ഒരു വർഷം നിരോധനം; പക്ഷേ വിമാനം വീഴ്ത്തിയ തെളിവെല്ലാം 'എക്സിൽ', വിചിത്ര വാദവുമായി പാക് മന്ത്രി

Mail This Article
പാക്കിസ്ഥാൻ അഞ്ച് ഇന്ത്യൻ ജെറ്റുകൾ വെടിവച്ചിട്ടുവെന്ന വാദത്തിന്റെ തെളിവ് ചോദിച്ചപ്പോൾ സോഷ്യൽ മിഡിയയിലെല്ലാം ഉണ്ടല്ലോയെന്ന് പറഞ്ഞ് നാണംകെട്ട് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സിഎൻഎൻ അഭിമുഖത്തിനിടെയാണ് യാതൊരു തെളിവും നൽകാനില്ലാതെ ഖ്വാജ ആസിഫ് കുഴങ്ങിയത്. ഇന്ത്യൻ ജെറ്റുകൾ പാക്കിസ്ഥാൻ വെടിവച്ചിട്ടതിന് തെളിവുണ്ടോ എന്ന് മാധ്യമപ്രവർത്തകൻ മന്ത്രിയോട് ചോദിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവരങ്ങളാണ് തെളിവായി ആസിഫ് ഉദ്ധരിച്ചത്.
'താങ്കൾ പ്രതിരോധ മന്ത്രിയാണ് സോഷ്യൽ മീഡിയയിലെ ഉള്ളടക്കത്തെക്കുറിച്ചല്ല സംസാരിക്കുന്നതെന്ന്' മാധ്യമപ്രവർത്തകൻ മറുപടിയും നൽകി.ഇത് രണ്ടാം തവണയാണ് ഖ്വാജ ആസിഫ് ഇത്തരത്തിലുള്ള പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടം നേടുന്നത്. ഏപ്രിലിൽ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ഇസ്ലാമാബാദ് മുമ്പ് ഭീകരവാദ ഗ്രൂപ്പുകളെ പിന്തുണച്ചിരുന്നുവെന്ന് സമ്മതിച്ചു.

നിരന്തരമുള്ള നിരോധനങ്ങൾക്ക് ശേഷം അടുത്തിടെ മാത്രം പാക്കിസ്ഥാനിൽ തുറന്നുകൊടുത്ത എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളെത്തന്നെ പാക്കിസ്ഥാന് തെളിവുകൾക്കായി ആശ്രയിക്കേണ്ടിവന്നത് വിചിത്രമെന്നാണ് നെറ്റിസൺസ് പറയുന്നത്. 2025 ഫെബ്രുവരിയിൽ രാജ്യത്തെ പൊതുതെരഞ്ഞെടുപ്പിന് ശേഷം പാക്കിസ്ഥാൻ നിരോധിച്ച എക്സ്, ഇപ്പോൾ ഇന്ത്യയുമായുള്ള സംഘർഷം പൊട്ടിപ്പുറപ്പെട്ടശേഷമാണ് ആക്സസ് പുനസ്ഥാപിച്ചതെന്നത് നിര്‍ണായകമാണ്.
ട്രോളുകൾക്ക് മറുപടി നൽകാനാണ് പുനസ്ഥാപിച്ചതെന്ന വിചിത്ര വാദമാണ് സെനറ്റർ പാൽവാഷ ഖാൻ ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്. നിലവിൽ ഓപറേഷൻ സിന്ദൂരിൽ എറ്റവും അധികം തെറ്റായ വിവരങ്ങള്‍ പുറത്തുവിടുന്നതും പാക്കിസ്ഥാൻ എക്സ് ഹാന്‍ഡിലുകളാണ്. പാക്ക് ഹാൻഡിലുകൾ പ്രചരിപ്പിച്ച തെറ്റായ വിവരങ്ങളുടെ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം.

നിരവധി തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ
പാക്കിസ്ഥാൻ അനുകൂല സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇന്ത്യൻ ജെറ്റുകൾ വീഴ്ത്തിയെന്ന അവകാശ വാദവുമായി തെറ്റിദ്ധരിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി. ഇന്ത്യയുടെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെയുൾപ്പെടെയുള്ള വസ്തുതാ പരിശോധനാ വിഭാഗം ആ വൈറൽ ചിത്രങ്ങളുടെ യാഥാർഥ്യം പെട്ടെന്ന് തുറന്നുകാട്ടി. പഞ്ചാബിലെ മോഗ ജില്ലയിൽ ഐഎഎഫ് മിഗ്-21 വിമാനാപകടവുമായി ബന്ധപ്പെട്ട 2021 ലെ പഴയ ഫോട്ടോയാണെന്ന് തിരിച്ചറിഞ്ഞു.