ADVERTISEMENT

നാവികക്കരുത്തിൽ പുതിയ സീമകൾ തേടുകയാണ് ഇന്ത്യ. ഈസ്റ്റേൺ നേവൽ കമാൻഡിന്റെ ആസ്ഥാനമായ വിശാഖപട്ടണത്തിനു സമീപം വർഷ പ്രോജക്ട് എന്ന പദ്ധതിയുടെ ഭാഗമായി പുതിയൊരു നേവൽ ബേസ് സ്ഥാപിക്കുകയാണു രാജ്യം. ആണവ അന്തർവാഹിനികൾക്കായാണ് ഈ ബേസ്. ബംഗാൾ ഉൾക്കടലിലേക്ക് സുഗമമായി അന്തർവാഹിനികൾ വിന്യസിക്കാൻ ഈ ബേസ് യാഥാർഥ്യമാകുന്നതോടെ സാധിക്കും. മറ്റൊരു പ്രധാനപ്പെട്ട ബേസായ കാർവാറിലും വികസനപ്രവർത്തനങ്ങൾ ശക്തമാണ്. ഈ വർഷം 7000 ടൺ ഭാരമുള്ള അരിധമാനെന്ന ആണവ സബ്മറൈൻ രാജ്യം കമ്മിഷൻ ചെയ്യും.

ഇന്ത്യൻ മഹാസമുദ്രത്തിലെ അതീവതന്ത്രപ്രധാനമായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയ്ക്ക് നാവികശക്തി വളരെ പ്രധാനമാണ്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ നിർണായകശക്തിയായി രാജ്യത്തെ മാറ്റിയതിൽ നേവിയുടെ പങ്ക് വളരെ വലുതാണ്..ഇന്ത്യൻ നേവിയുടെ ആദ്യ സ്വതന്ത്ര ദൗത്യം 1961 ഗോവ വിമോചനയുദ്ധത്തിൽ വച്ചായിരുന്നു.

പിന്നീട് ഒരുപാട് ദൗത്യങ്ങളിൽ സേന പങ്കെടുത്തു. ഒട്ടേറെ പുതിയ യൂണിറ്റുകളും സേനയ്ക്കുണ്ടായി.ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തമാണ് മാർക്കോസ് അഥവാ മറൈൻ കമാൻഡോസ്. അതീവശേഷിയും മികവുമൊത്തിണങ്ങിയ ഈ കമാൻഡോ സേന മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള രക്ഷാദൗത്യങ്ങളിൽ പ്രധാനപങ്കുവഹിച്ചിരുന്നു.

navy-t - 1

 സാഗർ പ്രഹാരി ബാൽ

മുംബൈ ഭീകരാക്രമണത്തിനു ശേഷം രൂപമെടുത്ത മറ്റൊരു നേവി യൂണിറ്റാണു സാഗർ പ്രഹാരി ബാൽ. ഇന്ത്യയുടെ തീരദേശ മേഖലയിൽ പട്രോളിങ് നടത്തി സുരക്ഷ ഉറപ്പാക്കുകയാണ് ഇവരുടെ പ്രധാനദൗത്യം. നിലവിൽ എയർക്രാഫ്റ്റ് കാരിയറുകളും  ഡിസ്ട്രോയറുകളും ഫ്രിഗേറ്റുകളും കോർവെറ്റുകളും ആണവ, ഡീസൽ അന്തർവാഹിനികളുമൊക്കെ അടങ്ങിയതാണ് ഇന്ത്യയുടെ നാവികക്കരുത്ത്. ചരിത്രത്തിൽ പല നിർണായക ദൗത്യങ്ങളും നേവി നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ അതിപ്രശസ്തമാണു ട്രൈഡന്റ് ദൗത്യം.

അറുപതുകളുടെ അവസാനകാലഘട്ടത്തിൽ ഇന്ത്യ സോവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയ ഓസ 1 എന്നു പേരുള്ള 8 മിസൈൽ ബോട്ടുകൾ ഉപയോഗിച്ചായിരുന്നു ട്രൈഡന്റ് ദൗത്യം അരങ്ങേറിയത്. കപ്പലുകളെ തകർക്കാൻ സാധിക്കുന്ന സ്റ്റൈക്സ് മിസൈലുകളും അത്യാധുനിക റഡാറുകളും ഈ ബോട്ടുകളിലുണ്ടായിരുന്നു.

