ആനപ്പുറത്ത് ആൽപ്സ് കടന്ന ജനറൽ! റോമാ സാമ്രാജ്യം തേടിയെത്തിയ ഹാനിബാൾ

Mail This Article
ആഫ്രിക്കയിലെ കാർത്തേജിന്റെ സൈന്യാധിപനായ ഹാനിബാൾ 218 ബിസിയിൽ ആൽപ്സ് പർവതങ്ങൾ കടന്ന് യൂറോപ്പിലേക്ക് യുദ്ധത്തിനായി പോയി. ദുഷ്കരമായ ആൽപ്സ് കടക്കാൻ ഹാനിബാളിനെ സഹായിച്ചത് തന്റെ ആനപ്പടയാണ്. മുപ്പതിലധികം ആനകൾ ഈ സംഘത്തിലുണ്ടായിരുന്നെങ്കിലും ഒരെണ്ണം മാത്രമാണ് ദൗത്യത്തെ അതിജീവിച്ചത്. ഹാനിബാളിന്റെ സ്വന്തം ആനയും ഇന്ത്യൻ ആന വിഭാഗത്തിൽ പെടുന്നതുമായ സുരൂസായിരുന്നു ഇത്.
കാർത്തേജിൽ 247 ബിസിയിൽ ജനിച്ച ഹാനിബാൾ റോമിന്റെ പ്രതിയോഗിയായിരുന്നു. റോമൻ സഖ്യനഗരമായ സാഗുൻടം പിടിച്ചടക്കിയതോടെ റോം ഹാനിബാളിനു നേർക്ക് യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം പ്യൂനിക് യുദ്ധമെന്ന് ഇതറിയപ്പെടുന്നു. ഇന്നത്തെ സ്പെയിനുൾപ്പെടുന്ന ഐബീരിയ ഹാനിബാളിന്റെ ആധിപത്യത്തിലായിരുന്നു.
റോമിന്റെ ശക്തമായ നാവികസേനയെ നേരിടാതെ ഇറ്റലിയിലെത്താനാണു ആൽപ്സ് കടന്ന് ഹാനിബാൾ മുന്നോട്ടുനീങ്ങിയത്.ദുഷ്കരമായ ഈ ഘട്ടം പിന്നിട്ട് അദ്ദേഹം റോമിലെത്തി. അരലക്ഷത്തിലേറെ അംഗസംഖ്യയുള്ള അദ്ദേഹത്തിന്റെ പട പകുതിയായി ചുരുങ്ങി. എങ്കിലും റോമിനെതിരെ കുറേയേറെ വിജയങ്ങൾ അദ്ദേഹം നേടി. പക്ഷേ പിന്നീട് പരാജിതനായി.
ഹാനിബാളിന്റെ ആനപ്പുറത്തുള്ള ആ യാത്ര
ലോകയുദ്ധചരിത്രത്തിലെ ശ്രദ്ധേയമായ ഏടാണ് ഹാനിബാളിന്റെ ആനപ്പുറത്തുള്ള ആ യാത്ര. അപാരമായ ധീരതയും സഹനശേഷിയും സ്ഥിരോത്സാഹവുമാണ് കാർത്തേജിന്റെ പട അന്നു പുലർത്തിയത്.
ഇന്ത്യയുടെ ചരിത്രത്തിലെ സിന്ധു നദീതട സംസ്കാര കാലഘട്ടത്തിലാണ് ആനകളെ ആദ്യമായി മനുഷ്യർ ഇണക്കി വളർത്താൻ തുടങ്ങി, നാലായിരം വർഷങ്ങൾക്കു മുൻപാണ് ഇത്. ആനകളെ ഇണക്കിക്കൊണ്ടുനടക്കാൻ പരിശീലനം സിദ്ധിച്ച പാപ്പാൻമാർ അന്നേയുണ്ടായിരുന്നു. തടി പോലെയുള്ള ഭാരമേറിയ വസ്തുക്കൾ പിടിച്ചുമാറ്റുന്നതിൽ ആനകൾ ഉപയോഗിക്കപ്പെട്ടു.
യുദ്ധത്തിലും സൈന്യത്തിലും ആനകൾ പണ്ടേ ഉപയോഗിക്കപ്പെട്ടു. ഇന്ത്യയിൽ വേദകാലഘട്ടം മുതൽ ആനകളെ യുദ്ധത്തിൽ പങ്കെടുപ്പിച്ചിരുന്നു. ഇതിഹാസങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും ആനകളെ ഉപയോഗിച്ചുള്ള യുദ്ധത്തെപ്പറ്റി പരാമർശങ്ങളുണ്ട്.ചതുരംഗാടിസ്ഥാനത്തിലുള്ള പ്രാചീന ഇന്ത്യയിലെ സൈന്യങ്ങളുടെ നാലു ഘടകങ്ങളിൽ ഒന്ന് ആനകളായിരുന്നു. മഗധയിലെ രാജാവായ ബിംബിസാരന് ശക്തമായ ഒരു ഗജസൈന്യമുണ്ടായിരുന്നു. മഹാപദ്മ നന്ദന്റെ സൈന്യത്തിൽ ആറായിരത്തിലധികം ആനകളുണ്ടായിരുന്നു.അലക്സാണ്ടർ ചക്രവർത്തിയെ നേരിട്ട ഇന്ത്യൻ രാജാവായ പോറസിന്റെ സൈന്യത്തിൽ 85 ആനകളുണ്ടായിരുന്നു.
അക്കാമനീഡ്, സെലൂസിഡ്, സസാനിയൻ കാലഘട്ടങ്ങളിൽ ഇറാനിയൻ സൈന്യത്തിൽ ആനകൾ അവിഭാജ്യ ഘടകമായിരുന്നു. പേർഷ്യൻ വാർ എലിഫന്റ്സ് എന്നറിയപ്പെട്ട ഇവ കൂടുതലും ഇറാന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നാണ് നിയോഗിക്കപ്പെട്ടത്. ഇന്ത്യ, സിറിയ തുടങ്ങിയിടങ്ങളിൽ നിന്നുള്ള ആനകളെയും ഇറാനിൽ സൈനിക ആവശ്യത്തിനായി വാങ്ങിയിരുന്നു.