പാക് മിസൈലുകളെ നിലംതൊടീക്കാത്ത വ്യോമ പ്രതിരോധം; ഇന്ത്യയുടെ സ്വന്തം 'അയൺ ഡോം' സുദർശൻചക്ര

Mail This Article
ഓപ്പറേഷൻ സിന്ദൂരിന് പ്രതികാരമായി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണം "സുദർശൻ ചക്ര" എന്ന് വിളിക്കപ്പെടുന്ന എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ഇന്ത്യയിലെ നിരവധി പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാൻ ശ്രമത്തെയാണ് ഇന്ത്യ വിഫലമാക്കിയത്. റഷ്യൻ നിർമിത എസ്-400 ഉൾപ്പെടെയുള്ള ലോകത്തെ ഏറ്റവും മികച്ച വ്യോമപ്രതിരോധ സംവിധാനങ്ങൾ പാക്ക്–ചൈന അതിര്‍ത്തികളില്‍ ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.
അമേരിക്കയുടെ എതിർപ്പ് മറികടന്ന് വാങ്ങിയ എസ് 400
വ്യത്യസ്ത ശ്രേണിയിലുള്ള മിസൈലുകൾ ഉപയോഗിക്കാൻ ശേഷിയുള്ള എസ്–400ന് ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ, യുദ്ധവിമാനങ്ങൾ, 400 കിലോമീറ്റർ വരെ ദൂരത്തിൽ പറക്കുന്ന ആളില്ലാ വിമാനങ്ങൾ എന്നിവയെ ഫലപ്രദമായി നേരിടാൻ കഴിയും.
എസ്-400 ട്രയംഫ് എയർ ഡിഫൻസ് സിസ്റ്റത്തിന്റെ പരിശീലനത്തിനായി വ്യോമസേനയിലെ (ഐഎഎഫ്) നൂറിലധികം ഉദ്യോഗസ്ഥർ റഷ്യയിലെത്തിയിരുന്നു. റഷ്യൻ മിലിട്ടറിയിൽ നിന്നുള്ള സംയുക്ത സംഘമാണ് സൈനികര്‍ക്ക് പരിശീലനം നൽകിയത്. അമേരിക്കയുടെ എതിര്‍പ്പുകളെ മറികടന്നാണ് ഇന്ത്യ എസ്-400 യൂണിറ്റുകൾ വാങ്ങാൻ തീരുമാനിച്ചത്.

തദ്ദേശീയ മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഫലപ്രദം
ഇന്ത്യയുടെ തദ്ദേശീയ മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ പ്രധാനപ്പെട്ടവയാണ് പൃഥ്വി എയർ ഡിഫൻസ് (പിഎഡി), അഡ്വാൻസ്ഡ് എയർ ഡിഫൻസ് (എഎഡി) എന്നിവ. വ്യത്യസ്ത ഉയരങ്ങളിൽ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ ശേഷിയുള്ളതാണ്. ആകാശ് മിസൈൽ സംവിധാനം ഉപരിതലത്തിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്നതും 30 കിലോമീറ്റർ വരെ ദൂരപരിധിയുള്ളതുമാണ്.
മൈക്രോ-മിസൈൽ സംവിധാനം 'ഭാർഗവാസ്ത്ര'

