ആഴക്കടലിൽ ഒഴുകുന്ന ഇന്ത്യയുടെ വ്യോമത്താവളം; പേര് കേൾക്കുമ്പോൾ ശത്രുക്കൾ വിറയ്ക്കുന്ന 'വിക്രാന്ത്! വിഡിയോ

Mail This Article
പാക്കിസ്ഥാന്റെ നാവിക ശക്തി ദുർബലമായതിനാൽത്തന്നെ സംഘർഷം അധികരിക്കുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധമായും തന്ത്രപരമായ ഗെയിം-ചേഞ്ചറായും നിലകൊള്ളുകയാണ് ഐഎൻഎസ് വിക്രാന്ത്. 2022ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്ത് വെറുമൊരു യുദ്ധക്കപ്പലല്ല, തീരുമാനങ്ങളെടുക്കാനും ആക്രമണം അഴിച്ചുവിടാനും ശേഷിയുള്ള - കടലിലെ ഒരു സ്വയംപര്യാപ്തമായ കോട്ടയാണ്.
രാത്രിയും പകലും വിമാനങ്ങളിറങ്ങുന്ന സുസജ്ജമായ ആയുധത്താവളമായ വിക്രാന്തെന്ന ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി സമുദ്രത്തിൽ ശത്രുരാജ്യങ്ങൾക്ക് പേടിസ്വപ്നമാണ്. ഒരു ചെറുനഗരത്തിനു വേണ്ടതിലും അധികം സൗകര്യങ്ങളുള്ള, 14 നിലകളുള്ള ഒരു കൂറ്റൻ കെട്ടിട സമുച്ചയം പോലെയാണ് ഐഎൻഎസ് വിക്രാന്ത്. സംഘർഷസമയത്ത്, എതിരാളികൾക്ക് വൻ നാശനഷ്ടം വരുത്താൻ ശേഷിയുള്ള ഭീകരമായ യുദ്ധമേഖലയായി ഇത് മാറും. വിക്രാന്തിന്റെ വിശേഷങ്ങൾ.
കടലിൽ ഒഴുകുന്ന ചെറുനഗരം
ഷിപ്‌സ് കൺട്രോൾ സെന്റർ (എസ്സിസി) ആണ് ഈ കപ്പലിന്റെ തലച്ചോറ്. കപ്പലിനെ കടലിലൂടെ സുഗമമായി മുന്നോട്ട് നയിക്കുന്നത് ഫോർവേഡ് ത്രോട്ടിൽ കൺട്രോൾ റൂം എന്നറിയപ്പെടുന്ന ഭാഗമാണ്. കപ്പലിലെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതും നിയന്ത്രിക്കുന്നതും എസ്സിസിയിൽ നിന്നായിരിക്കും.
നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്ത ആദ്യത്തെ വിമാനവാഹിനിയാണ് ഐഎൻഎസ് വിക്രാന്ത്. രാജ്യത്ത് നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും വലിയ കപ്പൽ, കൊച്ചിൻ ഷിപ്‌യാർഡിൽ നിർമ്മിച്ച ആദ്യത്തെ പടക്കപ്പൽ, 3ഡി മോഡലിംഗ് സംവിധാനം ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത രാജ്യത്തെ ആദ്യ വിമാനവാഹിനി എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ ഇതിനുണ്ട്. 15 ഡെക്കുകൾ, 3 റൺവേകൾ, നാവികർക്ക് താമസിക്കാൻ 2300 കമ്പാർട്ടുമെന്റുകൾ എന്നിവ ഉൾക്കൊള്ളുന്ന വിക്രാന്ത്, 'കടലിൽ ഒഴുകുന്ന ചെറുനഗരം' എന്ന വിശേഷണത്തെ അന്വർത്ഥമാക്കുന്നു.
തുറമുഖത്തേക്ക് മടങ്ങാതെ 45 ദിവസം വരെ കടലിൽ തുടരും
262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുള്ള ഈ ഭീമാകാരമായ വിമാനവാഹിനിക്കപ്പലിന് 14 ഡെക്കുകളുണ്ട്. ഇത് 14 നില കെട്ടിടത്തിന്റെ ഉയരം നൽകുന്നു. ഇതിനുള്ളിൽ ഒരു ആശുപത്രി, നീന്തൽക്കുളം, ആധുനിക അടുക്കള എന്നിവയടക്കം എല്ലാ സൗകര്യങ്ങളുമുണ്ട്. ഇത് തുറമുഖത്തേക്ക് മടങ്ങാതെ 45 ദിവസം വരെ കടലിൽ സ്വയം സുസ്ഥിരമായ ഒരു യുദ്ധത്താവളമായി പ്രവർത്തിക്കാൻ വിക്രാന്തിനെ പ്രാപ്തമാക്കുന്നു. ഇതാണ് ശത്രുരാജ്യങ്ങൾക്ക് ഭീതിയുണ്ടാക്കുന്നത്.
ഈ കപ്പൽ ഇന്ത്യൻ നാവികസേനയുടെ ഭാഗമായപ്പോൾ, ഇതിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച കൊച്ചിൻ ഷിപ്‌യാർഡിനും നാവികസേനയ്ക്കുമൊപ്പം എല്ലാ മലയാളികൾക്കും അഭിമാന നിമിഷമായിരുന്നു. തദ്ദേശീയമായി ഒരു വിമാനവാഹിനി രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും ശേഷിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യം എന്ന അഭിമാനകരമായ നേട്ടമാണ് ഇന്ത്യ ഇതിലൂടെ കൈവരിച്ചത്.
ഫിക്സഡ് വിംഗ് യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനുമായി അത്യാധുനിക സ്റ്റോബാർ (ഷോർട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് റിക്കവറി) സംവിധാനമാണ് വിക്രാന്തിലുള്ളത്. പറന്നിറങ്ങുന്ന വിമാനങ്ങളെ കൊളുത്തിപ്പിടിച്ച് നിർത്താനുള്ള 3 അറസ്റ്റർ വയറുകൾ ഉൾപ്പെടെയുള്ള സംവിധാനമാണിത്.
കപ്പൽ നിർമ്മാണത്തിന് ആവശ്യമായ എക്സ്ട്രാ ഹൈ ടെൻസൈൽ സ്റ്റീൽ ആദ്യമായി രാജ്യത്ത് തദ്ദേശീയമായി നിർമ്മിച്ചതും ഒരു ചരിത്രമായിരുന്നു.വിക്രാന്തിൽ ഒരു ചെറിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തന്നെയുണ്ട്. സിടി സ്കാൻ സൗകര്യമുള്ള രാജ്യത്തെ ആദ്യത്തെ നാവിക കപ്പലാണ് വിക്രാന്ത് എന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മെഡിക്കൽ ജനറൽ വാർഡ്, ഐസൊലേഷൻ വാർഡ്, ഫീമെയിൽ വാർഡ്, കാഷ്വാലിറ്റി, ഐസിയ എന്നിവയെല്ലാം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.