ADVERTISEMENT

ലോകത്തെ ആണവശക്തിയായ രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാനുമുണ്ട്. 1971ലെ ബംഗ്ലാ വിമോചന യുദ്ധത്തിൽ പാക്കിസ്ഥാൻ‍ തോറ്റു, ബംഗ്ലദേശ് എന്ന പുതിയൊരു രാജ്യം പിറന്നു. പാക്ക് പൊതുബോധത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ആ തോൽവി.ഇന്ത്യയുമായുള്ള മുൻകാല യുദ്ധങ്ങളിലെ പരാജയങ്ങൾ പൊതുജനങ്ങളിൽ അത്ര ഏശാതെ സൂക്ഷിക്കാൻ പാക്ക് ഭരണകൂടങ്ങൾക്കു കഴിഞ്ഞിരുന്നു. എന്നാൽ 1971ൽ ഇതൊന്നും നടന്നില്ല.

ഇന്ത്യൻ സൈന്യത്തിന്റെ ലഫ്.ജനറലായ ജെ.എസ് അറോറയുടെ മുൻപിൽ പരാജയഭാരത്താൽ തലകുനിച്ചിരുന്ന് പാക്ക് ലഫ്. ജനറൽ അബ്ദുല്ല ഖാൻ നിയാസി കീഴടങ്ങൽ പത്രത്തിൽ ഒപ്പുവയ്ക്കുന്നത് പാക്കിസ്ഥാനെ അപമാനത്തിന്റെ കൊടുമുടികളിലേക്കു കയറ്റി. ഇനിയും പരാജയം മൂടിവയ്ക്കാൻ പാക്ക് ഭരണകൂടത്തിനാകുമായിരുന്നില്ല.

അതിനു പിന്നാലെയാണ് 1974ൽ പൊഖ്റാനിൽ ഇന്ത്യയുടെ പ്രഥമ ആണവപരീക്ഷണം.  ഏറ്റവും വലിയ പ്രതിയോഗികൾ ആണവായുധ സാങ്കേതികവിദ്യ നേടിക്കഴിഞ്ഞെന്ന ഞെട്ടിക്കുന്ന സത്യം പാക്ക് ഭരണമാധികാരികളെ ഉറക്കമില്ലായ്മയിലേക്കു തള്ളിവിട്ടു.

ഹേഗിലെ കൂടിക്കാഴ്ച

വളരെ സങ്കീർണവും എങ്ങുമെത്താത്തതുമായ ഒരു ആണവപദ്ധതി അക്കാലത്തു പാക്കിസ്ഥാനുമുണ്ടായിരുന്നു. പ്ലൂട്ടോണിയത്തിൽ നിന്ന് ആണവായുധം വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയായിരുന്നു ഈ പദ്ധതി. അക്കാലത്ത് ഹേഗിൽവച്ച് എ.ക്യു. ഖാൻ അഥവാ അബ്ദുൽ ഖാദീർ ഖാൻ എന്ന പാക്ക് വംശജനായ ശാസ്ത്രജ്ഞൻ പാക്കിസ്ഥാൻ അധികാരികളെ കാണുകയും പാക്കിസ്ഥാനു വേണ്ടി ആണവായുധം ഉണ്ടാക്കാൻ സഹായിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. 

പ്ലൂട്ടോണിയം പദ്ധതി എവിടെയുമെത്തില്ലെന്നും യുറേനിയം സമ്പുഷ്ടീകരണത്തിലൂടെയെ പാക്കിസ്ഥാന് ആണവശേഷി സാധ്യമാകുയുള്ളൂവെന്നും ഖാൻ അന്നത്തെ പാക്ക് പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയെ ധരിപ്പിച്ചു. ഖാനിൽ വിശ്വാസം തോന്നിയ ഭൂട്ടോ മുന്നോട്ടുപോകാൻ സമ്മതം നൽകുകയും ചെയ്തു.സെൻട്രിഫ്യൂജുകൾ എന്ന സാങ്കേതികസംവിധാനങ്ങൾ ഉപയോഗിച്ച് യുറേനിയം സമ്പുഷ്ടീകരണം സാധ്യമാകുമെന്നും ഖാൻ ഭൂട്ടോയോടു പറഞ്ഞു.