പാക് ഭീഷണിയെ നേരിടാൻ തദ്ദേശീയ ഡ്രോൺ പ്രതിരോധ ശേഷി വികസിപ്പിക്കുന്നതിൽ ഇന്ത്യ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ഇതിന് ഒരു പ്രധാന ഉദാഹരണമാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മൈക്രോ-മിസൈൽ സംവിധാനമായ 'ഭാർഗവാസ്ത്ര'. 64 മൈക്രോ-മിസൈലുകൾ വഹിക്കാൻ ശേഷിയുള്ള ഈ മൊബൈൽ പ്രതിരോധ പ്ലാറ്റ്ഫോം, ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ പ്രത്യേകം രൂപകൽപന ചെയ്തതാണ്.
ശത്രുക്കളുടെ ഡ്രോണുകളെ വിജയകരമായി ട്രാക്ക് ചെയ്യാനും നശിപ്പിക്കാനും 'ഭാർഗവാസ്ത്ര'യ്ക്ക് കഴിയുമെന്ന് പരീക്ഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. 'ഭാർഗവാസ്ത്ര' സംവിധാനത്തിൽ ഒരു "സോഫ്റ്റ് കിൽ" സംവിധാനം കൂടി ഉൾപ്പെടുത്തിയേക്കും. ഡ്രോണുകളെ നശിപ്പിക്കാതെ അവയുടെ ആശയവിനിമയ സിഗ്നലുകൾ തടസപ്പെടുത്തി നിർവീര്യമാക്കാൻ ഇത് സഹായിക്കും. വിവിധ ഭൂപ്രദേശങ്ങളിലും 5,000 മീറ്റർ വരെ ഉയരത്തിൽ പ്രവർത്തിക്കാൻ ശേഷിയുള്ള ഈ സംവിധാനം, എല്ലാ ദിശകളിൽ നിന്നുമുള്ള ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ ശക്തമായ ഒരു കവചം തീർക്കുന്നു.
'ഭാർഗവാസ്ത്രയിലെ നിരവധി നൂതന സാങ്കേതിക വിദ്യകളുണ്ട്. കമാൻഡ്-ആൻഡ്-കൺട്രോൾ സെന്റർ, അത്യാധുനിക സി4ഐ സംവിധാനങ്ങളും (കമാൻഡ്, കൺട്രോൾ, കമ്മ്യൂണിക്കേഷൻസ്, കംപ്യൂട്ടേഴ്സ്, ആൻഡ് ഇന്റലിജൻസ്) 10 കിലോമീറ്റർ വരെ ദൂരെയുള്ള ഇടത്തരം മുതൽ വലിയ UAV-കളെയും 6 കിലോമീറ്റർ വരെ ദൂരെയുള്ള ചെറിയ ഡ്രോണുകളെയും കണ്ടെത്താൻ ശേഷിയുള്ള റഡാറുകളും ഉപയോഗിക്കുന്നു.
ബരാക്-8 എന്ന ഗെയിം ചേഞ്ചർ
2021ൽ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ബരാക്-8, 70 കിലോമീറ്റർ പരിധിയിൽ ശത്രുക്കളുടെ യുദ്ധവിമാനങ്ങൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ, ആളില്ലാ ആകാശ വാഹനങ്ങൾ തുടങ്ങിയ ഭീഷണികളെ തകർക്കാൻ കഴിവുള്ള ഒരു മീഡിയം റേഞ്ച് സർഫസ്-ടു-എയർ-മിസൈൽ (എംആർഎസ്എഎം) സംവിധാനമാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇതിനെ ഇന്ത്യൻ വ്യോമ പ്രതിരോധത്തിലെ "ഗെയിം ചേഞ്ചർ" എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യയും ഇസ്രായേലും സംയുക്തമായാണ് ഈ സംവിധാനം വികസിപ്പിച്ചത്.
വിവിധ പാളികളുള്ള പ്രതിരോധ സംവിധാനം ഇന്ത്യയുടെ വ്യോമാതിർത്തിക്ക് ശക്തമായ സുരക്ഷ നൽകുന്നു. റഡാർ സംവിധാനങ്ങൾ ശത്രുക്കളുടെ സാന്നിധ്യം നേരത്തെ കണ്ടെത്തി കമാൻഡ് സെന്ററുകൾക്ക് വിവരം നൽകുന്നു. തുടർന്ന്, ഏറ്റവും അനുയോജ്യമായ മിസൈൽ ഉപയോഗിച്ച് ഭീഷണി നിർവീര്യമാക്കുന്നു.