ADVERTISEMENT

സമീപകാലത്ത് പഹൽഗാമിൽ നടന്ന ഭീകരക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിവിധ സംസ്ഥാനങ്ങളിൽ മേയ് 7ന്  മോക്ക് ഡ്രില്ലുകൾ നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) നിർദ്ദേശം നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ സിവിൽ ഡിഫൻസ് സജ്ജത വിലയിരുത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഡ്രില്ലുകൾ ലക്ഷ്യമിടുന്നത്.

ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവയുൾപ്പെടെയുള്ള വടക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇത്തരം പരിശീലനം ലക്ഷ്യമിടുന്നതെന്ന് പരിശോധിക്കാം.

മോക്ക് ഡ്രില്ലുകളിൽ എയർ റെയ്ഡ് സൈറണുകൾ മുഴക്കുകയും അത്യാവശ്യ സുരക്ഷാ പരിശീലനം സാധാരണക്കാർക്കും വിദ്യാർഥികൾക്കും നൽകുകയും ചെയ്യും. കൂടാതെ, ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകൾ( വ്യോമാക്രമണം ഉണ്ടാകുമ്പോൾ വെളിച്ചം അണയ്ക്കുന്നതുപോലുള്ള), സുരക്ഷിതമായുള്ള ഒഴിപ്പിക്കൽ പദ്ധതികൾ തുടങ്ങിയവ അവലോകനം ചെയ്യുകയും പരിശീലിക്കുകയും ചെയ്യുക എന്നിവയും ഈ ഡ്രില്ലിൽ ഉൾപ്പെടും.മേയ് 7-ലെ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലുകളുടെ 5 പ്രധാന ഘട്ടങ്ങൾ താഴെ നൽകുന്നു:

∙വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ സ്ഥാപിക്കുക.

കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന മോക്ഡ്രില്ലിൽനിന്ന്. വിമാനം റാഞ്ചാനെത്തുന്നവരെ കീഴ്പ്പെടുത്തി യാത്രക്കാരെ രക്ഷപ്പെടുത്തുന്ന പരിശീലന പരിപാടിയായിരുന്നു നടന്നത്.
കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന മോക്ഡ്രില്ലിൽനിന്ന്. വിമാനം റാഞ്ചാനെത്തുന്നവരെ കീഴ്പ്പെടുത്തി യാത്രക്കാരെ രക്ഷപ്പെടുത്തുന്ന പരിശീലന പരിപാടിയായിരുന്നു നടന്നത്.(ഫയൽ ചിത്രം, മനോരമ)

∙വിദ്യാർഥികൾ ഉൾപ്പെടെയുള്ള സാധാരണക്കാർക്ക് സിവിൽ ഡിഫൻസ് ടെക്നിക്കുകളിൽ പരിശീലനം നൽകുക.

∙ബ്ലാക്ക്ഔട്ട് പ്രോട്ടോക്കോളുകൾ നടപ്പിലാക്കുക.

∙നിർണായക അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണം

∙ഒഴിപ്പിക്കൽ പദ്ധതികൾ അവലോകനം ചെയ്യുകയും പരിശീലിക്കുകയും ചെയ്യുക.

സിവിൽ ഡിഫൻസ് ഡ്രില്ലുകൾ എന്തിനാണ്?

പ്രകൃതിദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പ്: ഭൂകമ്പങ്ങൾ, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെ നേരിടാൻ ഇത്തരം പരിശീലന പദ്ധതികൾ ആവശ്യമാണ്. ഭൂകമ്പങ്ങളും സുനാമികളും കൂടുതലായി ഉണ്ടാകുന്ന ജപ്പാൻ പോലുള്ള രാജ്യങ്ങൾ സാധാരണക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ ദുരന്ത നിവാരണ ഡ്രില്ലുകൾ പതിവായി നടത്തുന്നു.