സെൻട്രിഫ്യൂജ് മോഷണം

എ.ക്യു.ഖാനുമായി ബന്ധപ്പെട്ട് ചില ഭൂതകാല സംഭവങ്ങളുണ്ടായിരുന്നു.അവിഭക്ത ഇന്ത്യയിലെ ഭോപ്പാലിൽ, പഷ്തൂൺ വേരുകളുള്ള കുടുംബത്തിൽ ജനിച്ച ഖാൻ 16 വയസ്സുവരെ ഇന്ത്യയിലാണു ജീവിച്ചത്. 1952ൽ പാക്കിസ്ഥാനിലെത്തി. കറാച്ചി സർവകലാശാലയിൽ നിന്നു ശാസ്ത്രബിരുദം നേടിയ ശേഷം അവിടത്തെ നഗരസഭയുടെ മെട്രോളജി ഡിപ്പാർട്മെന്റിൽ ജീവനക്കാരനായി 3 വർഷത്തോളം ജോലി നോക്കി.

തുടർന്ന് ഉപരിപഠനത്തിനായി പശ്ചിമജർമനിയിലെത്തി.പിന്നീട് നെതർലൻഡ്സിലെത്തിയ ഖാൻ അവിടത്തെ ഡെൽഫ്റ്റ് സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് മാസ്റ്റേഴ്സ് നേടുകയും പിന്നീട് ബെൽജിയത്തിലെ ല്യൂവൻ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടുകയും ചെയ്തു. 

അക്കാലത്ത് അവിടെ ഖാന്റെ പ്രഫസറായിരുന്ന മാർട്ടിൻ ബ്രാബേഴ്സ് ശുപാർശ ചെയ്തതനുസരിച്ച് നെതർലൻഡ്സിലെ ആംസ്റ്റർഡാമിലുള്ള ഒരു ലാബിൽ ഖാൻ ജോലിക്കുകയറി. അവിടെ നിന്ന് ആണവ കമ്പനിയായ യൂറെൻകോയിൽ സീനിയർ തസ്തികയിലുള്ള ജോലിയിലേക്കു പ്രവേശിച്ചു. യുറേനിയം സമ്പുഷ്ടീകരണമായിരുന്നു യൂറെൻകോയുടെ പ്രധാന മേഖല.

പിന്നീടാണ് ഖാൻ ആ പണി ചെയ്തത്

 മാതൃകമ്പനിയായ ഡച്ച് യൂറെൻകോയുടെ സെൻട്രിഫ്യൂജ് പ്ലാനുകൾ ഖാൻ മോഷ്ടിച്ചു അത്രെ. ഇതു ആണവ ഇന്ധനം സപ്ലൈ ചെയ്യുന്ന ഡീലർമാരുടെ വിവരങ്ങളും ചേർത്ത് ഒരു വർഷത്തോളം മിനക്കെട്ട് ഖാൻ ഒരു ശേഖരമുണ്ടാക്കി. അൽമേലോയിലെ ആണവസമ്പുഷ്ടീകരണ പ്ലാന്റിൽ പലതവണ സന്ദർശനങ്ങൾ നടത്തി. ഇതിനിടെ യൂറെൻകോ അധികൃതർക്ക് സംശയം തോന്നിത്തുടങ്ങിയതിനാൽ അവർ  മറ്റു ഡിപ്പാർട്ടുമെന്റുകളിലേക്ക് ഖാനെ മാറ്റി.

ഇതോടെ ഖാന് പേടിയായിത്തുടങ്ങി. തന്നെ നെതർലൻഡ്സ് അധികൃതർ അറസ്റ്റ് ചെയ്യുമെന്ന് ഖാൻ വിശ്വസിച്ചു. ഒടുവിൽ തന്റെ ഭാര്യയും രണ്ടുമക്കളുമായി 1975ൽ ഖാൻ പാക്കിസ്ഥാനിലേക്കു കടന്നു.താമസിയാതെ പാക്ക് ആണവപദ്ധതിയുടെ ഒരു ഭാഗമായി മാറി. അക്കാലത്തെ പദ്ധതിയെ നിയന്ത്രിച്ചത് മുനീർ അഹമ്മദ് ഖാൻ എന്ന മറ്റൊരു ശാസ്ത്രജ്ഞനായിരുന്നു. മുനീറുമായി ആശയപരമായ പ്രശ്നങ്ങൾ ഉടലെടുത്തതോടെ പാക്കിസ്ഥാനിലെ കഹുത്ത ആസ്ഥാനമാക്കി ഖാൻ റിസർച് ലബോറട്ടറീസ് എന്ന പ്രത്യേക ഗവേഷണകേന്ദ്രം ഖാൻ തുറന്നു.