1971 ഡിസംബർ മൂന്നിന് പാക്ക് വ്യോമസേന ഇന്ത്യയുടെ ആറ് എയർഫീൽഡുകൾ ആക്രമിച്ചതോടെയാണു യുദ്ധം തുടങ്ങിയത്. പാക്കിസ്ഥാൻ നാവികസേനയുടെ മർമമായ കറാച്ചിയെ ആക്രമിക്കാൻ താമസിയാതെ ഇന്ത്യൻ നാവികസേന പദ്ധതിയിട്ടു. ഓസ 1 മിസൈൽ ബോട്ടുകൾ ഉപയോഗിച്ചാണ് ആക്രമണത്തിനു പദ്ധതിയിട്ടത്.റേഞ്ച് കുറവുള്ളതിനാൽ ഇവയ്ക്ക് അധികം സഞ്ചരിക്കാൻ സാധ്യമല്ലായിരുന്നു.ഓസ ബോട്ടുകളെ കപ്പലിൽ കെട്ടി വലിച്ച് കറാച്ചിക്കു സമീപം എത്തിക്കുക എന്നതായിരുന്നു നേവി കണ്ടെത്തിയ പ്രതിവിധി.മുംബൈയിൽ നിന്ന് ദൗത്യസേന കറാച്ചി ഹാർബറിനു സമീപമെത്തി.അവിടെ നിന്ന് നിപത്, നിർഘത്, വീർ എന്നീ മിസൈൽബോട്ടുകൾ തുറമുഖം ലക്ഷ്യമാക്കി നീങ്ങി.

 ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി

അന്നു രാത്രി 11 മണിയോടെ ഐഎൻഎസ് നിർഘതിലെ റഡാർ ആദ്യ ലക്ഷ്യം കണ്ടെത്തി. പിഎൻഎസ് ഖൈബർ എന്ന പാക്കിസ്ഥാൻ നേവിയുടെ ഡിസ്ട്രോയർ പടക്കപ്പലായിരുന്നു അത്. പിഎൻഎസ് ഷാജഹാൻ, വീനസ് ചലഞ്ചർ എന്ന സൈനിക ചരക്കുകപ്പൽ എന്നിവയുടെ സ്ഥാനങ്ങളും താമസിയാതെ റഡാർ അടയാളപ്പെടുത്തി. പാക്കിസ്ഥാൻ സൈന്യത്തനായുള്ള ആയുധങ്ങളും പടക്കോപ്പുകളും വഹിക്കുന്ന കപ്പലായിരുന്നു വീനസ് ചലഞ്ചർ.താമസിയാതെ ആക്രമണം തുടങ്ങി.

navy-td - 1

താമസിയാതെ മൂന്നു കപ്പലുകളും മുങ്ങി. പിഎൻഎസ് ഖൈബറിൽ നിന്ന് കറാച്ചി നാവികകേന്ദ്രത്തിലേക്ക് അപായസൂചന പോയി. കപ്പലുകൾ ആക്രമിച്ചു മുക്കിയ ശേഷം ബോട്ടുകളുടെ ശ്രദ്ധ തീരത്തെ ഇന്ധന സംഭരണ കേന്ദ്രങ്ങളിലേക്കായി. ഇവിടേക്കും മിസൈലുകൾ പാഞ്ഞു. ഇന്ധനടാങ്കുകൾക്ക് തീപിടിച്ച് കറാച്ചി ഹാർബറിൽ വൻ അഗ്‌നിബാധ ഉടലെടുത്തു.സമയം കളയാതെ ബോട്ടുകൾ തിരിച്ചു യാത്ര തുടങ്ങി. ഇതായിരുന്നു ട്രൈഡന്റ്.

യുദ്ധ സന്നദ്ധത മാത്രമല്ല, മാനുഷിക ഉന്നമനം ലക്ഷ്യമിട്ടുള്ള വിവിധ ദൗത്യങ്ങളിലും ഇന്ത്യൻ നാവികസേന ഭാഗഭാക്കാണ്. വിവിധ രാജ്യങ്ങളിലേക്കു കോവിഡ് കാലത്ത് സഹായമെത്തിച്ച പ്രധാന ദൗത്യമായിരുന്നു മിഷൻ സാഗർ. ഇന്ത്യയുമായി സൗഹൃദം പുലർത്തുന്ന 15 വിദേശ രാജ്യങ്ങളിലേക്ക് അന്ന് നേവി സഹായമെത്തിച്ചു. ഭക്ഷണം, മെഡിക്കൽ ഓക്സിജൻ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ വിവിധ രാജ്യങ്ങളിലെത്തി. ഇന്ത്യൻ മഹാസമുദ്രമേഖലയിൽ കപ്പലുകൾക്കു സഹായമെത്തിക്കുന്നതിലും ,അപകടങ്ങളിൽ ആദ്യം പ്രതികരിക്കുന്നതിലും, കടൽക്കൊള്ളയെ ചെറുക്കുന്നതിലും സദാ ജാഗരൂകമായിരിക്കുന്ന ശക്തിയാണ് ഇന്ത്യൻ നാവികസേന.

English Summary:

Defence Minister Rajnath Singh on Saturday inaugurated several projects at the Karwar naval base in light of the 10th anniversary of the SAGAR mission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com