ADVERTISEMENT

പഹല്‍ഗാം ആക്രമണത്തിനു പകരമായി ഒൻപത് ഭീകര ക്യാംപുകൾ 24 മിസൈലുകളാൽ ആക്രമിച്ച് ഭീകരരെ വധിക്കാൻ ഇന്ത്യയ്ക്ക് 25 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ . വമ്പന്‍ സ്‌ഫോടനങ്ങള്‍ കേട്ട് ഞെട്ടിയുണർന്ന പാക്കിസ്ഥാൻ ഇന്ത്യ യുദ്ധം നടത്തിയെന്ന് പറഞ്ഞെങ്കിലും, ഒരൊറ്റ സാധാരണ പൗരനു പോലും ഏല്‍ക്കാത്ത രീതിയിലായിരുന്നു ആക്രമണമെന്ന് ഇന്ത്യ മറുപടിയും പറഞ്ഞു. ഇന്ത്യയില്‍ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം തീവ്രവാദ ആക്രമണത്തിന് കൃത്യം 15 ദിവസത്തിനുള്ളില്‍ ലക്ഷ്യം തെറ്റാത്ത പ്രത്യാക്രമണമാണ് ഇന്ത്യ ഇവിടങ്ങളില്‍ നടത്തിയത്. പാക്കിസ്ഥാനിലും, പാക്ക് അധിനിവേശ കശ്മീരിലുമുള്ള പ്രദേശങ്ങളിലായിരുന്നു ആക്രമണം. 

പ്രത്യാക്രമണം എല്ലാവരും തന്നെ പ്രതീക്ഷിച്ചിരുന്നു. കാത്തിരിക്കുകയുമായിരുന്നു. നേരത്തെ പാക്കിസ്ഥാന്‍ നടത്തിയ ഉറി, പുല്‍വാമ ആക്രമണങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരുന്നതിനാല്‍, പഹല്‍ഗാം ആക്രമണത്തിനും തിരിച്ചടി നല്‍കുമെന്ന കാര്യം വ്യക്തമായിരുന്നു. എന്നുണ്ടാകും എന്ന കാര്യത്തില്‍ മാത്രമായിരുന്നു സംശയം. 

ഇന്ത്യ 2016ലെ ഉറി ആക്രമണം നടന്ന് 10 ദിവസത്തിനു ശേഷമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയത്. 2019ലെ പുല്‍വാമ ആക്രമണത്തിനു ശേഷമുള്ള ആക്രമണമാകട്ടെ 11 ദിവസത്തിനു ശേഷവും. മെയ് 7ന് രാവിലെകര-നാവിക-വ്യോമ സേനകള്‍ പാക്കിസ്ഥാനിലും, പാക്ക് അധിനിവേശ കശ്മീരിലും പ്രവര്‍ത്തിച്ചുവന്ന 9 തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തു. ആക്രമണങ്ങളില്‍ 8 പേരുടെ മരണം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. അതേസമയം, 100 പേര്‍ക്കടുത്ത് മരിച്ചിട്ടുണ്ടാകാമെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.

പഹല്‍ഗാമിന്റെ സുന്ദരങ്ങളായ പുല്‍ത്തകടികളുടെ സൗന്ദര്യമാസ്വദിച്ചു നിന്ന നിരപരാധികള്‍ക്കു നേര്‍ക്ക്  ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിനെതിരെയായിരുന്നു അതീവ കൃത്യതയാര്‍ന്ന പ്രത്യാക്രമണം. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കോഡ് നാമത്തിലായിരുന്നു ഇത് നടത്തിയത്. പാക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍-ഇ-തയിബയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍സ് ഫ്രന്റ് ആണ് പഹല്‍ഗാം ആക്രമണത്തിനു പിന്നില്‍ എന്നാണ് വിവരം. 

കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യാക്രമണം നടത്തിയിരിക്കുന്നത് എന്നും ഇന്ത്യ പറഞ്ഞു. ആക്രമണം നേരിട്ടു കണ്ടവരുടെ മൊഴിയില്‍ നിന്നും പാക്കിസ്ഥാനി ഭീകര വാദികളുടെ റോള്‍ വ്യക്തമായിരുന്നു.  ആക്രമണകാരികള്‍ക്കെതിരെ പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, രണ്ടാഴ്ചകൊണ്ടു പോലും അയല്‍ രാജ്യം  ഒരു നടപടിയും സ്വീകരിച്ചില്ല എന്ന കാരണത്താലാണ് ഇന്ത്യ തിരിച്ചടിച്ചത്. 

ബാലക്കോട്ട് വ്യോമാക്രമണം-2019

ഫെബ്രുവരി 26, 2019 ന് ആണ് പാക്കിസ്ഥാനിലെ ബാലക്കോട്ടിലെ ജെയിഷിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം വ്യോമസേന പൊടിയാക്കിയത്. പുല്‍വാമ ആക്രമണത്തിനുള്ള തിരിച്ചടി ആയിരുന്നു ഇത്. ജെയിഷ്, ഇന്ത്യയ്ക്കു നേരെ മറ്റൊരു ആക്രമണത്തിനു മുതിരുകയാണ് എന്ന വിവരം കിട്ടിയതിനു ശേഷമാണ് ആക്രമണം എന്നും വിശ്വസിക്കപ്പെടുന്നു.

ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്‌സ്-2016

ഉറി മേഖലയിലെ ഇന്ത്യന്‍ പട്ടാള ക്യാമ്പിനു നേരെ നടത്തിയ ആക്രമണത്തിനു ശേഷം, സെപ്റ്റംബര്‍ 28, 2016നാണ് നിയന്ത്രണ രേഖയ്ക്കപ്പുറം ഇന്ത്യ കയറിയടിച്ചത്. ഇന്ത്യന്‍ കമാന്‍ഡോകള്‍ ഒന്നിലേറെ ഭീകരവാദ കേന്ദ്രങ്ങളാണ് തകര്‍ത്തത്. ഇന്ത്യയ്‌ക്കെതിരെ ഒരു ആക്രമണം നടത്താന്‍ ഒരുങ്ങുന്നു എന്ന വിവരം ലഭിച്ചതിനെതുടര്‍ന്നായിരുന്നു ഇതും. 

ഓപ്പറേഷൻ സിന്ദൂർ‌

ഇന്ത്യയുടെ കര-നാവിക-വ്യോമസേനകളുടെ സംയുക്തമായാണ് ആക്രമണം പ്ലാന്‍ ചെയ്ത് നടത്തിയത്. കര, കടല്‍, ആകാശമാര്‍ഗ്ഗങ്ങളില്‍ നടത്തിയ ആക്രമണമാണ് പാക്കിസ്ഥാനെ ഞെട്ടിച്ചത്. ജെയിഷ്-ഇ-മൊഹമ്മദിന്റെ ബഹവല്‍പുര്‍ ബേസ്, ലഷ്‌കറിന്റ മുരിഡ്‌കെ കേന്ദ്രം എന്നിവയടക്കമാണ് 9 കേന്ദ്രങ്ങള്‍ തകര്‍ത്തത്. 

English Summary:

Akshardham, Uri, Pulwama, Pahalgam: Op Sindoor Is India's 'No More' Message

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com