പാക്കിസ്ഥാന്റെ വമ്പൻ അമളി! പാരഷൂട്ടിലിറങ്ങിയ പാക്ക് പട്ടാളത്തെ മുട്ടുകുത്തിച്ച ഇന്ത്യൻ കർഷകർ

Mail This Article
എടുത്തുചാട്ടവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ള പ്രവർത്തനരീതികളും കാരണം പലതവണ പാക്ക് സൈന്യം വിമർശനമേറ്റിട്ടുണ്ട്. 1965ൽ ഇന്ത്യയുമായി നടത്തിയ യുദ്ധത്തിലും പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് വലിയ ഒരമളി സംഭവിച്ചിരുന്നു. പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രത്യേക സേന സ്പെഷൽ സർവീസ് ഗ്രൂപ്പ് എന്ന പേരിൽ 1956 മുതൽ പ്രവർത്തിച്ചിരുന്നു. 1965ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഒരു സാഹസിക നടപടിക്ക് തയാറെടുത്തു.
പ്രത്യേകസേനയെ വിമാനങ്ങളിൽ രഹസ്യമായി എത്തിച്ച് ആദംപുർ, പത്താൻകോട്ട്, ഹൽവാര എന്നിവിടങ്ങളിലെ വ്യോമസേനാത്താവളങ്ങളിലെ വിമാനങ്ങൾ ആക്രമിച്ചു തകർക്കുക, അതുവഴി യുദ്ധത്തിൽ മേൽക്കൈ നേടുക എന്നതായിരുന്നു പാക്ക് ലക്ഷ്യം. പത്താൻകോട്ടിനു സമീപം പാരഷൂട്ടിലിറങ്ങിയ സംഘം പലയിടത്തായി ചിതറിപ്പോയി. ഇരുട്ടും ദുഷ്കരമായ ഭൂപ്രകൃതിയും കാരണം അവർ അവിടെ പെട്ടു. പിന്നീടുള്ള 2 ദിവസങ്ങളിൽ ഇവരെ ഇന്ത്യൻ സേന പിടിച്ചു.
ഉടൻ തന്നെ സൈന്യം വളഞ്ഞു
ആദംപുരിലിറങ്ങിയവർക്കും സമാനവിധിയായിരുന്നു. ചോളപ്പാടങ്ങളിൽ അവർ ഒളിച്ചിരുന്നെങ്കിലും പഞ്ചാബി കർഷകർ സംഘം ചേർന്ന് ഇവരെ പിടിച്ചു. ചിലരെയൊക്കെ അവർ കൊല്ലുകയും ചെയ്തു. ഹൽവാരയിൽ എയർഫീൽഡിനു സമീപത്തായാണു പാക്ക് സൈനികർ ഇറങ്ങിയത്. ഇവരെ ഉടൻ തന്നെ സൈന്യം വളഞ്ഞു.
പാക്ക് സൈന്യത്തിന്റെ ഒരു കമാൻഡറും മറ്റൊരാളും രക്ഷപ്പെട്ടു. ബാക്കിയുള്ളവർ പിടിയിലായി. അന്ന് ഇന്ത്യയിലെത്തിയ 180 പാക്ക് സൈനികരിൽ 136 പേരെ യുദ്ധത്തടവുകാരായി പിടിച്ചു. 22 പേർ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർ രക്ഷപ്പെട്ടു. പാക്കിസ്ഥാന്റെ ഏറ്റവും പാളിയ യുദ്ധദൗത്യങ്ങളിലൊന്നായി ഈ പാരഷൂട്ട് ദൗത്യം അറിയപ്പെടുന്നു