റഫാൽ, ജഗ്വാർ, എസ്‌യു 30 എല്ലാ പോർവിമാനങ്ങള്‍ ഗംഗാ എയർസ്ട്രിപ്പില്‍ പറന്നിറങ്ങുന്നു: അഭ്യാസപ്രകടനം

Mail This Article
ഉത്തർപ്രദേശിലെ ഗംഗാ എക്സ്പ്രസ് വേയുടെ 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ ഇന്ത്യൻ വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനങ്ങളുടെ അഭ്യാസപ്രകടനം. ഗംഗാ എക്സ്പ്രസ് വേ എയർസ്ട്രിപ്പിലേക്ക് ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും ചെയ്യുകയാണ്.
എസ്‌യു-30 എംകെഐ, മിറാഷ് -2000, മിഗ്-29, ജഗ്വാർ തുടങ്ങിയ മുൻനിര പോർവിമാനങ്ങളും സി-130ജെ സൂപ്പർ ഹെർക്കുലീസ്, എഎൻ-32 ഗതാഗത വിമാനങ്ങളും എംഐ-17 വി5 ഹെലികോപ്റ്ററുകളും ഗംഗാ എക്സ്പ്രസ് വേയിൽ പുതുതായി നിർമിച്ച 3.5 കിലോമീറ്റർ നീളമുള്ള എയർസ്ട്രിപ്പിൽ പരിശീലനം നടത്തുന്നു.
യുദ്ധം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ബദൽ റൺവേയായി പ്രവർത്തിക്കാനുള്ള എക്സ്പ്രസ് വേയുടെ കഴിവ് പരീക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു യുദ്ധവിമാനങ്ങളും ഗതാഗത വിമാനങ്ങളും ഉൾപ്പെടുന്ന ഈ ഹൈ പ്രൊഫൈൽ അഭ്യാസം. പാക്കിസ്ഥാനുമായുള്ള വർദ്ധിച്ചു വരുന്ന സംഘർഷങ്ങൾക്കിടയിലാണ് ഈ പ്രകടനമെന്നതാണ് ശ്രദ്ധേയം.
ഏപ്രിൽ 22 ന് പഹൽഗാം മേഖലയിൽ തീവ്രവാദികൾ 26 പേരെ കൊലപ്പെടുത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ വ്യോമസേനയുടെ ഈ നീക്കം. കരയിൽ മാത്രമല്ല, കടലിലും വ്യോമ മേഖലകളിലും അതീവ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. അറബിക്കടലിലും ഇന്ത്യൻ നാവികസേന പട്രോളിങ് പോലെയുള്ള പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്.
ദീർഘദൂര ആക്രമണ ശേഷി പ്രകടിപ്പിക്കുന്നതിനായി യുദ്ധക്കപ്പലുകളിൽനിന്നും വിജയകരമായി മിസൈൽ വിക്ഷേപണങ്ങളും അടുത്തിടെ നടത്തി. നാവികസേനയുടെ കപ്പലിലെ ഏറ്റവും പുതിയ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ ഐഎൻഎസ് സൂറത്ത്, മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈൽ (എംആർ-സാം) സിസ്റ്റം വിജയകരമായി പരീക്ഷിച്ചു. ഗംഗാ എക്സ്പ്രസ് വേയിലെ ഈ അഭ്യാസപ്രകടനം ഇന്ത്യൻ വ്യോമസേനയുടെ കാര്യക്ഷമതയും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സന്നദ്ധതയും വ്യക്തമാക്കുന്നതാണ്.