ഇന്ത്യൻ വെബ്സൈറ്റുകൾ ലക്ഷ്യം വച്ചതായി പാക് ഹാക്കർ ഗ്രൂപ്പ്; പ്രതിരോധ നടപടികളുമായി സൈന്യം

Mail This Article
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായുള്ള സംഘർഷം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,ഇന്ത്യൻ പ്രതിരോധവുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ തുടർച്ചയായ സൈബർ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന് സുരക്ഷയും പ്രതിരോധ നടപടികളും ശക്തിപ്പെടുത്തുകയാണ് സൈന്യം. കഴിഞ്ഞ മെയ് ഒന്നിന് പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ, പ്രതിരോധ വകുപ്പിന്റെ നിരവധി വെബ്സൈറ്റുകൾ തകർക്കാനുള്ള ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിരുന്നു.
പാക് സൈബർ ഫോഴ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ഹാക്കർ ഗ്രൂപ്പ് ഇന്ത്യൻ പ്രതിരോധ വെബ്സൈറ്റുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി അവകാശപ്പെട്ടു. ആർമർഡ് വെഹിക്കിൾസ് നിഗം ലിമിറ്റഡ് (AVNL), മിലിട്ടറി എൻജിനിയറിങ് സർവീസസ് (MES), മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് (MP-IDSA) എന്നീ മൂന്ന് ഇന്ത്യൻ പ്രതിരോധ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തതായി ഈ ഗ്രൂപ്പ് സമൂഹമാധ്യങ്ങളിൽ അവകാശപ്പെട്ടു.

AVNL വെബ്സൈറ്റിൽ പാക്കിസ്ഥാൻ പതാകയുടെയും പാക് ടാങ്കിന്റെയും ചിത്രങ്ങൾ ഉപയോഗിച്ച് വികൃതമാക്കിയതായും, MES, MP-IDSA സൈറ്റുകളിൽ നിന്ന് പ്രതിരോധ ഉദ്യോഗസ്ഥരുടെ സെൻസിറ്റീവ്, വ്യക്തിഗത വിവരങ്ങൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്തിയതായും അവകാശപ്പെട്ടും. നിലവിൽ AVNL സൈറ്റ് ഒരു ഫോറൻസിക് ഓഡിറ്റിനായി താൽക്കാലികമായി പ്രവർത്തനരഹിതമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണം നടത്തുന്നത് ഇതാദ്യമല്ല
പാക്കിസ്ഥാനിൽ നിന്നുള്ള ഹാക്കർമാർ ഇന്ത്യൻ സൈറ്റുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ, ഇന്ത്യൻ സൈനികവുമായി ബന്ധപ്പെട്ട ക്ഷേമ, വിദ്യാഭ്യാസ വെബ്സൈറ്റുകളും ആക്രമിക്കപ്പെട്ടിരുന്നു. പ്രതിരോധ കേന്ദ്രങ്ങളിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സൈബർ ആക്രമണങ്ങളിലൂടെ പ്രതിരോധ ഉദ്യോഗസ്ഥരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.
സൈബർ സുരക്ഷാ വിദഗ്ധർ സൈബർ ഇടം സജീവമായി നിരീക്ഷിക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് പാക്കിസ്ഥാനുമായി ബന്ധമുള്ള ഹാക്കർമാർ നടത്തുന്ന കൂടുതൽ ആക്രമണങ്ങൾ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിന് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.

അതേസമയം മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വെബ്സൈറ്റ് സാധാരണ പോലെ പ്രവർത്തിക്കുന്നുണ്ട്,സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾക്കിടയിൽ, മനോഹർ പരീക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിലെ (എംപി-ഐഡിഎസ്എ) രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ സെക്യൂരിറ്റി കോർഡിനേഷൻ കമ്മിറ്റി (I4C), ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) എന്നിവയിലെ സൈബർ സുരക്ഷാ വിദഗ്ധർ, പ്രത്യേകിച്ച് പാക്കിസ്ഥാനിൽ നിന്നുള്ള ഏതെങ്കിലും കൂടുതൽ സൈബർ ആക്രമണങ്ങൾ കണ്ടെത്തുന്നതിനായി സൈബർ ഇടം സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
സൈബർ ആക്രമണകാരികൾ ഉയർത്തുന്ന ഭാവി അപകടസാധ്യതകൾ വേഗത്തിൽ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനുമാണ് ഈ തുടർച്ചയായ നിരീക്ഷണം ലക്ഷ്യമിടുന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു. ഉയർന്നുവരുന്ന സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനും, സുരക്ഷാ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ഡിജിറ്റൽ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും, കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾക്കെതിരെ സംരക്ഷണം നൽകുന്നതിനും ഉചിതമായതും ആവശ്യമായതുമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും വൃത്തങ്ങൾ പറഞ്ഞു.