പോർട്ടുകൾ വെളിയിൽ വരുന്നതെന്നതു റഷ്യയ്ക്കു നാണക്കേടുണ്ടാക്കിയിട്ടുണ്ട്.
റഷ്യയിൽ ഒരു കാലത്ത് പ്രബലരായി മാറിയ സാർമേഷ്യൻ ഗോത്രത്തിൽ നിന്നാണു സാർമാറ്റ് എന്ന പേര് മിസൈലിനു ലഭിച്ചത്. തെക്കൻ റഷ്യ, യുക്രെയ്ൻ, കസഖ്സ്ഥാൻ എന്നിവിടങ്ങളിലെ പരന്ന പുൽമേടുകളിൽ നാടോടികളായി ജീവിച്ചിരുന്ന സായുധ ഗോത്രമായിരുന്നു സാർമേഷ്യൻമാർ. കുതിരകളെ ഉപയോഗിക്കുന്നതിലും മിന്നൽ വേഗത്തിൽ ആഞ്ഞടിച്ച് ശത്രുക്കളെ തകർക്കുന്നതിലും ഇവർ പ്രബലരായിരുന്നു. ഉറാൽ മലനിരകൾക്കും ഡോൺ നദിക്കും ഇടയിലുള്ള പ്രദേശമാണ് ഇവർ നിയന്ത്രിച്ചിരുന്നത്. പിൽക്കാലത്ത് സിതിയരെ തോൽപിച്ച് തെക്കൻ റഷ്യയുടെ സമ്പൂർണ ആധിപത്യം ഇവർ നേടി.