പാക്കിസ്ഥാനിലെ ഭീകരരുടെ ഒളിത്താവളങ്ങൾ എങ്ങനെ കണ്ടെത്തി? ഓപ്പറേഷൻ സിന്ദൂരിന്റെ വിജയത്തിന് പിന്നിൽ

Mail This Article
പഹൽഗാം ഭീകരാക്രമണത്തിന്റെ തിരിച്ചടിയായി, പാക്കിസ്ഥാനെ വിറപ്പിച്ച് ഓപ്പറേഷൻ സിന്ദൂർ എന്നു പേരിട്ട ആക്രമണം ഇന്ത്യ നടത്തിയിരിക്കുന്നു. ഒൻപതോളം ഭീകര ക്യാംപുകൾ വിജയകരമായി ലക്ഷ്യമിട്ട സർജിക്കൽ സ്ട്രൈക്കിൽ ഒൻപതോളം ഭീകര ഒളിത്താവളങ്ങൾ നശിപ്പിച്ചു. മുസാഫർബാദ്, ബഹവൽപുർ, കോട്‌ലി, മുരിഡ്‌ക് എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലാണ് ആക്രമണം.
ലഷ്കറെ തയിബയുടെ ആസ്ഥാനമാണ് മുരിഡ്‌ക്. പുൽവാമ ആക്രമണത്തിന്റെ സൂത്രധാരൻ മസൂദ് അസ്ഹർ നേതൃത്വം നൽകുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണ് ബഹവൽപുർ. ആക്രമണങ്ങളുടെ ലക്ഷ്യസ്ഥാനം തിരിച്ചറിയാൻ വിവരങ്ങൾ നൽകിയത് ഇന്റലിജന്റ്സ് ഏജൻസികളാണ്. എങ്ങനെയാണ് തീവ്രവാദ കേന്ദ്രങ്ങളെക്കുറിച്ച് ഇത്രയും കൃത്യമായ വിവരം ലഭിച്ചതെന്ന് പരിശോധിക്കാം.
പാക്കിസ്ഥാൻ, പാക് അധിനിവേശ കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളെ ദേശീയ സാങ്കേതിക ഗവേഷണ സംഘടന (എന്‍ടിആര്‍ഒ) ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെ നിരീക്ഷിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുകയും നിർണായകമായ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ കണ്ടെത്തുകയും ചെയ്യുന്ന ദേശീയ ഏജന്‍സിയാണ് എന്‍ടിആര്‍ഒ.
ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹർ 1999ൽ മോചിതനായതുമുതൽ ബഹാവൽപൂർ വളരെക്കാലമായി ജെയ്‌ഷെ മുഹമ്മദിന്റെ താവളമായി പ്രവർത്തിച്ചുവരുന്നു. പുൽവാമ, പാർലിമെന്റ് എന്നിവയുൾപ്പെടെ ഇന്ത്യയിലെ പ്രധാന ആക്രമണങ്ങൾക്ക് പിന്നിൽ ജെയ്‌ഷെ മുഹമ്മദാണ്.
തീവ്രവാദികൾ ക്യാംപ് ചെയ്യുന്ന ലക്ഷ്യങ്ങളുടെ കൃത്യമായ കോർഡിനേറ്റുകൾ രഹസ്യാന്വേഷണ ഏജൻസികൾ നൽകിയിരുന്നു. ഇതോടെയാണ് ഭീകര ക്യാംപുകൾ ലക്ഷ്യമിടാൻ പ്രത്യേകം കൃത്യതയുള്ള യുദ്ധോപകരണങ്ങൾ ഉപയോഗിച്ചത്.