അമേരിക്കൻ വിമാനവാഹിനിയിൽ നിന്ന് '570 കോടി രൂപ'യുടെ യുദ്ധവിമാനം കടലിൽ വീണു

Mail This Article
ചെങ്കടലിൽ ഹൂതികളുടെ ആക്രമണം തടയുന്നതിനിടെ യുഎസ് നാവികസേനയുടെ ആണവോർജ വിമാനവാഹിനിക്കപ്പൽ യുഎസ്എസ് ഹാരി എസ്. ട്രൂമാനിൽ നിന്ന് എഫ്/എ18 സൂപ്പർ ഹോര്‍ണെറ്റ് യുദ്ധവിമാനം കടലിൽ വീണതായി റിപ്പോർട്ട്.ഹാങർ ബേയിൽ നിന്ന് വിമാനം ടോ ട്രാക്ടറുപയോഗിച്ച് നീക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് യുഎസ് നാവികസേന പറയുന്നു.
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ നിന്ന് കപ്പലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കപ്പൽ പൊടുന്നനെ തിരിഞ്ഞതാണ് വിമാനം കടലിൽ വീഴാൻ കാരണമെന്ന് അധികൃതർപറഞ്ഞു. അതേസമയം, ഡ്രോൺ, മിസൈൽ ആക്രമണം നടത്തിയതായി ഹൂതികളും അവകാശപ്പെടുന്നുണ്ട്. അപകടത്തിൽ ആളപായമില്ലെന്നും ഒരു നാവികന് നിസ്സാര പരിക്കേറ്റതായും അധികൃതർ പറയുന്നു. വിമാനം ഇപ്പോൾ ചെങ്കടലിൽ താഴ്ന്നിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഓരോ എഫ്/എ-18 യുദ്ധവിമാനത്തിനും ഏകദേശം 60 ദശലക്ഷം ഡോളറിലധികം വിലവരുമെന്നാണ് വിവരം. യുഎസ്എസ് ഹാരി എസ്. ട്രൂമാൻ കപ്പൽ നിലവിൽ ഇപ്പോൾ മിഡിൽ ഈസ്റ്റിലാണ് നിലയുറപ്പിച്ചിരിക്കുകന്നത് . ഈ സംഭവം കപ്പലിനെ ബാധിച്ചിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും നാവികസേന അറിയിച്ചു. വിമാനം തിരിച്ചെടുക്കുന്നതുമായാ ബന്ധപ്പെട്ട് വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ
നേരത്തെയും ഹൂതികൾ യുഎസ്എസ് ഹാരി എസ്. ട്രൂമാനെന്ന വിമാനവാഹിനിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.കുറച്ചു നാൾ മുൻപ് യുഎസ്എസ് ഗെറ്റിസ്ബർഗ്ഗ് എന്ന കപ്പലിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ എഫ്/എ-18 വിമാനം ചെങ്കടലിൽ തകർന്നിരുന്നു. അന്ന് പൈലറ്റുമാർ പാരച്യൂട്ട് ഉപയോഗിച്ചാണ് രക്ഷപ്പെട്ടത്.
നിമിറ്റ്സ്-ക്ലാസ് വിമാനവാഹിനിക്കപ്പലാണ് ഹാരി എസ്. ട്രൂമാൻ .അമേരിക്കയുടെ 33-ാമത്തെ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. 1998 ജൂലൈ 25-ന് ഇത് കമ്മീഷൻ ചെയ്തു.ഏകദേശം 90 വിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ഇതിന് ശേഷിയുണ്ട്.