ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്ന്; ഇന്ത്യയുടെ റഫാൽ ജെറ്റുകൾ ആകാശത്ത് മുരളുന്നു

Mail This Article
പഹൽഗാം ആക്രമണത്തിന് ശേഷം ഇന്ത്യൻ സായുധ സേനയുടെ മൂന്ന് വിഭാഗങ്ങളും - കര, നാവിക, വ്യോമ സേന - ഇപ്പോൾ അതീവ ജാഗ്രതയിലാണ്. പാക്കിസ്ഥാൻ അതിർത്തിയിൽ, ഇന്ത്യൻ റാഫേൽ ജെറ്റുകൾ പട്രോളിങ് ആരംഭിച്ചു. ഇന്ത്യൻ വ്യോമസേന 'ആക്രമൺ' എന്ന പേരിൽ വമ്പൻ യുദ്ധാഭ്യാസം നടത്തിയിരിക്കുന്നു. പർവതപ്രദേശങ്ങളിലും കരപ്രദേശങ്ങളിലുമുള്ള വ്യോമസേനയുടെ ആക്രമണ ശേഷി വർദ്ധിപ്പിക്കുക എന്നതായിരുന്നു ഈ അഭ്യാസ പ്രകടനത്തിന്റെ പ്രധാന ലക്ഷ്യം.
വ്യോമസേനയിലെ പൈലറ്റുമാർക്ക് ഉയർന്ന തീവ്രതയുള്ള സംഘർഷ സാഹചര്യങ്ങളെ അതേപടി അനുകരിക്കുന്ന തരത്തിലുള്ള പോരാട്ട പരിശീലനവും യഥാർത്ഥ സാഹചര്യങ്ങളിലെന്ന പോലുള്ള അനുഭവവും നൽകാനുള്ളതായിരുന്നു ഈ അഭ്യാസം. യുദ്ധശേഷിയും ഏകോപനവും മെച്ചപ്പെടുത്താനാണ് ഇത്തരം പരിശീലനങ്ങൾ നടത്തുന്നത്. സാധാരണയുള്ള അഭ്യാസം മാത്രമാണിതെന്ന് സൈനികവൃത്തങ്ങൾ പറയുമ്പോഴും തയാറാണ് എന്ന താക്കീതാണ് ശത്രുരാജ്യങ്ങൾക്ക് ലഭിക്കുക.

ഇന്ത്യൻ വ്യോമസേനയുടെ കരുത്തിൽ നിർണായക പങ്കുവഹിക്കുന്ന റാഫേൽ യുദ്ധവിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രണുകൾ നിലവിൽ തന്ത്രപ്രധാന മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്. പഞ്ചാബിലെ അംബാലയിലും പശ്ചിമ ബംഗാളിലെ ഹാഷിമാരയിലുമാണ് ഈ സ്ക്വാഡ്രണുകൾ നിലയുറപ്പിച്ചിരിക്കുന്നത്. അത്യാധുനിക മിസൈലുകളും അത്യാധുനിക റഡാർ സംവിധാനങ്ങളുമുള്ള റാഫേൽ വിമാനങ്ങൾ ഏത് സാഹചര്യത്തെയും നേരിടാൻ ശേഷിയുള്ളവയാണ്.
2019 ഫെബ്രുവരിയിൽ ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം നടന്നതിന് ശേഷം, പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ വ്യോമാക്രമണം നടത്താൻ ഇന്ത്യൻ വ്യോമസേനയെ കാര്യമായി ഉപയോഗിച്ചിരുന്നു. ഇതിനുശേഷമാണ് പ്രതിരോധ രംഗം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ ഫ്രാൻസിൽ നിന്ന് അത്യാധുനിക റാഫേൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കിയത്. ഈ വിമാനങ്ങൾ വ്യോമസേനയുടെ ആക്രമണ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചു.
'ആക്രമൺ' പോലുള്ള സൈനികാഭ്യാസങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ തയ്യാറെടുപ്പും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനുള്ള സുപ്രധാന നടപടിയാണ്. നിലവിലെ സാഹചര്യത്തിൽ ഇത് രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നു. നാവികസേനയ്ക്കായി 26 റഫാൽ എം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ. ഫ്രാന്‍സുമായി 63,000 കോടിയുടെ കരാറിലേർപ്പെടാൻ തീരുമാനിച്ചിട്ടുണ്ട്.

കനത്ത തിരിച്ചടി നൽകുന്ന വ്യോമസേന
1965 - ലെ ഇന്ത്യ– പാക്കിസ്ഥാൻ യുദ്ധമായിരുന്നു ഇന്ത്യൻ വ്യോമസേനയുടെ യശസ് ഉയർത്തിയത്. അതിർത്തി കടന്നുള്ള പാക്കിസ്ഥാന്റെ കടന്നുകയറ്റത്തിന് ഇന്ത്യൻ വ്യോമസേന കനത്ത തിരിച്ചടിയാണ് നൽകിയത്. പാക്കിസ്ഥാന്റെ നിരവധി ടാങ്കുകളും വിമാനങ്ങളും ഇന്ത്യ തകർത്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം പ്രധാനപ്പെട്ട നാലു യുദ്ധങ്ങളിൽ നിർണായക പങ്കുവഹിച്ച ഇന്ത്യൻ വ്യോമസേന ലോകത്തെ ഏറ്റവും മികച്ച വ്യോമസേനകളിലൊന്നാണിന്ന്. ഏറ്റവും അവസാനമായി പാക്കിസ്ഥാനിലെ ബാലാക്കോട്ടിലെ ഭീകര ക്യാംപുകൾ തകർത്ത് മടങ്ങിയതും വ്യോമസേനയായിരുന്നു.