മനുഷ്യനിർമിത ദുരന്തങ്ങൾക്കുള്ള തയ്യാറെടുപ്പ്: വ്യാവസായിക അപകടങ്ങൾ, രാസവസ്തു ചോർച്ച, ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സംഘർഷങ്ങളുടെ ചരിത്രമുള്ളതോ ഭീഷണികൾ ഉണ്ടെന്ന് കരുതുന്നതോ ആയ രാജ്യങ്ങൾ ഈ ഡ്രില്ലുകൾക്ക് മുൻഗണന നൽകുന്നു. ഉദാഹരണത്തിന്, മിസൈൽ ആക്രമണങ്ങളെ നേരിടാൻ ഇസ്രയേൽ പതിവായി ഡ്രില്ലുകൾ നടത്തുന്നു.

പൊതുവായ അടിയന്തര തയ്യാറെടുപ്പ്:യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ പലപ്പോഴും യൂറോപ്യൻ യൂണിയൻ സിവിൽ പ്രൊട്ടക്ഷൻ മെക്കാനിസത്തിലൂടെ സംയുക്ത അഭ്യാസങ്ങളിൽ പങ്കെടുക്കാറുണ്ട്.

ഈ ഡ്രില്ലുകൾ നടത്തുന്നത് ഓരോ രാജ്യത്തെയും വിവിധ ഏജൻസികളാണ്:

സർക്കാർ ഏജൻസികൾ: സാധാരണയായി, സിവിൽ ഡിഫൻസിനായി ഒരു പ്രത്യേക സർക്കാർ സ്ഥാപനമോ മന്ത്രാലയമോ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ഇന്ത്യയിൽ, വരാനിരിക്കുന്ന മെയ് 7-ലെ ഡ്രില്ലുകൾക്ക് നേതൃത്വം നൽകുന്നത് ആഭ്യന്തര മന്ത്രാലയമാണ് (എംഎച്ച്എ). മറ്റ് രാജ്യങ്ങളിലും സമാനമായ ദേശീയതല ഏജൻസികളുണ്ട്.

പ്രാദേശിക അധികാരികൾ: പ്രാദേശിക തലത്തിൽ ഡ്രില്ലുകൾ സംഘടിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും പ്രാദേശിക ഭരണകൂടങ്ങൾക്ക് പ്രധാന പങ്കുണ്ട്. അവർ തങ്ങളുടെ സമൂഹങ്ങളെ നേരിട്ട് ഇതിൽ പങ്കാളികളാക്കുന്നു.

സന്നദ്ധ സംഘടനകൾ: പല രാജ്യങ്ങളിലും, സന്നദ്ധ സിവിൽ ഡിഫൻസ് സംഘടനകൾ തയ്യാറെടുപ്പിലും പ്രതികരണത്തിലും സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു.

സൈന്യം: ചില സാഹചര്യങ്ങളിൽ, ദേശീയ സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ സൈന്യം സിവിൽ ഡിഫൻസ് ആസൂത്രണത്തിലും പരിശീലനങ്ങളിലും പങ്കാളികളാകാറുണ്ട്.

ഒരു രാജ്യത്തിന്റെ പ്രത്യേക അപകടസാധ്യതകൾ, വിഭവങ്ങൾ, മുൻഗണനകൾ എന്നിവയെ ആശ്രയിച്ച് ഈ ഡ്രില്ലുകളുടെ സ്വഭാവവും ആവൃത്തിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ചില രാജ്യങ്ങൾ പതിവായി ദേശീയതല ഡ്രില്ലുകൾ നടത്തുന്നു, മറ്റുള്ളവ പ്രത്യേക പ്രദേശങ്ങളിലോ പ്രത്യേകതരം അടിയന്തര സാഹചര്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്കൂളുകളിലോ ജോലിസ്ഥലങ്ങളിലോ ഉള്ള ചെറിയ പരിശീലനങ്ങൾ മുതൽ വലിയ നഗരങ്ങളെയോ പ്രദേശങ്ങളെയോ ഉൾക്കൊള്ളുന്ന വലിയ സിമുലേഷനുകൾ വരെ നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com