ശത്രുക്കളെ ഇല്ലാതാക്കാൻ വവ്വാലിനെ ബോംബുമായി വിട്ടു, സ്വന്തം കെട്ടിടങ്ങളിൽ സ്ഫോടനം; അമേരിക്കൻ അമളികള്

Mail This Article
ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധസംവിധാനങ്ങളുള്ള രാജ്യമാണു യുഎസ്. എന്നാൽ പ്രതിരോധഗവേഷണത്തിന്റെ ഭാഗമായി യുഎസ് നടത്തിയ ചില പരീക്ഷണങ്ങൾ വലിയ അബദ്ധങ്ങളായി തീർന്നിരുന്നു.രണ്ടാം ലോകയുദ്ധ കാലത്ത് വവ്വാലുകളെ ബോംബുകളുടെ വാഹകരായി ഉപയോഗിച്ച് എതിരാളിയുടെ മേഖലകളിൽ പോയി അവയെ ഉപയോഗിച്ച് ആക്രമണം നടത്താൻ യുഎസ് ലക്ഷ്യമിട്ടിരുന്നു.
1941 ഡിസംബർ ഏഴിന് പെൻസിൽവേനിയക്കാരനായ ഡെന്റിസ്റ്റ് ലൈറ്റിൽ ആഡംസിന്റെ തലയിലാണ് ഈ ആശയം ആദ്യമുദിച്ചത്. യുഎസിലെ ന്യൂമെക്സിക്കോയിൽ വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു ആഡംസ്. അന്ന് പേൾ ഹാർബർ ആക്രമണത്തോടെ ജപ്പാൻ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവായി മാറിക്കഴിഞ്ഞിരുന്നു.ജപ്പാനെ തറപറ്റിക്കാൻ യുഎസ് എല്ലാ മാർഗങ്ങളും പരിഗണിക്കുന്ന കാലമായിരുന്നു അത്.
ഇവയെ അങ്ങ് യുദ്ധത്തിനുപയോഗിച്ചാലോ?
ന്യൂമെക്സിക്കോയിൽ ഒരുപാടു ഗുഹകളും ഖനികളുമൊക്കെയുണ്ട്. ഇവയിൽ ധാരാളം വവ്വാലുകളും പാർത്തിരുന്നു. ഇവയെ കണ്ടപ്പോഴാണ് ആഡംസിനു തലയിൽ ഐഡിയ കത്തിയത്. ഇവയെ അങ്ങ് യുദ്ധത്തിനുപയോഗിച്ചാലോ. വവ്വാലുകളുടെ ദേഹത്ത് ചെറിയ ബോംബുകൾ വച്ചുകെട്ടുക. എന്നിട്ട് ഇവയെ ശത്രുമേഖലയിലേക്കു പറത്തിവിടുക.
വവ്വാലുകൾ ഏതായാലും ബിൽഡിങ്ങുകളിലും മറ്റും ചെന്നു കയറും. അപ്പോൾ ബോംബ് പൊട്ടിയാൽ ജാപ്പനീസ് നഗരങ്ങളിൽ വ്യാപക നാശനഷ്ടത്തിന് അരങ്ങൊരുങ്ങുമെന്നായിരുന്നു ആഡംസിന്റെ പദ്ധതി. ഏതായാലും തന്റെ ആശയം അദ്ദേഹം വൈറ്റ് ഹൗസിലേക്ക് എഴുതി അറിയിച്ചു.ആഡംസിന്റെ ആശയം കുറച്ചു കുഴപ്പംപിടിച്ചതാണെന്നു തോന്നിയെങ്കിലും പരിഗണിക്കാൻ വൈറ്റ് ഹൗസ് തീരുമാനിച്ചു.