പാക്ക് പട്ടാളത്തിന്റെ അകമഴിഞ്ഞ പിന്തുണ ‘കഹൂത്ത പദ്ധതി’ എന്നു വിളിപ്പേരുള്ള ആണവവികസന പ്രോഗ്രാമിന് ഉണ്ടായിരുന്നു.‘സെൻട്രിഫ്യൂജ് ഖാൻ’ എന്ന വിളിപ്പേരിൽ എ.ക്യു.ഖാൻ സൈനികവൃത്തങ്ങൾക്കുള്ളിൽ അറിയപ്പെട്ടു. ഏതായാലും 1998ൽ പാക്കിസ്ഥാൻ ആണവ സാങ്കേതിക വിദ്യ സ്വായത്തമാക്കുകയും രാജ്യത്തിന്റെ ചഗായ് മേഖലയിൽ ആദ്യ ആണവവിസ്ഫോടനം നടത്തുകയും ചെയ്തു.

ഇതിന്റെ ഏറ്റവും കൂടുതൽ ക്രെഡിറ്റ് ലഭിച്ചത് ഖാനാണ്. എന്നാൽ ഖാനെക്കാൾ സംഭാവനകൾ നൽകിയ മറ്റനേകം ശാസ്ത്രജ്ഞർ പദ്ധതിക്കു പിന്നിലുണ്ടായിരുന്നെന്നും തികഞ്ഞ മീഡിയ ഷോമാനായ ഖാൻ ഒറ്റയടിക്ക് രാജ്യത്തെ ദേശീയ ഹീറോയായി മാറാൻ വേണ്ടി എല്ലാം തന്റെ പേരിലാക്കുകയായിരുന്നെന്നും പിന്നീട് ആരോപണമുയർന്നു. ഖാൻ പാക്കിസ്ഥാന്റെ ദേശീയ ഹീറോ ആകുക തന്നെ ചെയ്തു. പാക്കിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതി രണ്ടുതവണ നേടിയ ഒരേയൊരാൾ എ.ക്യു.ഖാൻ മാത്രമാണ്.

nuclear-fission - 1

ഉത്തര കൊറിയയും ലിബിയയും

 ഖാൻ ആണവ സാങ്കേതിക വിദ്യ ലിബിയ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾക്കു നൽകിയെന്ന് താമസിയാതെ വെളിപ്പെടുത്തൽ വന്നു. ഖാൻ 13 തവണ ഉത്തരകൊറിയ സന്ദർശിച്ചതും മറ്റും ഇതിനു ബലമേകി. ഖാനിന്റെ സംഭാവനയിൽ നിന്നാണ് ഉത്തര കൊറിയയും ലിബിയയുമൊക്കെ ആണവപദ്ധതികൾ രൂപീകരിച്ചതെന്ന് യുഎസ് ഉൾപ്പെടെയുള്ളവർ ആരോപണം ഉന്നയിച്ചു. 2003ൽ ലിബിയയുടെ ആണവപദ്ധതി യുഎസ് തകർത്തു. എന്നാൽ ഉത്തര കൊറിയ അവർക്കൊരു ഉത്തരമില്ലാത്ത സമസ്യയായി തുടരുന്നു.

അനധികൃത കൈമാറ്റം താമസിയാതെ തെളിഞ്ഞു. 2004ൽ ഖാൻ അറസ്റ്റിലായി. കുറ്റമെല്ലാം സമ്മതിച്ച ഖാൻ താൻ മാത്രമാണ് ഇതിനുത്തരവാദിയെന്ന് പറഞ്ഞു. എന്നാൽ പാക്ക് സർക്കാരും സൈന്യവും അറിയാതെ അങ്ങനെയൊരു കാര്യം എങ്ങനെ നടക്കുമെന്ന് പലകോണുകളിൽ നിന്നു സംശയമുയർന്നു. ഇതോടെ പാക്ക് സർക്കാർ പരുങ്ങലിലാകുകയും ഉടനടി തന്നെ പ്രസിഡന്റ് പർവേസ് മുഷറഫ്, ഖാനു മാപ്പു നൽകുകയും ചെയ്തു. എന്നാൽ 2009 വരെ ഖാൻ വീട്ടുതടങ്കലിൽ തുടർന്നു. ആണവ സാങ്കേതികവിദ്യയെ ഏറ്റവും നിരുത്തരവാദിത്വപരമായി കൈകാര്യം ചെയ്ത ഒരു വ്യക്തിത്വമായാണ് യുഎസും മറ്റും എ.ക്യു.ഖാനെ വിലയിരുത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com