ഹിറ്റ്ലർ ശരിക്കും മരിച്ചിരുന്നോ? അതോ ബങ്കറിൽനിന്നു രക്ഷപ്പെട്ടോ? ഉയർന്ന വാദങ്ങൾ

Mail This Article
സോവിയറ്റ് യൂണിയനുമായി നടന്ന ബെർലിൻ പോരാട്ടത്തിൽ ജർമനി തോൽക്കാറായി. ആത്മവിശ്വാസം നശിച്ച അഡോൾഫ് ഹിറ്റ്ലർ ഭാര്യ ഈവ ബ്രൗണിനൊപ്പം ബെർലിനിലെ ബങ്കറിൽ സ്വയം ജീവനൊടുക്കി. ഹിറ്റ്ലർ ആത്മഹത്യ ചെയ്തതിന്റെ 80ാം വാർഷികമാണ് ഈ ഏപ്രിൽ 30ന് കടന്നുപോയത്. രണ്ടാം ലോകയുദ്ധം എന്ന വിപത്തിനെ അന്ത്യദശയിലെത്തിച്ച സംഭവമായിരുന്നു ഇത്.
എന്നാൽ ഹിറ്റ്ലർ ശരിക്കും മരിച്ചിരുന്നില്ലെന്ന പ്രചാരണം ഉടനെ തന്നെയുണ്ടായി. സോവിയറ്റ് യൂണിയനും ഈ പ്രചാരണത്തിൽ നല്ല പങ്കുണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാനായിരുന്നു അവരുെട ശ്രമം. എന്നാൽ അതു വലിയ ഗൂഢവാദങ്ങൾക്കു വഴിവച്ചു. കേട്ടാൽ ചിരിച്ചുതള്ളുന്ന ഗൂഢവാദങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.

ഹിറ്റ്ലർ യാഥാർഥ്യത്തിൽ ആത്മഹത്യ ചെയ്തില്ലെന്നും മറിച്ച് ചന്ദ്രനിലേക്കു പോയെന്നുമുള്ളത് ഇത്തരത്തിലൊന്നായിരുന്നു.ഹിറ്റ്ലറും നാത്സികളും വളരെയേറെ സാങ്കേതികമായ അറിവ് നേടിയിട്ടുണ്ടായിരുന്നെന്ന് ഇതു പ്രചരിപ്പിച്ചവർ പറയുന്നു.അതു കൊണ്ടുതന്നെ നേരത്തെ തന്നെ ഒരു രഹസ്യ ബങ്കർ അവർ ചന്ദ്രനിൽ പണികഴിപ്പിച്ചിരുന്നത്രേ. ലോകരംഗത്ത് തനിക്ക് എതിരായി കാറ്റ് വീശാൻ തുടങ്ങിയതോടെ ഹിറ്റ്ലർ നേരെ ചന്ദ്രനിലേക്കു വച്ചുപിടിച്ചത്രേ.
ചന്ദ്രനിലേക്കല്ല, മറ്റേതോ ഗ്രഹത്തിലേക്കാണ് ഹിറ്റ്ലർ പോയതെന്നും അതല്ല അന്റാർട്ടിക്കയിലേക്കാണു പോയതെന്നുമൊക്കെ ഗൂഢവാദമുയർത്തുന്നവരുണ്ട്. എന്നാൽ ബെർലിനിൽ അപരവ്യക്തിത്വങ്ങളെയാണ് ഹിറ്റ്ലർ ഇരുത്തിയിരുന്നെന്നും അവരാണു മരിച്ചതെന്നും മറ്റൊരു വാദമുണ്ട്. ശേഷം ഹിറ്റ്ലർ തെക്കേ അമേരിക്കയിലേക്കു പോയെന്നാണ് ഈ വാദക്കാർ പറയുന്നത്. എന്നാൽ ചരിത്രകാരൻമാർ ഈ വാദങ്ങളെയെല്ലാം തള്ളുന്നു. ഹിറ്റ്ലർ അന്ന് ബങ്കറിൽ ആത്മഹത്യ ചെയ്തിരുന്നു.
∙ഒരു ഏകാധിപതിയുടെ അന്ത്യം 76 വർഷങ്ങൾക്ക് മുൻപ് ഒരു ഏപ്രിൽ 30.
ഭീകരതയുടെയും മനുഷ്യത്വമില്ലായ്മയുടെയും ഒരു യുഗം ആ ബങ്കറിൽ തീർന്നു...ആയിരം വർഷങ്ങൾ നാത്‌സി ഭരണമെന്ന വലിയ സ്വപ്നത്തെ വെട്ടിമുറിച്ചിട്ടുകൊണ്ട്.അഡോൾഫ് ഹിറ്റ്ലർ എന്ന സമീപകാല ചരിത്രത്തിലെ സമാനതകളില്ലാത്ത ക്രൂരഭരണാധികാരി സ്വയം വെടിവച്ചുമരിച്ചു. ഒരു പതിറ്റാണ്ടിലധികം ലോകരാഷ്ട്രീയരംഗത്തെ മൊത്തത്തിൽ പിടിച്ചുകുലുക്കി ആളുകളിൽ ഭീതിയും ഭയവും ദു:ഖവും നിറച്ച 56കാരനായ ഫ്യൂററിന്റെ അവസാനം.
1943 മുതൽ തന്നെ ജർമനിയുടെ പതനം സുനിശ്ചിതമായിരുന്നു. ആ വർഷം ഫെബ്രുവരിയിൽ തന്നെ സ്റ്റാലിൻഗ്രാഡ് യുദ്ധത്തിൽ ജർമനിയുടെ ആറാം സേന സോവിയറ്റ് പടയ്ക്കു മുന്നിൽ അടിയറവു പറഞ്ഞു. പിന്നീടങ്ങോട്ടു തകർച്ചകളുടെ പരമ്പരകളായിരുന്നു. തൊട്ടടുത്ത വർഷമായ 1944 ജൂണിൽ സഖ്യകക്ഷികൾ ഫ്രാൻസിലെ നോർമൻഡി പിടിച്ചടക്കുകയും ജർമൻപടയെ തള്ളിനീക്കുകയും ചെയ്തു. കിഴക്കു നിന്നും പടിഞ്ഞാറു നിന്നും ഒരേപോലെ സൈനികസമ്മർദ്ദം ഉടലെടുത്തു. ജർമൻ സൈന്യാധിപർ തന്നെ ആസന്നമായ ഒരു തോൽവിയെപ്പറ്റി ചർച്ചകൾ നടത്തുകയും ഹിറ്റ്ലറിനെ വധിക്കാൻ പദ്ധതിയിടുകയും ചെയ്തു.

