ADVERTISEMENT

ചൈന നൽകിയ പി15 മിസൈലുകൾ പാക്കിസ്ഥാന്‍ പ്രദർശിപ്പിച്ചു. ഇതിനും മുൻപും ചില യുദ്ധങ്ങളിൽ അക്കാലത്തെ നവീന യുദ്ധോപകരണങ്ങളൊക്കെ വച്ച് ഇന്ത്യയെ തോൽപിക്കാൻ കച്ച കെട്ടിയിറങ്ങിയിട്ടുണ്ട് പാക്കിസ്ഥാൻ. എന്നാൽ പരാജയങ്ങളായിരുന്നു ഫലം. ഇന്ത്യൻ സേനയുടെ സമാനതകളില്ലാത്ത ബുദ്ധികൂർമതയും പ്രതികൂലസാഹചര്യങ്ങളെപ്പോലും തങ്ങൾക്കനുകൂലമാക്കാനുള്ള കഴിവുമാണ് ഈ ഘട്ടങ്ങളിൽ നിർണായകമായത്.

യുഎസ് നിർമിത ടാങ്കുകൾ
 
1965ലെ ഇന്ത്യാ–പാക്ക് യുദ്ധം രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഏറ്റവും തീവ്രമായ ടാങ്ക് പോരാട്ടം നടന്ന യുദ്ധമാണ്. യുഎസിൽ നിന്നു ലഭിച്ച പുത്തൻ എം48 പാറ്റൺ ടാങ്കുകളുടെ ആത്മവിശ്വാസത്തിലായിരുന്നു പാക്കിസ്ഥാൻ. പഞ്ചാബിലൂടെ ഈ ഭീകരൻ ടാങ്കുകൾ നയിച്ച് അമൃത്സർ പിടിച്ചടക്കാനായിരുന്നു അവരുടെ ഉദ്ദേശം. 1965 സെപ്റ്റംബർ 7ന് കസൂർ ഖെംഖാരൻ മേഖലയിൽ പാക്കിസ്ഥാൻ ‘സർപ്രൈസ്’ ആക്രമണം തുടങ്ങി.

സത്‌ലജ്, ബിയാസ് നദികൾക്കുമേലുള്ള പാലങ്ങളുടെ നിയന്ത്രണം പിടിച്ച് പഞ്ചാബിനെ ഒറ്റപ്പെടുത്തുക, ശേഷം ഡൽഹിയിലേക്കു പോകുക എന്നീ ലക്ഷ്യങ്ങളായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍. പിൽക്കാലത്ത് പാക്കിസ്ഥാന്റെ പട്ടാള ഏകാധിപതിയായി മാറിയ മുഷറഫും അന്ന് ഈ പടയിലുണ്ടായിരുന്നു. അന്നു ലഫ്റ്റനന്റായിരുന്നു മുഷറഫ്.

indian-army-men - 1

ഇന്ത്യൻ സേനയുടെ ബുദ്ധിപരമായ സ്ട്രാറ്റജി
 

ടാങ്കുകൾ വരുന്ന പാടങ്ങളിലേക്കു വെള്ളം ഇറക്കിവിട്ട് അവ ചെളിപ്പാടങ്ങളാക്കി. കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഫോർമേഷൻ കൈക്കൊണ്ടു. ചെളിയിൽ പുതഞ്ഞ പാക്ക് ടാങ്കുകൾ ചലനം നിലച്ചു നിന്നു. തുടർന്നായിരുന്നു ഇന്ത്യൻ പ്രത്യാക്രമണം. പാറ്റൺ ടാങ്കുകൾ ഉള്‍പ്പെടുന്ന അന്നത്തെ പാക്ക് ടാങ്ക് പടയിലെ 97 ടാങ്കുകൾ ഇന്ത്യൻ സേന പിടികൂടി. ഇവയിൽ ചിലതൊക്കെ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. പഞ്ചാബിലെ പാറ്റൺ നഗർ എന്ന ഗ്രാമത്തിൽ ഇന്നും ഇതു പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

മറ്റൊരു തിരിച്ചടി കടലിലായിരുന്നു
 

indian-army-new - 1
Image Credit: Canva

പാക്ക് അമിത ആത്മവിശ്വാസത്തിനേറ്റ മറ്റൊരു തിരിച്ചടി കടലിലായിരുന്നു. 1971 ബംഗ്ലാ വിമോചന യുദ്ധകാലം. യുദ്ധത്തിൽ കരസേനയ്‌ക്കൊപ്പം തന്നെ നാവിക, വ്യോമ സേനകളും പങ്കെടുക്കുകയും ശ്രദ്ധേയമായ സംഭാവനകൾ നൽകുകയും ചെയ്തു. യുഎസിന്റെ ഡയബ്ലോ എന്ന മുങ്ങിക്കപ്പലിനെ പാക്കിസ്ഥാൻ വാങ്ങി ‘പിഎൻഎസ് ഗാസി’ എന്ന പേരിൽ നീറ്റിലിറക്കി.പാക്ക് സൈന്യത്തിന്‌റെ ആദ്യ അന്തർവാഹിനിയായിരുന്നു ഇത്.