ആശയം ഒരു പദ്ധതിയായി യുഎസിന്റെ നാഷനൽ റിസർച് ഡിഫൻസ് കമ്മിറ്റി ഉയർത്തി.വവ്വാലുകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുള്ള ഡോണൾഡ് ഗ്രിഫിൻ എന്ന ശാസ്ത്രജ്ഞന് ഇവർ പദ്ധതി കൈമാറി. അനുകൂലമായ റിപ്പോർട്ടാണു ഗ്രിഫിൻ നൽകിയത്.അതോടെ ഒരു ഡെന്റിസ്റ്റിന്റെ തലയിൽ ഉദിച്ച പൊട്ട ആശയം യുഎസിന്റെ ദേശീയ പ്രതിരോധ പദ്ധതികളിലൊന്നായി മാറി. ഇതിന്റെ പരീക്ഷണത്തിനായി വവ്വാലുകളെ ശേഖരിക്കാൻ യുഎസ് അധികൃതർ തുടങ്ങി.

നൂറുകണക്കിനു ഖനികളിലും അനേകം ഗുഹകളിലുമൊക്കെ നടന്ന് അവർ വവ്വാലുകളെ ഒപ്പിച്ചു.ഇവയെ മയക്കി കിടത്തിയ ശേഷമായിരുന്നു ബോംബ് ഘടിപ്പിച്ചത്. പരീക്ഷണം നടക്കുന്ന മേഖലകളിലേക്കു കൊണ്ടുപോകുമ്പോഴും ഇവയെ മയക്കി. യുഎസ് എയർഫോഴ്സിന്റെ സഹായത്തോടെയായിരുന്നു പരീക്ഷണങ്ങൾ. എന്നാൽ പരീക്ഷണം വൻരീതിയിൽ തന്നെ പാളി. തെറ്റായ ദിശയിൽ വവ്വാലുകൾ പറന്നു കയറിയതു മൂലം യുഎസിന്റെ ഒരു ഹാംഗറിൽ സ്ഫോടനം നടക്കുകയും അതു തകരുകയും ചെയ്തു.
20 ലക്ഷം യുഎസ് ഡോളറോളം ചെലവിട്ട പരീക്ഷണം
ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്റെ കാറിനും നാശനഷ്ടം പറ്റി.പിൽക്കാലത്ത് യുഎസ് മറീൻ കോർ ഈ പദ്ധതി ഏറ്റെടുക്കുകയും മുപ്പതോളം പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. അപ്പോഴേക്കും 20 ലക്ഷം യുഎസ് ഡോളറോളം ചെലവിട്ടുകഴിഞ്ഞിരുന്നു. അതോടെ യുഎസ് ഈ പദ്ധതി നിർത്തി.
യുഎസ് അതീവശേഷിയുള്ള ഒരു നാവിക ഡിസ്ട്രോയർ കപ്പൽ പദ്ധതി ഇതിനിടെ ഒരുക്കിയിരുന്നു. കരയാക്രമണത്തിനും ഒളിയാക്രമണത്തിനും ശേഷിയുള്ള ഈ പദ്ധതിക്ക് 2350 കോടി യുഎസ് ഡോളറാണു മൂല്യം കണക്കാക്കിയത്. എന്നാൽ സുംവാൾട്ട് ക്ലാസ് ഡിസ്ട്രോയർ എന്നു പേരിട്ട ഈ പദ്ധതി എങ്ങുമെത്തിയില്ല.
ശീതയുദ്ധത്തിന്റെ അവസാനകാലങ്ങളിൽ സോവിയറ്റ് ആണവ മിസൈലുകളെ നശിപ്പിക്കാനായി 3000 കോടി യുഎസ് ഡോളർ ചെലവിൽ തുടങ്ങിയ സ്റ്റാർ വാർസ് പദ്ധതിയും നടപ്പാക്കാനായില്ല. പിൽക്കാലത്ത് ബോയിങ് വിമാനത്തിൽ ഉപയോഗിച്ച ലേസർ സംവിധാനവും പരാജയമായി.