ഇവയെല്ലാം പരാജയപ്പെട്ടു. എന്നാൽ ഇതിനു പ്രതികാരമായി ഹിറ്റ്ലർ നടത്തിയ നടപടികളിൽ നാലായിരത്തിലധികം ജർമൻകാരാണു കൊല്ലപ്പെട്ടത്. 1945 ജനുവരിയായപ്പോഴേക്കും സോവിയറ്റ് സേന ബെർലിൻ പിടിച്ചടക്കുമെന്ന നില വന്നു. ഇതോടെ തന്റെ ഓഫിസിന് 55 അടി താഴെ സ്ഥിതി ചെയ്ത ബങ്കറിലേക്കു ഹിറ്റ്ലർ പിൻവാങ്ങി. യുദ്ധങ്ങളോ പൊടുന്നനെയുള്ള വ്യോമാക്രമണങ്ങളോ വന്നാൽ ഉടനടി രക്ഷപ്പെടാനായാണ് ആ ബങ്കർ പണികഴിപ്പിച്ചിരുന്നത്. 18 മുറികളുണ്ടായിരുന്ന അതിൽ പ്രത്യേക വൈദ്യുതി, ജല വിതരണ സംവിധാനങ്ങളുമുണ്ടായിരുന്നു. കൂടെ ഭാര്യ ഈവാ ബ്രൗണും ജീവിച്ചു.
ഹിറ്റ്ലറിന്റെയും ഈവയുടെയും മൃതശരീരങ്ങൾ പിന്നീട് നാത്‌സി അനുകൂലികൾ ചാൻസലറിയുടെ പൂന്തോട്ടത്തിൽ സംസ്കരിച്ചു. താമസിയാതെ തന്നെ സോവിയറ്റ് പട ബെർലിൻ ആക്രമിച്ചു കീഴ്പ്പെടുത്തി. അവർ ഹിറ്റ്ലറിന്റെ ശേഷിപ്പുകൾ അവിടെനിന്നു മാറ്റി. വരുംകാലങ്ങളിൽ ഹിറ്റ്ലറിന്റെ ആരാധകർ അവിടെ അയാൾക്കായി ഒരു സ്മാരകം പണിയാതിരിക്കാനായിരുന്നു അത്.