പാക്കിസ്ഥാൻ തയാറാക്കിയിരുന്നത് ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ; തകർത്തുതരിപ്പണമാക്കി ഇന്ത്യ!

Mail This Article
പഹൽഗാം ആക്രമണത്തിന് പിന്നാലെ നൂതന ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളായിരുന്നു പാകിസ്ഥാൻ തയാറാക്കിയിരുന്നത്. പക്ഷേ ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തൊടുത്ത മിസൈലുകളും ഹാമ്മർ ബോംബുകളും ഡ്രോണുകളും ഈ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നു ലക്ഷ്യം കണ്ടു. ഇപ്പോഴിതാ വ്യാഴാഴ്ച പാകിസ്ഥാനിലെ നിരവധി സ്ഥലങ്ങളിലെ വ്യോമ പ്രതിരോധ റഡാറുകൾ ഇന്ത്യൻ സേന തകർക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ.
ഇന്ത്യൻ അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിലധികം അകലെയുള്ള പഞ്ചാബ് പ്രവിശ്യയിലെ ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രമായ ബഹവൽപുരിലെ ആക്രമണവും ലാഹോർ, റാവൽപിണ്ടി എന്നിവയുൾപ്പെടെ പാകിസ്ഥാനിലെ വലിയ നഗരങ്ങളിലേക്ക് ഡ്രോണുകളെത്തിയതും പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിലെ പാളിച്ച കാണിക്കുന്നു.

സമർഥമായി എല്ലാ പ്രതിരോധ പാളികളെയും മറികടന്ന് ഇന്ത്യക്ക് എവിടെയും കടന്ന് ചെല്ലാന്‍ കഴിയുമെന്നും പാക്കിസ്ഥാന്റെ മിസൈൽ ആക്രമണനീക്കം എസ് 400 സംവിധാനമുൾപ്പെടെയുള്ളവ ഉപയോഗിച്ച് പ്രതിരോധിക്കാൻ കഴിയുമെന്നും തെളിയിച്ചിരിക്കുകയാണ് ഇന്ത്യ.
ചൈന പ്രിസിഷൻ മെഷിനറി ഇംപോർട്ട്-എക്‌സ്‌പോർട്ട് കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത FD-2000, HQ-9BE, HQ-16FE എന്നിവയാണ് പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 2019-ൽ ബലാകോട്ടിൽ നടന്ന വ്യോമാക്രമണം പാക്കിസ്ഥാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ ദുർബലതകൾ വെളിപ്പെടുത്തിയതിനെത്തുടർന്നാണ് ചൈനയുടെ നൂതന സംവിധാനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചത്.
റഷ്യൻ S-300 ന് സമാനമായ ഒരു ചൈനീസ് ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനമാണ് HQ-9 എന്നാണ് കരുതിയിരുന്നത്. ഭീഷണികൾ ട്രാക്ക് ചെയ്യുകയും ആകാശത്ത് വെച്ച് അവയെ നിർവീര്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം.പക്ഷേ ഇവയൊന്നും ഇന്ത്യൻ മിസൈലുകളൊന്നും തടഞ്ഞില്ല.
ഇന്ത്യയുടെ എസ്–400

റഷ്യൻ നിർമിത വ്യോമ പ്രതിരോധ സംവിധാനമായ എസ് 400. ശത്രുക്കളുടെ പോര്‍ വിമാനങ്ങളും ഡ്രോണുകളും ബാലിസ്റ്റിക് - ക്രൂസ് മിസൈലുകളുമെല്ലാം 40 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലത്തില്‍ വെച്ച് തീര്‍ത്തുകളയാന്‍ എസ്–400 നാവും.
എന്തായിരിക്കും ഈ റഷ്യന്‍ ആയുധത്തെ അങ്ങേയറ്റത്തെ അപകടകാരിയാക്കുന്നത്?.
ഒരേസമയം വ്യത്യസ്തമായ ലക്ഷ്യങ്ങള്‍ ഭേദിക്കാനുള്ള ശേഷിയാണ് എസ്–400 വ്യോമ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന പ്രത്യേകതയായി എടുത്തുകാണിക്കുന്നത്. അമേരിക്കന്‍ മാധ്യമമായ 19 ഫോർടിഫൈവ് (19fortyfive) ല്‍ പ്രതിരോധ വിദഗ്ധനായ പീറ്റര്‍ സുസിയു എഴുതിയ ലേഖനത്തില്‍ എസ്–400നെക്കുറിച്ച് വിദമായി പറയുന്നുണ്ട്.
400 കിലോമീറ്റര്‍ ദൂരപരിധിയില്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ലക്ഷ്യം ഭേദിക്കാന്‍ എസ്–400ന് സാധിക്കുമെന്നാണ് സിസിയു പറയുന്നത്.നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും കാറ്റില്‍പറത്തി റഷ്യ തങ്ങളുടെ ഈ ആയുധം നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ടെന്നും സിസിയു പറയുന്നു.
എസ്–400 ആദ്യം ചൈനയ്ക്കും ബലാറസിനും പിന്നീട് തുര്‍ക്കിക്കും ഇന്ത്യയ്ക്കുമാണ് റഷ്യ നല്‍കിയിട്ടുള്ളത്. അമേരിക്കന്‍ വിലക്ക് ഭീഷണികള്‍ വകവെക്കാതെയാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഈ വ്യോമ പ്രതിരോധ സംവിധാനം സ്വന്തമാക്കിയത്.