1971ൽ ഐഎൻഎസ് വിക്രാന്ത് എന്ന ഇന്ത്യൻ വിമാനവാഹിനിക്കപ്പൽ തകർക്കാൻ പാക്കിസ്ഥാൻ ഗാസിയെ നിയോഗിച്ചു. വിശാഖപട്ടണത്തായിരുന്നു വിക്രാന്ത്. ഗാസി 1971 നവംബർ 14നു കറാച്ചിയിൽ നിന്നു യാത്ര തിരിച്ചു. ഈ നീക്കം സംശയിച്ച ഇന്ത്യൻ നേവി വിക്രാന്തിനെ ആൻഡമാനിലേക്കു കൊണ്ടുപോയി. എന്നാൽ ഗാസി ഇനി പാക്കിസ്ഥാനിലേക്കു തിരിച്ചുപോകരുതെന്ന് സേന തീർച്ചപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ പടക്കപ്പലുകളിലൊന്നായ ഐഎൻഎസ് രാജ്പുത്തിനെ വിക്രാന്ത് എന്ന വ്യാജേന വിശാഖപട്ടണത്തു നിർത്തി.വിക്രാന്തിലേക്കെന്ന രീതിയിൽ രാജ്പുത്തിലേക്കു സേനാകേന്ദ്രങ്ങൾ സന്ദേശങ്ങൾ അയച്ചു.

ഇതു പിടിച്ചെടുത്ത പാക്കിസ്ഥാൻ സേന വിക്രാന്ത് വിശാഖപട്ടണത്തു തന്നെയുണ്ടെന്നു തെറ്റിദ്ധരിച്ചു. ഡിസംബർ മൂന്നിന് രാത്രി പന്ത്രണ്ടോടെ ഐഎൻഎസ് രാജ്പുത് ഗാസിയെ തേടി വിശാഖപട്ടണത്തു നിന്നു പുറപ്പെട്ടു. രാത്രി പന്ത്രണ്ടേകാലോടെ രാജ്പുത് വിശാഖപട്ടണത്തിനു സമീപമുള്ള ഡോ‍ൾഫിന്‍‌ ബോയ് എന്ന സമുദ്രമേഖലയിലെത്തി.

സോണാർ ഒഴികെ എല്ലാ ഇലക്ട്രോണിക് സംവിധാനങ്ങളും ഓഫ് ചെയ്തു വളരെ ജാഗരൂകമായിട്ടാണ് കപ്പൽ കിടന്നത്.അന്തർ വാഹിനികളെ ആക്രമിക്കാൻ ഉപയോഗിക്കുന്ന ഡെപ്ത് ചാര്‍ജ് എന്ന ബോംബുകൾ കപ്പൽ തയാറാക്കി നിർത്തി.അര നോട്ടിക്കൽ മൈല്‍ അകലെ ഏതോ അന്തർവാഹിനി എത്തിയതായി ഇതിനിടെ രാജ്പുത്തിന്റെ സോണാർ റൂമിൽ അറിയിപ്പു വന്നു.

ins-rajput - 1
Wikimedia Commons

കപ്പലിനെ വെട്ടിച്ചുമാറ്റാൻ ക്യാപ്റ്റൻ നിർദേശം നൽകി. കടലിലേക്കു രണ്ട് ബോംബുകൾ അയയ്ക്കുകയും ചെയ്തു.രണ്ട് വൻസ്ഫോടനങ്ങൾ കടലിൽ നടന്നു. നിമിഷങ്ങൾ കടന്നു പോയി.വെള്ളത്തിലേക്ക് എണ്ണ ഉയർന്ന് ഒരു പാട രൂപപ്പെട്ടു.പിഎൻഎസ് ഗാസി സ്ഫോടനത്തിൽ തകർന്നെന്ന് ഇന്ദർസിങ് തീർച്ചപ്പെടുത്തി. അദ്ദേഹം വിവരം വിശാഖപട്ടണത്തു വൈസ് അഡ്മിറൽ കൃഷ്ണനെ അറിയിച്ചു. പിറ്റേന്ന് രാവിലെ ഗാസിയുടെ അവശിഷ്ടങ്ങൾ മേഖലയിൽ നിന്ന് ഇന്ത്യൻ നാവികസേനയുടെ തിരച്ചിൽ സംഘങ്ങൾ കണ്ടെത്തി.

Untitled design - 1
Google Trends image displays the search volume (From 11:34 am to 14:43 pm on 28 April 2025) trend for india pakistan
English Summary:

India's military victories over Pakistan, showcasing the strategic brilliance of the Indian Army in the 1965 and 1971 wars. Learn about the Khemkaran battle, the sinking of PNS Ghazi, and the decisive role of intelligence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com